Pages

Jan 23, 2011

ഉദ്ഘാടനവേദി - കവിത


കൊടിമരത്തിന്റെ താഴെയുണ്ടൊരു
വെടിമരുന്നിന്റെ നിലവറ
നിലവറയ്ക്കുളളില്‍ വീണു കേഴുന്നു
പോയകാലത്തിന്‍ തലമുറ
രുധിരമുതിരുന്നൊരെന്റെ നാടിന്റെ
ചരിതമിന്നു പഴങ്കഥ
ഗുണഗണങ്ങളരിച്ചു ചേര്‍ത്തൊരു
കവിതയാക്കിയ കടം കഥ
ചുരുളഴിയുന്ന കൊടിയിലുതിരുന്നു
ഒരു പിടിപൂക്കളെപ്പൊഴും
പൊങ്ങിടും കരഘോഷമദ്ധ്യേയൊരു
വെള്ളരി പ്രാവുയരവേ
ദേശഭക്തി നിറഞ്ഞുതൂവുന്ന
ബാന്‍ഡു മേളമുയരവേ
ഓത്തുപോയെന്റെ നാടിനായി ജീവന്‍
ദാനമേകിയ ശ്രേഷ്ഠരെ
ഭാവിപൊന്നാക്കും മാന്ത്രികര്‍ ചിലര്‍
നെഞ്ചില്‍ ബാഡ്ജുമായി വേദിയില്‍
പച്ച കത്തി കരി താടിവേഷങ്ങ-
ളുല്‍ക്കടാടോപമാടവേ
വേഷഭൂഷകളിട്ട കുട്ടികള്‍
ഊഴവും കാത്തിരിക്കവേ
കണ്ടു രാഷ്ടീയകോമരങ്ങള്‍ തന്‍
പിത്തലാട്ടങ്ങള്‍ വേദിയില്‍
കണ്ടിരിക്കുന്നൊരെന്റെ ഹൃത്തടേ
അഗ്നിനാളങ്ങളുയരവേ
തൊട്ടറിഞ്ഞു ഞാനെന്റെ ദന്തങ്ങ-
ളിത്തിരിക്കൂടി നീണ്ടുവോ............
കൈനഖങ്ങളിലുറ്റുനോക്കിയവ-
യിത്തിരിക്കൂടി നിണ്ടുവോ........ 
 








ജയിക്കബ് ജെ. കൂപ്ലി
സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.
കൈപ്പുഴ, കോട്ടയം

2 comments:

  1. സംസ്ഥാന കലോത്സവ വേദികളിലൂടെ ബാഡ്ജും പോക്കറ്റില്‍ കുത്തി തിരക്ക് പിടിച്ചു നടന്നത് കണ്ടപ്പോള്‍, ജേക്കബ് മാഷിന്റെ ഉള്ളില്‍ ഒരു കവിതയുടെ പിറവി കാണാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ? മീഡിയ സെന്ററില്‍ രാത്രി 12 മണി വരെ കലോത്സവ ഡ്യൂട്ടിയുമായി നിന്നപ്പോളും കവിതയുടെ വഴികള്‍ തിരിച്ചറിഞ്ഞ ജേക്കബ് മാഷിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  2. നല്ല കവിത . സമകലികപ്രസക്തം അഭിനന്ദനങ്ങള്‍

    ReplyDelete