Pages

Sep 22, 2010

ത്രീ ഇഡിയറ്റ്സ് - കാഴ്ചക്കുറിപ്പ്

സുഹൃത്തുക്കള്‍ക്ക് പരസ്പരം സ്വാധീനിക്കാനാവുമെന്നത് ഏവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അത് മിക്കവാറും വീട്ടുകാരടങ്ങുന്ന സമൂഹത്തിനംഗീകരിക്കാനാകില്ല. എത്രയൊക്കെ പുരോഗമനം നമ്മള്‍ പറഞ്ഞാലും മക്കള്‍ക്ക് അവനവന്റെ ഭാവി സ്വയം നിശ്ചയിക്കാന്‍ വിട്ടുകൊടുക്കുന്ന എത്ര രക്ഷിതാക്കള്‍ നമ്മുടെയിടയിലുണ്ട്? രക്ഷിതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കലല്ലേ ഇന്നത്തെ കുട്ടികളുടെ പഠനം? ഒരു എന്‍ജിനീയറിംഗ് കോളേജില്‍ പഠനത്തിനായെത്തിയ മൂന്നു സുഹൃത്തുക്കളുടെ, രാഞ്ചോ(അമീര്‍ഖാന്‍), ഫര്‍ഹാന്‍(മാധവന്‍), രാജു(ഷര്‍മന്‍ ജോഷി) കോളേജ് ജീവിതവും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാണലുമാണ് ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ രാജ്കുമാര്‍ ഹിരാനി എന്ന സംവിധായകന്‍ പറയുന്നത്. രാഞ്ചോ എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്ന, അധ്യാപകരുടെ ഒരു തലവേദനയായ വിദ്യാര്‍ത്ഥിയാണ്. പഠനത്തിന് പരീക്ഷയേക്കാള്‍ അവന്‍ പ്രാധാന്യം കൊടുക്കുന്നു. കൂട്ടുകാരെ അവരുടെ ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതെല്ലാം രാഞ്ചോയെ കോളേജ് ഡയറക്ടര്‍ വീരു സഹസ്രബുദ്ധേയുടെ (ബോമന്‍ ഇറാനി) നോട്ടപ്പുള്ളിയാക്കി മാറ്റുന്നു. പ്രഗല്ഭനും പ്രതാപിയും എന്നാല്‍ ഹൃദയശൂന്യനുമായ ഇയാളുടെ മകളുടെ(കരീനാ കപൂര്‍) ഹൃദയം കവരാന്‍ ഒടുവില്‍ രാഞ്ചോയ്ക്കാവുന്നു.
എന്‍ജിനീയറിംഗ് ബിരുദം ഒന്നാം സ്ഥാനത്തോടെ നേടിയതിനു ശേഷം രാഞ്ചോ അപ്രത്യക്ഷനാകുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം രാഞ്ചോയെ അന്വേഷിച്ച് പോകുന്ന ഫര്‍ഹാനും രാജുവും ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിയുന്നു, തങ്ങളുടെ കൂടെ അഞ്ചുവര്‍ഷം പഠിച്ചത് രാഞ്ചോ ആയിരുന്നില്ല എന്ന്. ഒടുവില്‍ തങ്ങളുടെ സഹപാഠിയെ കണ്ടെത്തുന്ന അവര്‍ അവന്‍ വലിയ സൈന്റിസ്റ്റും എന്നാല്‍ സ്ക്കൂള്‍നടത്തിപ്പുകാരനും കൂടിയാണെന്ന് തിരിച്ചറിയുന്നു. കരീനാ കപൂറുമൊത്തൊരു ജീവിതം കൂടി ആരംഭിക്കുന്നിടത്ത് ഫിലിം ശുഭപര്യവസായിയാകുന്നു.
പഠനമെന്നത് ഉയര്‍ന്ന മാര്‍ക്കിനും ഉന്നത ജോലിയ്ക്കും അതുവഴി കനത്ത ശമ്പളത്തിനും മാത്രമാവുമ്പോള്‍ ജീവിതമൂല്യങ്ങളെ ഒരുപാട് അകലെ നിര്‍ത്തേണ്ടിവരും. അറിവാണ് ലക്ഷ്യമെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ താനേ വരികയും ചെയ്യും. തനിക്ക് വിഷമമുള്ള വിഷയങ്ങളുടെ പരീക്ഷയുടെ തലേന്ന് "പഠിപ്പിസ്റ്റ്"കാട്ടുന്നത് ഇന്നത്തെ തലമുറയ്ക്ക് ഉദാഹരണമല്ലേ?
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സാധ്യതകളാണ് ഈ സിനിമ നമുക്കു മുമ്പില്‍ വയ്ക്കുന്നത്. കഥയിലുടനീളം സസ്പെന്‍സും കോമഡിയും നിലനിര്‍ത്താന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. "വാക്വം ക്ലീനര്‍ പ്രസവം"പോലുള്ള രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. നായികാപ്രാധാന്യവുമല്പം കുറഞ്ഞിട്ടില്ലേയെന്നൊരു സംശയവുമില്ലാതില്ല. "എല്ലാം നല്ലത് " (ഓള്‍ ഈസ് വെല്‍) എന്ന സന്ദേശം(ഗാനവും) നല്‍കുന്ന ഈ അഭ്രകാവ്യം ഏതായാലും വ്യത്യസ്തമായ ഒരു അനുഭവം പകര്‍ന്നുനല്‍കുന്നു.
(ചലച്ചിത്രം പൂര്‍ണ്ണമായി കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക )




കെ.എസ് ബിജോയ്
കൂത്താട്ടുകുളം





6 comments:

  1. ചലച്ചിത്രങ്ങളെ തിരഞ്ഞെടുത്തു കാണാന്‍ പഠിപ്പിക്കുന്ന ബിജോയ്‌ സാറിന്റെ ആസ്വാദനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതില്‍ വലിയ സന്തോഷം.

    ReplyDelete
  2. അപ്പുക്കുട്ടന്‍September 23, 2010

    വിദ്യാഭ്യാസരംഗത്തെ ആശയങ്ങളുമായി ബന്ധപ്പെട്ട ചലച്ചിത്രം പരിചയപ്പെടുത്തുന്ന ഈ കാഴ്ചക്കുറിപ്പ് ഉചിതമായിരിക്കുന്നു. ചിത്രം കാണാത്തവര്‍ക്കായി അല്പംകൂടി വിശദമായ സൂചനകള്‍ നല്‍കാമായിരുന്നു. ബിജോയിക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  3. Varkey P T, MIETHS MUVATTUPUZHASeptember 23, 2010

    Varkey P T, MIETHS MUVATTUPUZHA


    Rest sir,

    Your blog is nice and interesting.




    Thanks

    ReplyDelete
  4. arun chettikulangaraSeptember 24, 2010

    നമ്മുടെ ബ്ലോഗില്‍ നിരന്തരം സിനിമാനിരൂപണം എഴുതുന്ന ബിജോയ് സാറിന് നന്ദി.

    ReplyDelete
  5. തുളസി മുക്കൂട്ടുതറSeptember 25, 2010

    ത്രീ ഇഡിയറ്റ്സ് ഞാനും കണ്ടു. ബിജോയ് സാറിന്റെ കാഴ്ചക്കുറിപ്പിന്റെ വെളിച്ചത്തില്‍ സിനിമ കൂടതല്‍ ആസ്വാദ്യകരമായി.

    ReplyDelete
  6. നന്നായിരിക്കുന്നു.!!! അഭിനന്ദനങ്ങള്‍!!!

    ReplyDelete