Pages

Mar 2, 2011

"ഞാന്‍ ഭ്രാന്തനല്ല " - ചിന്തകള്‍


ഞാന്‍ ഒരിക്കലും ഒരു ഭ്രാന്തനല്ല . പക്ഷെ എന്‍റെ ചിന്തകള്‍ പലപ്പോഴും ഭ്രാന്തമായ ആശയങ്ങളെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളവയായിരിക്കും.
എന്നെ അടുത്തറിയുന്ന പലരും 'ഭ്രാന്തന്‍ ' എന്ന വെറും മൂന്നക്ഷരത്തിന്റെ വിലയിട്ട് എന്നെയും എന്റെ ആശയങ്ങളെയും വിലയിരുത്താന്‍ ആഗ്രഹിച്ചിരുന്നു.
എന്തൊക്കെയോ നേടുവാന്‍വേണ്ടി ജനങ്ങള്‍ തിരക്കിട്ടുപായുന്ന നഗരത്തിലെ പ്രധാന വഴിയരികുകളില്‍ അര്‍ദ്ധനഗ്നനായി പുലഭ്യം പറഞ്ഞുകൊണ്ട് എല്ലാവരെയും ഉറ്റുനോക്കി പരിഹസിക്കുന്ന ആ മനുഷ്യനെ നിങ്ങള്‍ ഭ്രാന്തനാണെന്ന് മുദ്രകുത്തി വിളിക്കുന്നു. എന്നാല്‍ ആ വ്യക്തിയോട് എനിക്ക് ബഹുമാനമാണ്. അയാളെപ്പോലെ ആകുവാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ്.
കാരണം തിരക്കുപിടിച്ച ഈ ജീവിത അവസ്ഥകളില്‍ സ്വന്തം ജീവിതം ജീവിക്കുവാന്‍പോലും മറന്നുകൊണ്ട് ആര്‍ക്കൊക്കെയോവേണ്ടി എന്തൊക്കെയോ ചെയ്തുകൊണ്ട് ജീവിതത്തെ ഒരു കളിപ്പന്തുപോലെ തട്ടിക്കളിക്കുമ്പോള്‍ പലരും ജീവിതത്തിന്റെ ആസ്വാദനം എന്തെന്നുതന്നെ മറന്നുപോകുന്നു. ഒന്ന് ചിരിക്കുവാന്‍ മറക്കുന്നു, സ്വസ്ഥമായി കുറച്ചുനേരം ഇരിക്കുവാന്‍ മറക്കുന്നു, എല്ലാം മറന്നുകൊണ്ട് സുഖമായി കുറച്ചുനേരം ഉറങ്ങുവാന്‍ മറക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇതെല്ലാം മറക്കുന്നു എന്ന് മനസിനെ സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നത് ?
അതുകൊണ്ടുതന്നെ ഇവര്‍ക്കിടയില്‍ തന്റെ ജീവിതം ആസ്വദിച്ചുകൊണ്ട് വഴിയരികില്‍ പുലഭ്യം പറഞ്ഞ് ഉച്ചത്തില്‍ അട്ടഹസിക്കുന്ന ആ മനുഷ്യനെ കാണുമ്പോള്‍ എനിക്ക് അയാളോട് അസുയയാണ് തോന്നുന്നത് .
ജീവിതത്തിന്റെ ഏറ്റവും സമ്പന്നമായ അവസ്ഥ അതുതന്നെയാണെന്ന് ഞാന്‍ തറപ്പിച്ചുപറയും. ഒരിക്കല്‍ ഞാനും തിരക്കുനിറഞ്ഞ ആ വഴിയോരങ്ങളിലൂടെ ജീവിക്കുവാന്‍വേണ്ടി നെട്ടോട്ടം ഓടുന്ന യഥാര്‍ത്ഥത്തില്‍ ഭ്രാന്തന്‍മാരായ ഈ ജനങ്ങളെ നോക്കി ആസ്വദിച്ചുകൊണ്ട് ഉറക്കെ പൊട്ടിച്ചിരിക്കും. എന്നിട്ട് അവരുടെ മുഖംപോലും നോക്കാതെ പുലഭ്യങ്ങള്‍ വിളിച്ചു പറയും .
ഇന്ന് വലിച്ചുകൊണ്ടുപോകുന്ന ജീവിതഭാരങ്ങളെല്ലാം പതുക്കെ ഇറക്കിവച്ചുകൊണ്ട് ഉദാത്തമായ ജീവിതത്തിന്റെ ആ അവസ്ഥയിലേക്ക് മെല്ലെമെല്ലെ പാദങ്ങള്‍ വച്ചുകൊണ്ട് ഞാന്‍ കടന്നുചെല്ലും.
അന്ന് എന്നെ വേദനിപ്പിക്കുകയും ദുഖത്തിലാഴ്ത്തുകയും ചെയ്യുന്ന ഓര്‍മ്മകള്‍ എന്നില്‍നിന്നും പുര്‍ണമായും വിട്ടകന്നിട്ടുണ്ടായിരിക്കും .
കാപട്യം മറച്ചുപിടിച്ചുകൊണ്ട് കൂട്ടുകുടുവാന്‍ വരുന്ന സുഹൃത്തുക്കളും, വ്യക്തിയേക്കാള്‍ കുടുതല്‍ സ്വത്തിനെ സ്നേഹിക്കുന്ന ബന്ധുമിത്രാദികളും പിന്നെ പണത്തിന്റെ ദുഷിച്ച ഗന്ധവും ഒന്നുംതന്നെ അന്ന് എന്റെ കൂടെ ഉണ്ടായിരിക്കുകയില്ല .
ദീര്‍ഘനാളത്തെ ഉപയോഗംമുലം കീറിതുടങ്ങിയ വസ്ത്രങ്ങളും, പിന്നിടുന്ന ജീവിത പാതകളില്‍ കൂട്ടിനായി നിര്‍ജീവമായ ഒരു ഉന്നുവടിയും മാത്രമേ അന്ന് എന്റെ കൂടെ ഉണ്ടാവുകയുള്ളൂ .
നാളെയെക്കുറിച്ചുള്ള ഭീതികള്‍ അന്ന് എന്നെ അലട്ടുകയില്ല. ജീവിതഭാരം തോളില്‍ ചുമന്നുകൊണ്ട് കയറ്റം കയറുന്നവന്റെ നെഞ്ചെടുപ്പും എനിക്ക് ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ജോലികള്‍ ചെയുമ്പോള്‍ അവര്‍ക്കുവേണ്ടി വേറെ ചിലരുടെ ദുഷിച്ച വാക്കുകള്‍ കൊണ്ടുള്ള പ്രഹരങ്ങളും ഏല്‍ക്കേണ്ടി വരുകയില്ല .
സ്വയം തീരുമാനിക്കുന്നതുപോലെ അവനവനുവേണ്ടി ജീവിക്കാം, എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ചെന്നിരിക്കാം. എത്രനേരം വേണമെങ്കിലും വിശ്രമിക്കാം, വേണമെങ്കില്‍ എല്ലാം മറന്ന് കുറേനേരം കിടന്നുറങ്ങാം, വാക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുകൊണ്ട് അമ്മാനമാടാം.
അന്ന് ഞാന്‍ ചെയ്യുനത് എന്തെല്ലാമാണെന്ന് മറഞ്ഞുനിന്ന് നിരീക്ഷിക്കുന്ന ഒളികണ്ണുകള്‍ ഉണ്ടാവുകയില്ല. പുര്‍ണമായും സ്വതന്ത്രനായിരിക്കും ഞാന്‍. എന്തും എപ്പോഴും ചെയുന്നതിനുള്ള സ്വതന്ത്ര്യം ഞാന്‍ നേടിക്കഴിഞ്ഞിരിക്കും. എന്റെ കൈകളെയും കാല്‍കളെയും നാക്കിനെയുമെല്ലാം ബന്ധനസ്ഥനാക്കിയ അധികാരത്തിന്റെ വിലങ്ങുകള്‍ ഞാന്‍ വലിച്ച് ദുരേക്ക് എറിഞ്ഞിട്ടുണ്ടാകും.
അന്ന് ഇവിടെ നടക്കുന്ന തെറ്റുകളും കൊള്ളരുതായ്മകളും, തിന്മക്കെതിരായ സത്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഈ തിരക്കുള്ള നഗരമാധ്യത്തിലൂടെ അലക്ഷ്യമായി ഞാന്‍ നടക്കും. അന്ന് എന്നെ ശിക്ഷിക്കുവാനോ, പ്രതികരിക്കുന്ന എന്‍റെ അവയവങ്ങളില്‍ വിലങ്ങുകള്‍ തീര്‍ക്കുവാണോ ഒന്നും ആരും മുതിരുകയില്ല .
ഒരു പക്ഷെ എന്‍റെ വാക്കുകള്‍ ആരും ഉള്‍കൊള്ളുകയില്ലയിരിക്കാം. അവര്‍ എന്നെ ഭ്രാന്താനെന്ന് പറഞ്ഞ് പുച്ഛിച്ചുകൊണ്ടു കാണാമറയത്തെവിടെയോ പോയി മറയുകയും ചെയ്യുമായിരിക്കാം. പക്ഷേ അവരില്‍ ആരെങ്കിലുമൊക്കെ ചിന്തിക്കുമായിരിക്കാം "ഒരിക്കല്‍ ഇയാളെപോലെ എല്ലാം മറന്നുകൊണ്ട് തിരക്കുപിടിച്ച ഈ ജീവിതത്തില്‍നിന്നും ജീവിതത്തിന്റെ ഭാരമേറിയ മാറാപ്പുകള്‍ ഇറക്കിവച്ചുകൊണ്ട് പൊട്ടിച്ചിരിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍, ആരെയും ഭയക്കാതെ ഇവിടെ നടക്കുന്ന അഴിമതികള്‍ക്കെതിരെയും തിന്മകള്‍ക്കെതിരെയും പ്രതികരിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ".
പ്രിയ എന്റെ സുഹൃത്തേ! നമ്മുടെ ഈ ഭ്രാന്താലയത്തില്‍ നമ്മള്‍ തിരക്കിട്ടുകൊണ്ട് വെട്ടിപ്പിടിക്കുന്നതോന്നും നമ്മുടേതല്ല. അവ ഒരിക്കലും നമുക്കുവേണ്ടി മാത്രം നിര്‍മിച്ചവയുമല്ല. മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടും കബിളിപ്പിച്ചുകൊണ്ടും നാം നേടുന്ന ഈ സൗഭാഗ്യത്തിന് വെറും ചീട്ടുകൊട്ടാരത്തിന്‍റെ ആയുസുപോലുമില്ല എന്നറിയുക.
ഇനിപറയൂ സുഹൃത്തേ, ഞാന്‍, ഞാന്‍ ഒരു ഭ്രാന്തനാണോ? എന്റെ ആശയങ്ങള്‍ വെറും ഭ്രാന്തമാണോ?
.................................................................................................






മുജിത്ത് സി .എം
തൃശൂര്‍ ജില്ല
കേരളം
ഫോണ്‍ നമ്പര്‍ :09176587870 (ചെന്നൈ)

13 comments:

  1. സ്വയം തീര്‍ക്കുന്ന ബന്ധനങ്ങളില്‍ നിന്ന് ആര്‍ക്കും സ്വയം സ്വാതന്ത്യം നേടാനാകമെന്നറീയുക........

    ReplyDelete
  2. സമൂഹം ഒരു വര വരച്ചിരിക്കുന്നു...... അതിനു മുകളിലൂടെയും താഴെക്കൂടിയും നടക്കുന്നവനെ ഭ്രാന്തന്‍ എന്ന് വിളിക്കും....... ഇത് ആരുടെ കുഴപ്പം കൊണ്ടാണ്.....

    ReplyDelete
  3. കുഴപ്പം നമ്മുടെയല്ല , സമൂഹത്തിന്റെയാണ് .

    ReplyDelete
  4. ഭ്രാന്തമായ ചിന്തകള്‍ എന്ന് തോന്നി പോകുന്നു

    ReplyDelete
  5. നേരായ ചിന്തകളെ നാം ഭ്രാന്തമായ ചിന്തകള്‍ എന്ന് വിളിക്കരുതേ....

    ReplyDelete
  6. ചിന്തകള്‍ ഇപ്പോഴും ഒരുപോലെ ആയാല്‍ പിന്നെന്തു ലോകം. വേറിട്ട ചിന്തകള്‍ ഉണ്ടാവണം, അവയെ ചിലപ്പോള്‍ ഭ്രാന്തമെന്നു വിളിച്ചു അധിക്ഷേപിച്ചേക്കാം

    ReplyDelete
  7. "നേര് ചികയുന്ന ഞാനാണ് ഭ്രാന്തന്‍
    മൂകമുരുകുന്ന ഞാനാണ് മൂഡന്‍"

    ReplyDelete
  8. അനുഭവങ്ങളാണ് താങ്കളെ ഇങ്ങനൊക്കെ ചിന്തിപ്പിച്ചതെന്നു തോന്നുന്നു. ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും നാം ഇങ്ങനൊക്കെ ചിന്തിച്ചു പോകും.

    ReplyDelete
  9. "ഒരിക്കല്‍ ഇയാളെപോലെ എല്ലാം മറന്നുകൊണ്ട് തിരക്കുപിടിച്ച ഈ ജീവിതത്തില്‍നിന്നും ജീവിതത്തിന്റെ ഭാരമേറിയ മാറാപ്പുകള്‍ ഇറക്കിവച്ചുകൊണ്ട് പൊട്ടിച്ചിരിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍, ആരെയും ഭയക്കാതെ ഇവിടെ നടക്കുന്ന അഴിമതികള്‍ക്കെതിരെയും തിന്മകള്‍ക്കെതിരെയും പ്രതികരിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ".സുഹൃത്തെ, ഇതെല്ലാം ചിന്തിക്കാന്‍ രസമുള്ളതാണ്‌.....

    ReplyDelete
  10. എന്തായാലും ഒരു കാര്യത്തില്‍ കേരളത്തിനു സന്തോഷിക്കാം, വിവേകാനന്ദന്‍ ഇന്ന് കേരളത്തില്‍ വന്നാല്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിക്കില്ല, കാരണം ഇന്ന് ലോകം മുഴുവന്‍ ഭ്രാന്തിന്റെ വക്കില്‍ നില്‍ക്കുവാണല്ലോ??????

    ReplyDelete
  11. മുജിത്തെ വളരെ നന്നായി താങ്കള്‍ ചിന്തകളെ അടുക്കി വച്ചിരിക്കുന്നു..... ഇനിയും ഇത്തരം ധാരാളം ചിന്തകള്‍ പിറവിയെടുക്കട്ടെ.

    ReplyDelete
  12. പുതിയ വഴി വെട്ടുന്നവരെ ഭ്രാന്തനെന്നു പറയും കാലം .
    ഈ ഭാരങ്ങളെല്ലാം ഇറക്കിവെച്ചു ഒന്നിരിക്കാന്‍ നമ്മള്‍ മറന്നു പോകുന്നു.
    മരിക്കുന്നതിനു മുന്ബുള്ള വെപ്രാളമാണ് ജീവിതമെന്ന് .സുഭാഷ്‌ ചന്ദ്രന്‍,.
    നല്ല വാക്കുകള്‍ ..നല്ല ചിന്തകള്‍ ...

    ReplyDelete
  13. നേരിനും നേരരിവുകള്‍ക്കും ഇടയില്‍ ഞാനും നീയും ,സത്യവും മിഥ്യയും, രാത്രിയും പകലും ,നന്മയും തിന്മയും ,നീതിയും അനീതിയും ..................അപേക്ഷികങ്ങളായ നിമിഷങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വ്യാപ്തി................... എങ്കിലും മനസ്സ്..............എന്റെ ഉണ്മയും ഉണര്‍വുമാകുന്നു.സ്വപ്നങ്ങളെ പ്രണയിക്കാന്‍ താലോലിക്കാന്‍ എനിക്ക് ഊര്‍ജം തരുന്നു .മനസ്സ് തളരാതിരിക്കാന്‍..............മാത്രം ഞാന്‍ ആഗ്രഹിക്കുന്നു.താങ്കളുടെ ചിന്തകളിലൂടെ സഞ്ചരിക്കാതിരിക്കാന്‍ എന്നാലും ആവില്ല

    ReplyDelete