Pages

Jun 21, 2011

മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല! - ലേഖനം



കേരളത്തിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായിരിക്കണം എന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത് 2011 മേയ് 6ന് ആയിരുന്നു. ഈ ഉത്തരവുണ്ടായതു മേയ് മാസത്തിലായത് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ അതു നടപ്പിലാക്കുവാന്‍ സഹായകമായി. മന്ത്രിസഭാമാറ്റത്തിനിടയില്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുവാനുള്ള ശ്രമം എവിടെയൊക്കെയോ ഉണ്ടായത്രെ. ഡോ. സുകുമാര്‍ അഴീക്കോട്, പ്രൊഫ. ഒഎന്‍വി കുറുപ്പ് എന്നിവരുടെ സമയോചിത ഇടപെടലും ഈ ആവശ്യത്തിനുവേണ്ടി സമരരംഗത്തുള്ളവരുടെ പ്രതിഷേധവും മാധ്യമങ്ങളുടെ ജാഗ്രതയും മൂലം അട്ടിമറി ശ്രമങ്ങള്‍ക്കു പരാജയം ഉണ്ടായി. മലയാളത്തിന് 'ഒന്നാംഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ഏതാനുമാളുകള്‍ എത്രയോ വര്‍ഷം മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന ഈ നടപടിയെ വൈകിച്ചുപോരുന്നു.
മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനപ്രകാരം പീരിയഡ് ക്രമീകരണം ഡിപിഐ തയ്യാറാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിക്കഴിഞ്ഞു. എങ്കിലും ഉത്തരവിന്റെ കരടില്‍ 'ഒന്നാംഭാഷ’ എന്ന പ്രയോഗം ഉപേക്ഷിച്ച് 'നിര്‍ബന്ധിത ഭാഷ’ എന്നാക്കി മാറ്റിയത് മലയാളം ഒന്നാംഭാഷയാക്കുന്നതിനോട് എതിര്‍പ്പുള്ള ചിലരുടെ ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നു പറയപ്പെടുന്നു. മലയാളത്തിന് 'ഒന്നാം ഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ വൈകാരികമായ എതിര്‍പ്പുള്ള ഏതാനുമാളുകളാണ്, വര്‍ഷങ്ങള്‍ക്കു മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന തീരുമാനത്തിന് തടസ്സമായത് എന്നു വേണം അനുമാനിക്കുവാന്‍. 2010 ഡിസംബര്‍ 22ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത് മാതൃഭാഷ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാഷാസ്‌നേഹികള്‍ സെക്രട്ടറിയേറ്റിനടയില്‍ സമരം നടത്തുന്നതു നമുക്കു ലജ്ജാകരമാകുന്നു എന്നാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു അവസ്ഥ നിലനില്ക്കുന്നില്ല എന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിച്ച ശേഷവും ഫലത്തില്‍ മലയാള പഠനത്തിന് ആഴ്ചയില്‍ ഒരു പീരിയഡിന്റെ വര്‍ദ്ധനവേ ഉണ്ടാകുവാന്‍ പോകുന്നുള്ളു. നിര്‍ബന്ധിത ഒന്നാംഭാഷയായ മലയാളത്തേക്കാള്‍ കൂടുതല്‍ പീരിയഡുകളുള്ളത് ഇംഗ്ലീഷിനു തന്നെ. ആഴ്ചയില്‍ ആറു പീരിയഡുള്ളതും എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടതുമായ ഇംഗ്ലീഷ് തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ഒന്നാംഭാഷയായി തുടരുക? ഒന്നാം ഭാഷയെന്നും രണ്ടാം ഭാഷയെന്നുമുള്ള ലേബലുകള്‍ പരസ്പരം മാറ്റി ഒട്ടിച്ചതു കൊണ്ടുമാത്രം മലയാളത്തിന് നാം ആഗ്രഹിക്കുന്ന പ്രാധാന്യം സിദ്ധിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന ആശങ്ക. അറബി, ഉര്‍ദു, സംസ്കൃതം, കന്നഡ തുടങ്ങിയ ഭാഷകള്‍ പഠിച്ച് മലയാളം ഒഴിവാക്കിയ വിദ്യാര്‍ത്ഥികള്‍ മലയാളവും പഠിക്കണം എന്ന അവസ്ഥ നിലവില്‍ വരുന്നുണ്ടെന്നാശ്വസിക്കാമെങ്കിലും മാതൃഭാഷയായ മലയാളത്തിന് നമ്മുടെ വിദ്യാലയങ്ങളില്‍ നഷ്ടപ്പെട്ടുപോയ മഹിമയും പ്രതാപവും വീണ്ടെടുക്കുവാന്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്. ഇവിടെ പാഠപുസ്തകങ്ങളിലും പഠനരീതിയിലും വന്ന മാറ്റങ്ങളും പുനഃപരിശോധിക്കേണ്ടിവന്നിരിക്കുന്നു. ഇതിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധന്മാര്‍ക്ക് പല മേന്മകളും എണ്ണിപ്പറയുവാന്‍ ഉണ്ടാകുമെങ്കിലും ഇന്നത്തെ മുതിര്‍ന്ന തലമുറയ്ക്ക് സ്കൂള്‍ വിദ്യാഭ്യാസ കാലത്തു സിദ്ധിച്ച ഭാഷാപ്രാവീണ്യവും സാഹിത്യപരിചയവും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു സിദ്ധിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടതാണ്. ഭാഷയെ സംബന്ധിച്ചു മലയാളികളുടെ ചിന്താഗതികളില്‍ വന്ന മാറ്റങ്ങളാണ് വിദ്യാഭ്യാസരംഗത്തും കുറച്ചുകാലമായി പ്രതിഫലിക്കുന്നത്. മലയാളിയുടെ ജീവിതം കേരളത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുവാനുള്ളതല്ല എന്ന പ്രായോഗികചിന്ത പ്രധാനമാണ്. ശാസ്ത്ര-സാങ്കേതിക യുഗത്തില്‍ ഭാഷാപഠനത്തിനു പ്രസക്തിയില്ല എന്ന ചിന്താഗതിയാണ് മറ്റൊന്ന്. ആധുനികത പ്രദാനം ചെയ്യുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഇംഗ്ലീഷിലുള്ള പ്രാവീണ്യമാണ് ആവശ്യം എന്ന ബോദ്ധ്യമാണ് മറ്റൊരു ഘടകം. ഈ ചിന്താഗതികളോടു വിയോജിക്കേണ്ട കാര്യമില്ലെങ്കിലും മാതൃഭാഷയ്ക്ക് മനുഷ്യജീവിതത്തിലുള്ള സ്ഥാനം തിരിച്ചറിയണം എന്ന് അപേക്ഷിക്കുകയാണിവിടെ ചെയ്യുന്നത്.
മാതൃഭാഷയ്ക്ക് ഒരു ജനതയുടെ ചരിത്രവുമായി ഗാഢ ബന്ധമുണ്ട്. അതു വിസ്മരിക്കരുത്. മലയാളികളെ ഏകീകരിച്ച ശക്തി മലയാളമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നു പ്രദേശങ്ങളായി, മൂന്നു ഭരണകേന്ദ്രങ്ങളുടെ കീഴില്‍ ജീവിച്ചപ്പോഴും മലയാളം മാതൃഭാഷയായ പ്രദേശത്തെ മുഴുവന്‍ കേരളമായി കണ്ടു ജീവിക്കുകയും ഏകീകൃത കേരളത്തിനായി വാദിക്കുകയും ചെയ്തവരാണ് നാം എന്നതു മറക്കാറായിട്ടില്ല.അതിനുമുമ്പ് നിരവധി നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നപ്പോഴും മലയാളിയുടെ പൊതുവായ സ്വത്വത്തെ നിലനിര്‍ത്തിയതും ഈ ഭാഷയാണ് എന്നത് എങ്ങനെ മറക്കുവാന്‍ കഴിയും? ചരിത്രത്തോടൊപ്പം സഞ്ചരിച്ച് നമ്മുടെ സാമൂഹികബന്ധങ്ങളെ ഊട്ടിയുറപ്പിച്ചതും മാതൃഭാഷയായ മലയാളം തന്നെയല്ലേ? മനുഷ്യബന്ധങ്ങള്‍ക്ക് അധികം വിലകല്പിക്കാത്ത നാഗരിക സംസ്കാരത്തിന്റെ ആധിപത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ വെറും കാല്പനിക സങ്കല്പങ്ങള്‍ മാത്രമല്ലേ എന്നു തോന്നിയേക്കാം. പക്ഷേ, ബന്ധങ്ങളെ അവഗണിക്കുന്നതിന്റെ ദുരന്തങ്ങള്‍ ജീവിതത്തില്‍ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കയാണ്. കുടുംബബന്ധങ്ങള്‍, സാമൂഹികബന്ധങ്ങള്‍, ചിരന്തനമായ മൂല്യങ്ങള്‍ ഇവയെക്കുറിച്ചെല്ലാമുള്ള അവബോധങ്ങള്‍ മാതൃഭാഷയിലൂടെയാണ് രക്തത്തില്‍ കലരുന്നത്. മാതൃഭാഷയെ മറക്കുമ്പോള്‍ ഇതെല്ലാം വിസ്മൃതിയിലാകുന്നു. ക്ലാസ്സുമുറികളില്‍ സാഹിത്യകൃതികള്‍ പഠിക്കുമ്പോഴും കുട്ടികള്‍ക്കു പകര്‍ന്നു കിട്ടുന്നത് ഒരു ജനതയുടെ സ്ഥായിയായ മൂല്യബോധമാണ്. മാനവികതയിലേക്കുള്ള ചുവടുവയ്പാണു മാതൃഭാഷാപഠനം. “പ്രൊഫഷണലിസം’ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറിക്കഴിഞ്ഞു. ആയിക്കൊള്ളട്ടെ, പക്ഷേ, അതോടൊപ്പം വേണ്ടതാണു ഹ്യൂമനിസവും.
പരിസ്ഥിതിയെക്കുറിച്ചുള്ള വിലാപങ്ങള്‍ ഉയരുമ്പോഴും നാം ഓര്‍ക്കേണ്ടത് നമ്മെ പ്രകൃതിയുമായി വൈകാരികമായി ബന്ധപ്പെടുത്തുന്ന മാതൃഭാഷയെയും അതിലെ കാവ്യസംസ്കാരത്തെയുമാണ്. പ്രകൃതിയില്‍ നിന്നു ഭിന്നമല്ല കവിത. അതിനാല്‍ത്തന്നെ പ്രകൃതിയുമായി നമ്മുടെ തലമുറകളെ അടുപ്പിച്ചു നില്‍ത്തുവാന്‍ കവിതാപഠനവും ആവശ്യമത്രേ. മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല. അതനുസരിച്ച് കഴമ്പുള്ള പാഠപുസ്തകങ്ങള്‍ ഉണ്ടാകുകയും ഭാഷയിലും സാഹിത്യത്തിലും വിദ്യാര്‍ത്ഥിക്കുള്ള അവഗാഹം വിലയിരുത്തുന്ന പരീക്ഷാസമ്പ്രദായം ഉണ്ടാകുകയും കൂടി വേണം. സാഹിത്യാസ്വാദനത്തിലേക്കു നയിക്കുന്ന അദ്ധ്യയനരീതിയും അനുപേക്ഷണീയമാണ്. ഇപ്പോള്‍ സ്കൂള്‍ തലത്തില്‍ ഉണ്ടാകുന്ന മാറ്റം ഹയര്‍സെക്കണ്ടറിയിലും ഡിഗ്രിതലത്തിലും സംഭവിക്കുമ്പോള്‍ മാത്രമാണ്, മലയാളത്തിന് മാതൃഭാഷയുടെ പദവി ലഭിക്കുക.
കെ. പി. ശ്രീകുമാര്‍
സെക്രട്ടറി
മലയാളഭാഷാദ്ധ്യാപകസമിതി
മൂവാറ്റുപുഴ

23 comments:

  1. അവസരോചിതം സ്രീകുമാര്സര്‍

    ReplyDelete
  2. Sreeram MangalasJune 21, 2011

    വളരെ നന്നായി ശ്രീകുമാര്‍ സര്‍.
    വിജ്ഞാനപ്രദം. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. Beena, MulakkulamJune 21, 2011

    നമ്മള്‍ മലയാളം അധ്യപകരല്ലാതെ മലയാളത്തിനു വേണ്ടി മുറവിളി കൂട്ടുന്നതരാണ്?മലയാളിക്കിന്നു മലയാളം വേണ്ട !മലയാളത്തിനു എന്തിനാ ആറുപീരീഡ്‌?മറ്റു വിഷയങ്ങള്‍ അല്ലെ കൂടുതല്‍ പീരീഡ്‌ എടുത്തു പഠിപ്പിക്കേണ്ടത് ?മലയാളത്തിനു പഠിചില്ലെലും പഠിപ്പിചില്ലേലും മാര്‍ക്ക്‌ കിട്ടും.എന്നിത്യാദി വാദങ്ങള്‍ വിളംബുന്നിടത് ശ്രീകുമാര്‍ സാറിന്റെ ഈ ലേഖനത്തിന്റെ ഒരു കോപ്പി എടുത്തു ഒട്ടിച്ചു വെച്ചാലോ എന്നോര്‍ക്കുകയാണ് !ഇതു എല്ലാവരും വായിക്കാന്‍ എന്താ പണി ? നന്ദി സര്‍

    ReplyDelete
  4. മലയാളത്തെ കേരളത്തില്‍ നിന്നുമകറ്റണമെന്നു താല്‍പര്യമുള്ളവര്‍ പ്രചരിപ്പിച്ചിരുന്ന പല കുപ്രചരണങ്ങള്‍ക്കും ഈ ലേഖനം മറുപടി നല്‍കുന്നു.
    കോഴിക്കോടന്‍ മുസ്ലിംകളുടെ മാധ്യമവും കോട്ടയം അച്ചായന്‍റെ പത്രവും സംശയം എരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇനി മുതല്‍ ബസ്സില്ല, കറണ്ടാഫീസില്‍ പോകുന്നുവെന്നു പറയരുത്. അറബിയുടെ ഡ്രൈവറായി പോകുന്ന കുഞ്ഞാലിയോട് നാളെ ഒരു ഇന്‍റ്൪വ്യു ഉണ്ട് എന്ന് പറയുമ്പോള്‍ മുഖാമുഖം എന്നു പറഞ്ഞുപഠിച്ച അവനു മനസ്സിലാകില്ല, അത് ഇന്‍റ്൪വ്യു എന്നു പറയുവാന്‍ ഇംഗ്ലീഷ് പഠിച്ച "സവര്‍ണ്ണമേധാവിത്വത്തിന്‍റേയും വരേണ്യവര്‍ഗ്ഗത്തിന്‍റേയും" മക്കള്‍ അപഹരിക്കുക വഴി കുഞ്ഞാലിമാര്‍ വീണ്ടും വിറകുവെട്ടികളും വെള്ളംകോരികളുമാകും.
    വളരെ ഹിംസാത്മക‌മായ പ്രചരണങ്ങളാണ് മാതൃഭാഷക്കെതിരെ ഈ കോണുകളില്‍ നിന്നും നാം കേള്‍ക്കുന്നത്.
    ഇതുവായിക്കുന്ന ഒരാള്‍ക്കു തോന്നും ഇംഗ്ലീഷിനു നല്‍കിയിരുന്ന എല്ലാ പിരീഡും എടുത്ത് മലയാളം അധ്യാപകര്‍ക്കു നല്‍കിയെന്ന്. യഥാര്‍ത്ഥ സ്ഥിതി ശ്രീകുമാര്‍ സര് എഴുതുന്നതുവരെ എനിക്കറിയില്ലായിരുന്നു. ഇംഗ്ലീഷിനു ലോകഭാഷ എന്ന നിലയ്ക്കുള്ള പ്രാധാന്യം സാര്‍ എഴുതുന്നുണ്ട്. അതെല്ലാവരും അംഗീകരിക്കുന്നു. ശാസ്ത്രവും ടെക്നോളജിയും പുസ്തകമായി വരുന്നത് ഇംഗ്ലീഷിലൂടെ തന്നെയാണ്. അതും സമ്മതിക്കുന്നു.പക്ഷേ, മാതൃഭാഷയെ ഇല്ലാഴ്മ ചെയ്തിട്ടുവേണോ നമ്മുടെ മക്കളെ വിദേശ തൊഴില്‍ തെണ്ടികളാക്കുവാന്‍. മാതൃഭാഷക്ക് തൊഴില്‍ തെണ്ടുന്ന ഒരു ജോലി മാത്രമേ ഇവര്‍ കാണുന്നുള്ളുവോ. മാതൃഭാഷ ഒരാളുടെ സംസ്കാരത്തേയും ഭക്ഷണത്തേയും ചരിത്രം കല സംഗീതം ഇവയേയുമൊക്കെ എങ്ങിനെ സ്വാധീനിക്കുന്നു വെന്നു സാറിന്‍റെ ഈ ലേഖനം വരച്ചുകാട്ടുന്നു.സാറിന്‍റെ ലേഖനം മാധ്യമത്തിനും അയച്ചുകൊടുക്കണം സാര്‍
    നന്ദി
    എന്‍ബി:
    ലേഖനം രണ്ടുപ്രാവശ്യം പേസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലേഖനം ആവര്‍ത്തിക്കുന്നുണ്ട്.

    ReplyDelete
  5. lissiammacmJune 22, 2011

    മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുണ്ടെങ്കില്‍ പ്രശ്നം തീരില്ലേ?

    ReplyDelete
  6. nannayi sir,, nalla post..

    abhinandanangal

    ReplyDelete
  7. ഈ ആശ്വാസ വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍........ എങ്കിലും ഒന്നു പറഞ്ഞോട്ടെ
    മലയാളത്തിനു് എത്ര പീരിഡ് എന്നു തീരുമാനിക്കന്നത് സത്യത്തിലാര്.. ബഹു. ഹെഡ് മാസ്ററര്‍ അവര്‍കള്‍ തന്നെ.സ്കൂളിലെ സാഹചര്യമനുസരിച്ച് തീരുമാനിക്കന്നതിനുളള വിവേചനാധികാരം
    ഉണ്ടത്രേ.... 5 കിട്ടിയതു തന്നെ ഭാഗ്യം കണ്ണടച്ചിരുട്ടാക്കിയിട്ടെന്തു കാര്യം?

    ReplyDelete
  8. എത്ര കാലമായുള്ള കാത്തിരുപ്പാണ് ഈ മലയാളം ഭാഷ നിര്‍ബന്ധമാക്കല്‍...അഭിനന്ദനങ്ങള്‍...ഇനി കുട്ടികള്‍ക്ക് ചെറിയ ചെറിയ മലയാള ശാസ്ത്ര സാഹിത്യ കൃതികള്‍ / പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് നന്നായിയിരിക്കും എന്ന് തോന്നുന്നു.. അതുപോലെ പ്രാധാന്യമാണ് ഭാഷ സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതും..ഏതായാലും യുവ തലമുറ അധ്യാപകര്‍ ഇത്തരം പ്രൊഫഷണല്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്.. ആശ്വാസവും...

    ReplyDelete
  9. http://epaper.mathrubhumi.com/index.php?cat=19

    ReplyDelete
  10. ഏറെ പ്രയോജനപ്രതം

    ReplyDelete
  11. ഇത് വളരെ നല്ല ഒരു LEHKANAM ആണ്. വായനകാരനെ ചിന്തിപികുകയും ആകാംഷ ഉണര്‍ത്തുകയും ചെയുന്ന ഒന്നാണ് ഇത്.
    ഇനിയും ഇത്പോലെ വളരെ നല്ല ലെഹ്കനഗല്‍ എശുതനം .

    ReplyDelete
  12. പ്രിയപ്പെട്ട ടീച്ചറിന ഞങ്ങലുടെ ഒരായിരം ആശംസകല്‍
    നല്ല ഭാഷ ശൈലി ആയിട്രുന്നു

    ReplyDelete
  13. മലയാളഭാഷയെ ഒന്നാം ഭാഷയായി അന്ഗീകരിച്ചതില് തങ്ങളുടെ ഈ ലേഖനം വലെരെയതികം പ്രദാന്യം അര്ഹിക്കുന്നധാണ്

    ReplyDelete
  14. നല്ല ഒരു ലേഖനം

    ReplyDelete
  15. മലയാളം ഒന്നാം ഭാഷയാക്കി മാറ്റിയതില് ഏരിയ പങ്കും താങ്കളുടെ ഈ ലേഖനം പുറത്തു വന്നത് മുതലാണ് .

    ReplyDelete
  16. നല്ല ലേഖനം ആണ് .

    ReplyDelete
  17. ചെറു തായില്ല ചെറു പ്പം രണ്ടാം ഭാഗം വീഡിയോ കിട്ടുന്നില്ലല്ലോ

    ReplyDelete
  18. tresa rajuJune 30, 2011

    enta matru bhashayaya malayalama ninakku vandhanam;;;;;;;;
    sri kumar sir valara nannayi'
    thikachum avasarochitham.

    ReplyDelete
  19. ശ്രീകുമാര്‍ സാറെ, ലേഖനം ഒന്നുകൂടി വായിച്ചു. എത്ര നല്ല കമന്‍റുകളാണ് കിട്ടിയിരിക്കുന്നത്.

    മലയാളം സംസാരിക്കുവാന്‍ കുട്ടികളെ ഇവിടെയുള്ള മലയാളി അമ്മമാര് ‍സമ്മതിക്കാറില്ല.സംസാരിച്ചുപോയാല്‍ നാവ് വീണ്ടെടുക്കുവാന്‍ പ്രയാസമാണത്രെ.പിന്നീട് ഇംഗ്ലീഷ് പറയുമ്പോള്‍ നാവിന് ഒരു ഇന്ത്യന്‍ ട്ടങ്ങിന്‍റെ കട്ടിപ്പു വരുമെന്ന് .അമ്മമാര്‍ക്കല്ലെ പ്രയാസങ്ങളറിയൂ.കാര്യമുണ്ടാവും.

    ഈയിടെ പള്ളിയിലെ ഒരു പുരോഹിതന്‍ ഒരു വീട്ടില്‍ വിരുന്നിനു പോയി.
    കുട്ടിയോട് അച്ചടക്കത്തിലിരിക്കണമെന്നും ബഹുമാനത്തോടെ അച്ചനോട് പെരുമാറണമെന്നും അമ്മ കുട്ടിയെ ഗുണദോഷിച്ചിരുന്നു.
    അതുപോലെ കുട്ടി പെരുമാറി. കുട്ടിയെ വാല്‍സല്യത്തോടെ അരികിലിരുത്തി അച്ചന്‍ കുട്ടിയുടെ പേരു ചോദിച്ചു.
    കുട്ടി നല്ല മിടുക്കനായി പേരു പറഞ്ഞു.അതുകേട്ട അമ്മയും അച്ഛനും സന്തോഷിച്ചു.
    പിന്നെ ആ പുരോഹിതന്‍ ചോദിച്ചു മോനു എന്നെ മനസ്സിലായോ എന്നു.
    അപ്പോള്‍ ആ കുട്ടി പറഞ്ഞു."I know , mummy told me ഇയാള്‍ വല്യ പുള്ളിക്കാരനാണെന്നു."
    ഇതൊക്കെയാണ് ഞങ്ങളുടെ മലയാളം.
    ഒരു തരം റണ്ണിക്കോ മമ്മീ റണ്ണിക്കോ ഓലമടല്‍ ഈസ് കമിങ് ശൈലിയാണ് ഞങ്ങള്‍ തന്തമാര്‍ക്കും.
    ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ മലയാള അദ്ധ്യാപകര്‍ പ്രാര്‍ത്ഥിക്കേണമേ.

    ReplyDelete
  20. ലേഖനം വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും വിശിഷ്യ നമ്മുടെ അസീസിനും പ്രത്യേക നന്ദി....പ്രാധാന്യത്തോടെ ബ്ലോഗില്‍ ചേര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി...എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു.. ഇനി പ്രത്യേക താല്‍പ്പര്യം എടുക്കേണ്ടത് നമ്മള്‍ തന്നെയാണ്.
    പുറമേ നിന്നും ധാരാളം പേര്‍ വായിച്ചു അഭിപ്രായം അറിയിച്ചതായി കാണുന്നതില്‍ സന്തോഷമുണ്ട്.....

    ReplyDelete
  21. great sir

    ReplyDelete
  22. കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായി മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.മാതൃഭാഷയെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് ?ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടി എടുക്കേണ്ടതാണ് .
    malayalatthanima.blogspot.in

    ReplyDelete
  23. പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക
    ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.
    ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം ആവശ്യമില്ല .
    എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
    ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്ക്ക് പ്രാധാന്യം നല്‍കി മലയാളം മീഡിയം മാത്രമായി നിലനില്‍ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്ക്കുക .
    ഇംഗ്ലീഷ് മീഡിയം- മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നത്.
    എല്ലാം മലയാളം മീഡിയം ആക്കുക.
    ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക.
    എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
    ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.
    മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.

    ReplyDelete