Pages

Oct 8, 2010

നൊമ്പരച്ചിന്ത്


തുമ്പിതന്‍ പിന്നാലെ പായാതിരിക്കണം
പുസ്തക ഭാരത്തെ തോളില്‍ കയറ്റണം
നിങ്ങള്‍ പരസ്പരം നോക്കാതിരിക്കണം
നോക്കിയാലും കൂട്ടു കൂടാതിരിക്കണം
ബെല്ലടി കേട്ടുടന്‍ ക്ലാസ്സില്‍ക്കയറണം
കയ്യുകള്‍ കെട്ടണം ചുണ്ടുകള്‍ പൂട്ടണം
ക്ലാസ്സില്‍ പഠിക്കുന്ന പാഠങ്ങള്‍ മാത്രമേ
കാര്യമായ് നിങ്ങള്‍ മനസ്സില്‍ കുറിക്കാവൂ
പുഞ്ചിരിക്കൊഞ്ചാലോ സഞ്ചിയിലാക്കണം
മഞ്ചാടി മുത്തുകള്‍ ദൂരേക്കെറിയണം
കയ്യോടു കൈകോര്‍ത്തു കൂടാതിരിക്കണം
പാട്ടുകള്‍ പാടാതെ മിണ്ടാതിരിക്കണം
വര്‍ണാഭമായോരീ ബാല്യകുതൂഹലം
അന്യമായ് തീരും സരസ്വതീയങ്കണം
ബാലമനസിന്റെ നൊമ്പരച്ചിന്തിനാല്‍
വേവുന്നു, തെല്ലൊന്നു ചിന്തിച്ചു നോക്കുവിന്‍
പാവങ്ങളാമിവര്‍ പാവകളാവുന്നു
യന്ത്രത്തിരിച്ചിലായ് വിദ്യയും മാറിയോ
അരുതുകള്‍ ആജ്ഞകള്‍ മാത്രം വിളമ്പുമീ
ബന്ധനത്തിന്നിരുള്‍ തെല്ലൊന്നകലുമോ ?
മക്കള്‍ പഠിച്ചു വളരട്ടെ, നിങ്ങടെ
സ്വപ്നച്ചിറകേറി വിണ്ണോളമെത്തട്ടെ
സുന്ദര ബാല്യത്തിന്‍ മാരിവില്‍ വര്‍ണ്ണങ്ങള്‍,
മാറാല മൂടുമീ കുട്ടിക്കുറുമ്പുകള്‍ ,
കുഞ്ഞിക്കിനാവിന്റെ പൊന്‍വളപ്പൊട്ടുകള്‍
നമ്മളവര്‍ക്കു നിഷേധിപ്പതെന്തിനായ്








കുഞ്ഞുമോള്‍ സി.എന്‍ (HSA മലയാളം)
ജി.എച്ച്.എസ്. പേഴയ്ക്കാപ്പിള്ളി

11 comments:

  1. sreekumar elanjiOctober 09, 2010

    നൊമ്പരചിന്തുകള്‍ നൊമ്പരമാകുന്നു..
    കുഞ്ഞുമോള്‍ ടീചെര്‍ക്കൊരു കണ്ണുനീര്‍ മുത്തം....

    ReplyDelete
  2. അപ്പുക്കുട്ടന്‍October 09, 2010

    ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെയോ? കവിത ആരുടെയെങ്കിലും, (നമമുടെ ഇടയില്‍ത്തന്നെ ഒരാളുടെയെങ്കിലും) കണ്ണു തുറപ്പിച്ചെങ്കില്‍ കവയത്രിക്കു ധന്യത കൈവന്നേനെ.

    ReplyDelete
  3. ഹൃദയത്തില്‍നിന്നും ഹൃദയത്തിലേയ്ക്കൊഴുകുന്ന കവിത. പലരും പറയാന്‍ കൊതിച്ചത് ടീച്ചര്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  4. ഹൃദയത്തില് വിങ്ങല്‍ഉണ്ടാക്കാന്‍ കുഞ്ഞുമോള്‍ ടീച്ചര്‍ക്ക്‌ കഴിഞ്ഞു!നമ്മുടെ വരും തലമുറ എങ്ങനെയാവും ? ഭയമാകുന്നു!മനസ്സറിഞ്ഞു വിളമ്പി.അഭിനന്ദനങ്ങള്‍!!!!!!

    ReplyDelete
  5. തുളസി മുക്കൂട്ടുതറOctober 10, 2010

    നാം എവിടെയൊക്കെയോ എത്തേണ്ടതായിരുന്നെന്നും എന്നാല്‍ തന്റേതല്ലാത്ത കാരണത്താല്‍ അതിനുകഴിഞ്ഞില്ലെന്നുമുള്ള നഷ്ടബോധത്തോടെയാണ് നാം കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. നമുക്ക് കഴിയാത്തത് അവരെക്കൊണ്ട് നടത്തുക. വടക്കന്‍ പാട്ടുകളിലെ കുടിപ്പകപോലെ. ആര് ആരായിത്തീരുമെന്ന് ആര്‍ക്കാണറിയുക. എന്തിനാണീ നെട്ടോട്ടം? ചിന്തകളുടെ കടിഞ്ഞാണ്‍ മുറിക്കുന്ന കവിത. വളരെയേറെ ഇഷ്ടപ്പെട്ടു. എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  6. സുന്ദരം

    ReplyDelete
  7. what a beautiful poem.......
    i like it........

    GOD BLESS YOU.............!

    ReplyDelete
  8. arun chettikulangaraOctober 11, 2010

    പൊയ്പ്പോയ നല്ലകാലത്തിന്റെ സ്മരണകള്‍ ഉണരുന്നു. ഒരു പ്രദേശത്തെ കുട്ടികള്‍ ഒന്നിച്ച് ആട്ടിന്‍ പറ്റങ്ങളെപ്പോലെ പള്ളയും കുറ്റിയും കടിച്ച് മുട്ടിയുരുമ്മി പള്ളിക്കൂടത്തിലേയ്ക്കുപോവുകയും വരികയും ചെയ്തിരുന്ന ആ നല്ല കാലം ഇനി തിരികെ വരികയില്ല. കഴുത്തില്‍ കോണകവും കെട്ടി അതിരാവിലെ ഉറക്കം വിട്ടുമാറാത്തമുഖവും പുറത്ത് ഒരു ചാക്കുകെട്ടുമായി ഓരോ വീടിനു മുമ്പിലും വഴിയരുകില്‍ കാത്തുനില്‍ക്കുന്നതുകാണുമ്പോള്‍....
    ഹാ! കഷ്ടമെന്നല്ലാതെന്തോതേണ്ടൂ......

    ReplyDelete
  9. കൊള്ളാം ട്ടോ അഭിനന്ദനങ്ങള്‍, ഇനിയുമെഴുതണം.

    ReplyDelete
  10. valare nannayittundu ketto.
    Ramla
    GHSS Puthiyakavu
    n paroor

    ReplyDelete
  11. Ancy Isaac,St.Augustine's H S ErnakulamNovember 06, 2010

    Nalla Kavitha.Veendum veendum ezhuthanam.......

    ReplyDelete