Pages

Aug 28, 2010

പ്ലേറ്റുകള്‍
കൃത്യമായിപ്പറയാന്‍പറ്റില്ല
മുപ്പത്തിമുവ്വായിരത്തില്‍പ്പരം
ദിവസങ്ങള്‍ക്കപ്പുറം
ഏതോ ഒരു പുരാതന ദിനം.
അച്ഛന്‍ രണ്ടു പ്ലേറ്റുകള്‍ വാങ്ങിക്കൊണ്ടുവന്നു.
ചേര്‍പ്പുങ്കല്‍ ചന്തയില്‍ നിന്നോ
പാലാ ടൗണില്‍നിന്നോ ആയിരിക്കും.
ഞാനും ചേട്ടനും അതില്‍ മുഖം നോക്കിയപ്പോള്‍
പുഴുതിന്ന പല്ലുകളുമായി
മൂക്കട്ടച്ചാത്തന്മാര്‍ രണ്ടുപേര്‍
ഞങ്ങളെ നോക്കിച്ചിരിച്ചു.
രാവിലെ വാഴച്ചോട്ടിലെ ചാരച്ചട്ടിയില്‍
വാഴയിലമുക്കി അമ്മ
മോറിവെളുപ്പിക്കാന്‍ തുടങ്ങിയതാണ്.
പിന്നെ വലങ്കയ്യിലേവിരലുകള്‍
ആയിരക്കണക്കിനേഗുണം
മൂന്നേഗുണം പത്തുതവണയെങ്കിലും
ചോറുമായി പ്ലേറ്റില്‍നിന്ന്
വായിലേയ്ക്ക് സഞ്ചരിച്ചിട്ടുണ്ടാവണം.
അച്ഛന്‍ മരിച്ചദിവസങ്ങളില്‍
നിറഞ്ഞ പ്ലേറ്റിലേയ്ക്ക് ഉപ്പുനീര്
കണ്ണില്‍നിന്ന് വീണു.
വിരലുകള്‍ അങ്ങോട്ടുപോകാന്‍ മടിച്ചു.
പരീക്ഷച്ചൂടുമായി, പനിച്ചൂടുമായി, പ്രേമച്ചൂടുമായി
എത്രയോതവണ വിരലുകള്‍
ഉയര്‍ന്നുതാണുകഴിഞ്ഞു.
പ്ലേറ്റുകള്‍ കഥപറയുമെങ്കില്‍
വാക്കിന്റെ വയ്യാവേലിയ്ക്കപ്പുറത്തേയ്ക്ക്
ചേട്ടനും ഞാനും പറക്കുംതളിക കളിച്ചതും
പറയുമായിരിക്കും.
മൂലകള്‍ചുളുങ്ങി വരകള്‍വീണ്
നിറംമാറി മുഖംമങ്ങി
പ്ലേറ്റുകള്‍ രണ്ടും ഞങ്ങളും
ചാരച്ചട്ടിയ്ക്കുമുമ്പില്‍
തേച്ചുവെളുപ്പിക്കുന്നതുംകാത്ത്
അടുക്കളയിലേയ്ക്ക് പോകാന്‍ കൊതിച്ച്
ഹാജരാകുന്നുണ്ട്.
ഇനി എന്തെല്ലാം വിളമ്പാനിരിക്കുന്നു!
തുളപിടിക്കുന്നതെന്നാണോ!
വലിച്ചെറിയുന്നതെന്നാണോ!
ആര്‍ക്കറിയാം?
ഒക്കെറ്റിനും ഒരുദിവസം
ഉണ്ടായിരിക്കും
കട്ടികുറഞ്ഞുവരികയാണ്.


16 comments:

  1. POEM IS GOOD

    ReplyDelete
  2. രഞ്ജിത്ത്August 29, 2010

    കവിത നന്നായിരിക്കുന്നു മാഷേ.

    ReplyDelete
  3. മനുഷ്യ ജീവിതത്തെ വെറുമൊരു പ്ലേറ്റില്‍ പ്രതിഫലിപ്പിച്ച റെജി സാറിന്റെ ഭാവന സുന്ദരമായിരിക്കുന്നു.

    ReplyDelete
  4. ജനാര്‍ദ്ദനന്‍August 29, 2010

    പലപ്പോഴും പ്ലേറ്റുകളില്‍ കാണുന്ന അമ്മയുടെ ജീവിത കഥ നാം കാണാറില്ല. ഒരിക്കലും ആ ജീവിതം തേഞ്ഞു തീരേണ്ട ഒന്നല്ല.

    ReplyDelete
  5. ഷേര്‍ളിAugust 29, 2010

    നമ്മുടെ ജീവിതവും ഇത്രമാത്രം. എപ്പോഴോ തുടങ്ങി എപ്പോഴോ അവസാനിക്കേണ്ട ഒന്ന്. ഇതിനിടയില്‍ നാം കണ്ടുമുട്ടുന്ന എത്രയോ അനുഭവങ്ങള്‍. നാം പലപ്പോഴും മറക്കാന്‍ശ്രമിക്കുന്നവ.

    ReplyDelete
  6. "ഓര്‍മ്മയില്‍ നോവുന്നത് മറക്കാന്‍ കഴിഞ്ഞെങ്കില്‍
    ഓര്‍മ്മകള്‍ ഇനിമേല്‍ പിറക്കാതിരുന്നെങ്കില്‍
    പകുതി ഹൃത്തിനാല്‍ പൊറുക്കുമ്പോള്‍ നിങ്ങള്‍
    പകുതി ഹൃത്തിനാല്‍ വെറുത്തുകൊള്‍ക"

    ReplyDelete
  7. റെജി സാറിന്റെ കവിത നന്നായിരിക്കുന്നു.

    ReplyDelete
  8. വിദ്യാരംഗത്തിലെ കവിതകള്‍ ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നതില്‍ സന്തോഷം. ഇനിയും ഇത്തരം രചനകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. ഗദ്യ കവിതയുടെ മൂര്ച്ചയും ഒതുക്കവും ആവോളമുണ്ട് ,ജീവിതാനുഭവത്തിന്റെ
    കനാലുകളും .നന്നായി .

    ReplyDelete
  10. പിന്നിട്ട വഴികളുടെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍.......
    ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ ഇത്തരം പ്ലേറ്റുകള്‍ മാത്രം ബാക്കിയാവുന്നു.

    ReplyDelete
  11. കാലത്തിന്റെ പൊയ്മറയ്ക്കപ്പുറം കൈമോശം വന്ന മധുരകാലത്തിന്റെ (അതോ കയ്പ്പിന്റെയോ) വസന്തത്തിലേയ്ക്ക് കൈപിടിച്ചിറക്കിയ കൂട്ടുകാരാ, നിനക്ക് ആയിരമായിരം പ്രണാമങ്ങള്‍ !!!

    ReplyDelete
  12. SUPER DUPER POEM

    ReplyDelete