Pages

Aug 6, 2010


തിരക്കഥയ്ക്ക് ആര് മണികെട്ടും
മലയാളം മുന്‍ഷിമാരെല്ലാം അങ്കലാപ്പോടെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നത്. അന്വേഷിച്ചപ്പോളറിഞ്ഞു, പതിവുപോലെ വില്ലന്‍ തിരക്കഥ തന്നെ. തിരക്കഥഎഴുതുമ്പോള്‍ ക്ലോസ്സപ്പ് വേണോ എന്നാണു തര്‍ക്കം. മഹത്തായ ചോദ്യത്തിലൂടെ മറ്റുള്ളവരെ കുഴക്കാന്‍ കഴിഞ്ഞു എന്നാ ഭാവത്തില്‍ സുമതി ടീച്ചര്‍ നടുവിലായി നിലകൊണ്ടു.നിസ്സഹായരായ മുന്‍ഷീ വൃന്ദം ചുറ്റും. ക്ലസ്റ്ററില്‍ തര്‍ക്കിക്കാം എന്ന തീരുമാനത്തോടെ യാണ് തല്‍ക്കാലം സഭ പിരിഞ്ഞത്. തിരക്കഥയെക്കുറിച്ച് പറഞ്ഞ മാഷന്മാരും ടീച്ചര്‍മാരും ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകളായി മാറിയ കഥയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തിരക്കഥയുടെ രൂപമെന്താണ്, ഭാഷയെന്താണ്,ക്ലോസ്സപ്പ് വേണോ കട്ട് ടു വേണോ, ശബ്ദ സൂചനകള്‍ എവിടെ എഴുതണം, എങ്ങനെ മൂല്യനിര്‍ണ്ണയം ചെയ്യണം........ ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകള്‍ക്ക് കട്ട് പറയേണ്ടത് ആരാണ്. തിരക്കഥയ്ക്ക് ആര് മണി കെട്ടും ? പാഠ പുസ്തകങ്ങളിലേക്ക് താരതമ്യേന പുതുതായി കയറിവന്ന അതിഥിയായതുകൊണ്ടാവാം തിരക്കഥയെ ചുറ്റിപ്പറ്റി ഇത്തരം ആശയക്കുഴപ്പങ്ങള്‍ രൂപപ്പെടുന്നത്. സിനിമയല്ലേ സിനിമാക്കാരോട് തന്നെ ചോദിക്കാമെന്നു കരുതി ചോദിച്ചപ്പോഴോ കാണുന്നതൊന്നും തിരക്കഥയേയല്ലെന്നാണ് അവരുടെ നിലപാട്. ഇതൊന്നും വച്ച് സിനിമയെടുക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്.  
  തിരക്കഥ സാഹിത്യമാണോ ?    
  അല്പം പരിഹാസത്തോടെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇങ്ങനെ പ്രതികരിക്കുന്നു. ഇത് കഥ, നാടകം,നോവല്‍ എന്നിവയെപ്പോലുള്ള ഒരു സാഹിത്യരൂപമാണെന്ന് കരുതുന്ന ഒട്ടേറെ ശുദ്ധാത്മാക്കള്‍ നമുക്കിടയിലുണ്ട്. ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഒരു തിരക്കഥാ ഭാഗം അവതരിപ്പിച്ചിട്ടുള്ളത് തന്നെ തിരക്കഥ ഒരു സാഹിത്യരൂപമാകുന്നു എന്നാ അസന്നിഗ്ദ്ധമായ പ്രസ്താവത്തോടെയാണ്. വിദ്യാര്‍ഥികളോട് സ്വന്തമായി തിരക്കഥയെഴുതി പരിശീലിക്കുവാനുള്ള ഗൃഹപാഠം പിറകെ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.(സിനിമ-സാഹിത്യം-ജീവിതം : പേജ് 20) തിരക്കഥ സിനിമയുടെ ബൈ പ്രോടക്റ്റ് മാത്രമാണെന്ന്‍ ശ്യാമപ്രസാദും പറയുന്നു.(ശ്യാമപ്രസാദിന്റെ തിരക്കഥകള്‍) അതേ സമയം സംവിധായകനും എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ സാഹിത്യമാണെന്ന പക്ഷക്കാരനാണ്.           
തിരക്കഥ സാഹിത്യമല്ലെന്നു പറയുന്നവരുടെ വാദങ്ങള്‍
  • തിരക്കഥയുടെ ഉദ്ദേശ്യം സിനിമയെടുക്കലാണ്
  • വാക്കുകളേക്കാള്‍ ദൃശ്യങ്ങള്‍ക്കാണ് പ്രസക്തി
  • ആലങ്കാരിക പ്രയോഗങ്ങള്‍ക്കോ വര്‍ണനകള്‍ക്കോ പ്രാധാന്യമില്ല
  • സിനിമ നിര്‍മിക്കുന്നതിനിടയില്‍ ഉപയോഗിക്കുന്ന സാമഗ്രി മാത്രമാണ് തിരക്കഥ
ഭാഷാധ്യാപകര്‍ ചിന്തിക്കേണ്ടത്  
തര്‍ക്കിക്കുന്നതിനു മുന്‍പ് എന്തിനാണ് നാം തിരക്കഥ പഠിപ്പിക്കുന്നത്‌ എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ തിരക്കഥാകൃത്താക്കാനാണോ. അങ്ങിനെയെങ്കില്‍ കഥ പഠിപ്പിക്കുന്നത്‌ കുട്ടികളെ മുഴുവന്‍ കഥാകൃത്തുക്കളാക്കാനാണോ. ഒരിക്കലുമല്ല.കഥയും കവിതയും മറ്റു സാഹിത്യരൂപങ്ങളും പോലെ തിരക്കഥയും കുട്ടിയെ ഭാഷ പഠിപ്പിക്കാനുള്ള സാമഗ്രിയായല്ലേ നാം കാണേണ്ടത്.അതോടൊപ്പം കുട്ടിയുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്താനുള്ള വഴിയും.അങ്ങനെയെങ്കില്‍ ഭാഷാക്ലാസ്സിലെ ടൂള്‍ എന്ന നിലയില്‍ തിരക്കഥയ്ക്ക് താഴെ പറയുന്ന പ്രത്യേകതകളില്ലേ;
  • വാക്കുകളിലൂടെ ദൃശ്യങ്ങള്‍ അവതരിപ്പിക്കുക എന്ന സാഹിത്യ ധര്‍മ്മമാണ് പ്രാഥമികമായി തിരക്കഥ നിറവേറ്റുന്നത്.
  • തിരക്കഥയ്ക്ക് സാഹിത്യത്തിന്റെ ഗുണങ്ങള്‍ കൈവരിക്കാനുള്ള സാധ്യതകളുണ്ട്.
  • എഴുത്തുകാരന്റെതിനു തുല്യമായ പ്രതിഭ തിരക്കഥാകൃത്തിനുമുണ്ട്.
  • മിതമായ വര്‍ണനകള്‍ ദൃശ്യങ്ങളെ വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ഠിക്കും
  • നാടകീയത,വൈകാരികത തുടങ്ങി സാഹിത്യത്തിന്റെ സവിശേഷതകള്‍ തിരക്കഥയുടേതുമാണ്
  • സാങ്കേതിക പദങ്ങളുടെ കണക്ക്
ക്ലോസ് അപ്പ്, കട്ട് തുടങ്ങിയ സാങ്കേതിക പദങ്ങള്‍ ചേര്‍ത്താല്‍ തിരക്കഥയായി എന്നോ ചേര്‍ത്താലെ തിരക്കഥയാകൂ എന്നോ ഉള്ള ധാരണകള്‍ ശരിയാണെന്ന് തോന്നുന്നില്ല. എങ്കില്‍ പിന്നെ കഥയില്‍ നിന്നും നോവലില്‍ നിന്നുമൊക്കെ തിരക്കഥയ്ക്കുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചേക്കാം..അത് ഘടനയേക്കാള്‍ ഭാഷാപരമായ വ്യത്യാസമാണ്. ദൃശ്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന, ദൃശ്യങ്ങള്‍ക്ക് തൊട്ടടുത്ത്‌ നില്‍ക്കുന്ന ഭാഷയാണത്.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കാനുള്ള എം ടി യുടെ തിരക്കഥയില്‍ (ഒരു ചെറുപുഞ്ചിരി) ഭൂതകാല സ്മരണകളില്‍ നിമഗ്നരായി അവര്‍ നടന്നു എന്ന വാക്യമുണ്ട്. സിനിമാ സെറ്റില്‍ ഈ വാക്യം അപര്യാപ്തമായേക്കാം. നടക്കുന്ന രംഗം ഏതു ഷോട്ടില്‍ ചിത്രീകരിക്കാനുദ്ദേശിക്കുന്നു തുടങ്ങിയ വിശദാംശങ്ങളാണ് അവിടെ ഗുണം ചെയ്യുക. പക്ഷെ,വായനക്കാരന് ഈ വാക്യം ദൃശ്യം കണ്ട അനുഭവമാണുണ്ടാക്കുക.കാരണവര്‍ വിസ്തരിച്ചു ഭക്ഷണം കഴിച്ചു എന്ന തിരക്കഥാവാക്യം സിനിമയിലെത്തുമ്പോള്‍ നിരവധി ഷോട്ടുകളായി മാറുന്നത് ശ്രദ്ധിച്ചുകാണുമല്ലോ.
ഇതിനു പകരം
കാരണവര്‍ ഭക്ഷണം കഴിക്കുന്നു (മിഡില്‍ ഷോട്ട്)
ഇലയില്‍ നടുവിലായി പായസം (ക്ലോസ്സപ്പ്) എന്നിങ്ങനെ തിരക്കഥയെഴുതുന്നത് വായനക്കാരന് എത്ര അരോചകമായി അനുഭവപ്പെടും.അതേസമയം ഇത്തരം സാങ്കേതിക സൂചനകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും പറയേണ്ടതില്ല. വായനക്കാരന് ദൃശ്യാനുഭവം കൂടുതല്‍ പകരാന്‍ കഴിയുമെങ്കില്‍ അതാവാം. അനിവാര്യമെന്നുതോന്നുന്നുവെങ്കില്‍ മാത്രം.അത് കൃത്രിമാമാകരുത്.എവിടെയൊക്കെ ഇത്തരം സൂചനകള്‍ നല്‍കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. മാര്‍ക്കറ്റില്‍ കിട്ടുന്ന തിരക്കഥകളില്‍ പലതും സിനിമ ചിത്രീകരിച്ച ശേഷം വായനക്കാരെ മുന്നില്‍കണ്ട് ഇത്തരം സൂചനകള്‍ ഒഴിവാക്കി മാറ്റിയെഴുതിയതാണെന്നോര്‍ക്കുക.
തിരക്കഥയ്ക്ക് നിയതമായ ഘടനയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെ ഉത്തരം പറയേണ്ടി വരില്ലേ.ഓരോ തിരക്കഥയിലും ഘടന വ്യത്യസ്തമാണ്. എം ടി എഴുതുന്ന മാതിരിയല്ല ഭരതന്റെ എഴുത്ത്. ലോഹിത ദാസിന്റേത് മറ്റൊരു രീതി. എം എ റഹ്മാന്‍ ചിത്രങ്ങള്‍ പോലും തിരക്കഥയില്‍ ഉള്‍പ്പെടുത്തുന്നു. ജോണ്‍ എബ്രഹാമിന് പോക്കറ്റിലിട്ടു നടക്കുന്ന തുണ്ട് കടലാസിലായിരുന്നുവത്രേ തിരക്കഥ.കഥയുടെയും നോവലിന്റെയും ഘടന നാം എങ്ങനെയാണ് കുട്ടിയെ പഠിപ്പിച്ചത്. അതുപോലെ വ്യത്യസ്ത തിരക്കഥയുടെ മാതൃകകള്‍ നിരത്തുകയേ നിവൃത്തിയുള്ളൂ.
ഒന്നുറപ്പാണ്. തിരക്കഥ കുട്ടിക്ക് വഴങ്ങുന്ന സര്‍ഗാത്മക ഭാഷാ പ്രവര്‍ത്തനമാണ്. ഭാഷാ പ്രയോഗത്തിന്റെ വ്യത്യസ്തവും അനന്തവുമായ സാധ്യതകള്‍ക്ക് അവസരം നല്‍കുന്ന തിരക്കഥ നമ്മുടെ ഭാഷാ ക്ലാസ് മുറികളെ ഏറെ അര്‍ത്ഥവത്താക്കും.

11 comments:

  1. poochakkaru mani kettum nannayittunde

    ReplyDelete
  2. ഇരുട്ടിന്റെ ആത്മാവിന്‍ തിരക്കഥ ഉഗ്രന്‍ പ്രേതമായി വിദ്യാര്‍ഥികളെ
    വിറളി പിടിപ്പിച്ച കാലം കഴിഞ്ഞു. തിരക്കഥയുടെ ഹൃദയം
    തൊട്ടുകൊടുക്കുന്ന ഹ്രസ്വചിത്രങ്ങളിലൂടെ വിദ്യാരംഗം പുതിയ
    ദൃശ്യാനുഭവങ്ങളൊരുക്കി യവനെ കുപ്പിയിലടച്ചിരിക്കുന്നു. ജോര്‍...ജോര്‍

    ReplyDelete
  3. ബാബു.കെ.ജോസഫ്‌August 07, 2010

    മലയാള പാഠാവലിയില്‍ എന്ന് മുതലാണോ തിരക്കഥ വന്നത് അന്ന് മുതല്‍ തുടങ്ങിയ വിവാദമാണ് ജയാനന്ദന്‍ മാഷ്‌ സൂചിപ്പിച്ചത്. ഇതിനു ഒരു പരിഹാരം കണ്ടെത്തേണ്ടത്‌ നാം അധ്യാപകരാണ്.

    ReplyDelete
  4. അനൂപ്‌ , കോട്ടയംAugust 07, 2010

    സിനിമാ സിനിമയുടെ വഴിയെ പോട്ടെ സാറേ. ഇന്ന് സിനിമ കുട്ടികളെ പഠിപ്പിക്കുന്നത്‌ തന്നെ ഒരു നാണക്കേടാണ്. അത്രയ്ക്ക് വൃത്തികെട്ട വിവാദങ്ങളല്ലേ അവര്‍ എന്നും ഉണ്ടാക്കുന്നത്‌. സിനിമയെ ഒരു സംസ്കാര സ്വരൂപമായി കാണാന്‍ ആരും തയ്യാറല്ലല്ലോ. ഇതിനൊരു മാറ്റം വരാന്‍ വരും തലമുറയെ നാം പ്രാപ്തരാക്കണം. അതിനു ശേഷം മതി തിരക്കഥ രചിക്കലോക്കെ.

    ReplyDelete
  5. Anoop mashe alakkozhinju Kaasikku pokanokkumo ?
    Mashu paranja vivaada mukham sari.
    Pakshe
    kuttiyilekku bhasha kayattividanulla nalloru upaadhiyalle thirakkatha ?
    namukkathupekshikkano...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഇന്നിന്റെ കലാരൂപമായ തിരക്കഥയെ പഠിയ്ക്കേണ്ടതു തന്നെ.എല്ലാവരേയുംതിരക്കഥാകൃത്തുക്കളാക്കാനല്ല,ചിന്തകളേയും,ആശയ/ഇതിവൃത്തങ്ങളേയും ദൃശ്യാത്മകമായി ആവിഷ്കരിയ്ക്കാനുള്ള ശീലം ഭാഷാശേഷിയും ഭാവനയും വളര്‍ത്തും.തിരക്കഥയുടെ സാംഗത്യവും രൂപത്തെക്കുറിച്ചുള്ള ഭയത്തിന്റെ അസാംഗത്യവും ചൂണ്ടിക്കാണിച്ച ജയാനന്ദന് നന്ദി.

    ReplyDelete
  8. ഇന്നിന്റെ കലാരൂപമായ തിരക്കഥയെ പഠിയ്ക്കേണ്ടതു തന്നെ.എല്ലാവരേയുംതിരക്കഥാകൃത്തുക്കളാക്കാനല്ല,ചിന്തകളേയും,ആശയ/ഇതിവൃത്തങ്ങളേയും ദൃശ്യാത്മകമായി ആവിഷ്കരിയ്ക്കാനുള്ള ശീലം ഭാഷാശേഷിയും ഭാവനയും വളര്‍ത്തും.തിരക്കഥയുടെ സാംഗത്യവും രൂപത്തെക്കുറിച്ചുള്ള ഭയത്തിന്റെ അസാംഗത്യവും ചൂണ്ടിക്കാണിച്ച ജയാനന്ദന് നന്ദി.

    ReplyDelete
  9. ഇന്നിന്റെ കലാരൂപമായ തിരക്കഥയെ പഠിയ്ക്കേണ്ടതു തന്നെ.എല്ലാവരേയുംതിരക്കഥാകൃത്തുക്കളാക്കാനല്ല,ചിന്തകളേയും,ആശയ/ഇതിവൃത്തങ്ങളേയും ദൃശ്യാത്മകമായി ആവിഷ്കരിയ്ക്കാനുള്ള ശീലം ഭാഷാശേഷിയും ഭാവനയും വളര്‍ത്തും.തിരക്കഥയുടെ സാംഗത്യവും രൂപത്തെക്കുറിച്ചുള്ള ഭയത്തിന്റെ അസാംഗത്യവും ചൂണ്ടിക്കാണിച്ച ജയാനന്ദന് നന്ദി.

    ReplyDelete
  10. ഇന്നിന്റെ കലാരൂപമായ തിരക്കഥയെ പഠിയ്ക്കേണ്ടതു തന്നെ.എല്ലാവരേയുംതിരക്കഥാകൃത്തുക്കളാക്കാനല്ല,ചിന്തകളേയും,ആശയ/ഇതിവൃത്തങ്ങളേയും ദൃശ്യാത്മകമായി ആവിഷ്കരിയ്ക്കാനുള്ള ശീലം ഭാഷാശേഷിയും ഭാവനയും വളര്‍ത്തും.തിരക്കഥയുടെ സാംഗത്യവും രൂപത്തെക്കുറിച്ചുള്ള ഭയത്തിന്റെ അസാംഗത്യവും ചൂണ്ടിക്കാണിച്ച ജയാനന്ദന് നന്ദി.

    ReplyDelete
  11. Daasan maashe...
    ikkuri Malayalam 1st pareekshayil[Only in Palakkad -dist]
    thirakatha chodichittundallo !

    ReplyDelete