Pages

Jul 5, 2011

ഇമ്മി​ണി ബെല്യ ബഷീര്‍ - അനുസ്മരണം



സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും മനസ്സിലാകുന്ന സാഹിത്യം-അതാണ് ബഷീര്‍ മലയാളിക്കു നല്കിയത്. ഒരു സാഹിത്യകാരന്റെ (കലാകാരന്റെ) കൃതികളെ മനസ്സിലാക്കാനോ പഠിക്കാനോ സാഹിത്യകാരനെന്ന വ്യക്തിയെ അറിഞ്ഞിരിക്കണമെന്നില്ല. എന്നാല്‍ അയാളുടെ ജീവിതത്തിലേക്കുകൂടി ഒരുള്‍ക്കാഴ്ച നമുക്കുണ്ടെങ്കില്‍ കൂടുതല്‍ ഫലപ്രദമായി അയാളുടെ കൃതികളെ നമുക്ക് ആസ്വദിക്കാനാകും. ബഷീര്‍ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ചിന്തയ്ക്ക് പ്രസക്തിയേറുന്നു.
ബഷീര്‍ അനുസ്മരണ ശേഖരം ലഭിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യൂ...
തന്റെ സമകാലീനരെപ്പോലെ വിസ്തരിച്ചെഴുതാനുള്ള കഴിവ് അദ്ദേഹത്തിനില്ലാത്തതുകൊണ്ടാവില്ല ചുരുങ്ങിയ വാക്യങ്ങളിലൂടെ ഒരു വലിയ ആശയപ്രപഞ്ചത്തെ അദ്ദേഹം നമുക്ക് നല്‍കിയത്.
കാമ്പുള്ള സാഹിത്യസൃഷ്ടി നടത്തണമെങ്കില്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ ജ്വലിച്ചതായിരിക്കണം. 1920-ഓടെ സ്വാതന്ത്ര്യസമരത്തില്‍, തുടര്‍ന്ന് ഉപ്പുസത്യാഗ്രഹം, ഇന്ത്യ ഒട്ടാകെയുള്ള സഞ്ചാരം, ജയില്‍വാസം, അറേബ്യ, ആഫ്രിക്ക തുടങ്ങിയയിടങ്ങളിലെ ഊരുചുറ്റല്‍, കണക്കപ്പിള്ള, ഇംഗ്ളീഷ് ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, അടുക്കളപ്പണിക്കാരന്‍, മില്‍ത്തൊഴിലാളി, ഗേറ്റ് കീപ്പര്‍, ഹോട്ടല്‍തൊഴിലാളി, ന്യൂസ് പേപ്പര്‍ വിതരണക്കാരന്‍, മജീഷ്യന്റെ അസിസ്റ്റന്റ്, കപ്പലിലെ ഖലാസി, ഹിന്ദു സന്യാസിയുടേയും മുസ്ളീം സൂഫിയുടേയും കൂടെയുള്ള ജീവിതം അങ്ങനെ സുല്‍ത്താന്‍ കൈവയ്ക്കാത്ത മേഖലയുണ്ടോ?
വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ തീവ്രമായ മനുഷ്യസ്നേഹം കൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
ഇങ്ങനെ ഭ്രാന്തെടുത്ത തന്റെ തീവ്രാനുഭവങ്ങളെ ഒരു അയല്‍ക്കാരനോടെന്നവിധം മലയാളിയോടു പറഞ്ഞുതന്ന ആ മഹാനുഭാവന്റെ മുന്നില്‍ വിദ്യാരംഗത്തിന്റെ സ്മരണാഞ്ജലി...
-ബി.കെ.എസ്

4 comments:

  1. താങ്ക്സ് വിദ്യാരംഗം ആന്‍റ് ബി കെ എസ് സാര്‍.ഹര്‍ഷയുടേയും വര്‍ഷയുടേയും ഓ൪മ്മകളിലൂടെ നാരായണന്‍ മാഷ് ബഷീറിന്‍റെ സാഹിത്യലോകത്തെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു.മലയാള സാഹിത്യത്തിലെ മഹാന്മാരായ എല്ലാ എഴുത്തുകാരുടേയും ബഷീറിനെക്കുറിച്ചുള്ള ഓ൪മ്മകള്‍ അദ്ദേഹം അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

    ഭൂമിയുടെ അവകാശികളെക്കുറിച്ചുള്ള ആ രംഗം മനസ്സില്‍ നിന്നും പോകുന്നില്ല.പട്ടിയെ തല്ലുന്ന കുട്ടികളോട് എന്തിനാടാ ഈ മഹാപാപംചെയ്യുന്നതെന്നു ചോദിക്കുമ്പോള്‍ പട്ടിയെക്കൊന്ന് മുനിസിപ്പാലിറ്റിയില്‍ കൊടുത്താല്‍ ഒരു രൂപ കിട്ടുമെന്ന മറുപടി മനസ്സില്‍ തറഞ്ഞുനില്‍ക്കുന്നു.

    ബഷീറിനോട് രൂപ കടം വാങ്ങുവാന്‍ ചെല്ലുമ്പോള്‍ പടച്ചതമ്പുരാനെ ആ ചെക്ക് മലയാളത്തില്‍ ഒപ്പിടുവാന്‍ തോന്നിപ്പിക്കേണമേ എന്ന മാമുക്കോയയുടെ ദുആ രസകരമായി.പക്ഷേ,മലയാള ഒപ്പിനു പകരമായി ഇംഗ്ലീഷ് ഒപ്പിട്ടാണ് ബഷീര്‍ കടമായി തുക‌ നല്‍കിയത്.മലയാള ഒപ്പായിരുന്നുവെങ്കില്‍ അത് ഒരു സ്നേഹസമ്മാനമായേനെ.

    ഇസ്ലാംമതത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചുവെന്ന് ബികെഎസ് എഴുതുന്നുണ്ട്.വളരെ ശരിയാണ്.മുസ്ലിംസമുദായം ആ വിമ‍ശനങ്ങളെ അന്നു സ്വീകരിച്ചിരുന്നു.പിന്നീട് മുസ്ലിംസമുദായം വിദ്യാഭ്യാസമുള്ള മതമൌലികവാദികളുടെ പിടിയിലമര്‍ന്നു. പരിശുദ്ധ ഖുര്‍ആനില്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ചില പ്രസംഗങ്ങള്‍ ചെയ്യുകയും ചെയ്തതിന്‍റെ പേരിലാണ് ‍ ചേകന്നൂര്‍ മൌലവിയെ കേരളത്തിലെ മുസ്ലിംകള്‍ കൊന്നത്.സിബിഐ അന്വേഷണങ്ങളെപ്പോലും രാഷ്ടീയ-മത ശക്തിക്കൊണ്ട് അട്ടിമറിച്ചു. ആ കുടുംബത്തിനു ഇന്നും നീതി ലഭിച്ചിട്ടില്ല.കാരശ്ശേരിയെപ്പോലുള്ള ചില ഒറ്റയാന്മാര്‍ ഉണ്ടായിരുന്നുവെന്നല്ലാതെ അതില്‍ പ്രതിഷേധിക്കുവാന്‍ പോലും പന്തീരായിരം സംഘടനകളുള്ള കേരള മുസ്ലിംകളില്‍ ഒരെണ്ണം പോലുമുണ്ടായിരുന്നില്ല.

    നാരായണന്‍ മാഷിന്‍റെ ഈ ലേഖനത്തിലുള്ള കാരശ്ശേരി മാഷിന്‍റെ ബഷീ൪മാലയില്‍ അനല്‍ഹഖ് , അനല്‍ഹഖ് എന്ന് പറഞ്ഞ ഒരു സൂഫിയായി ബഷീറിനെ ചിത്രീകരിച്ചിട്ടുണ്ട്.മിസ്റ്റിക് ഇസ്ലാമിലെ ഏറ്റവും തീവ്രമായ ഒരു വാക്കാണിത്. ധ്യാനത്തിന്‍റെ പരമമായ അവസ്ഥയിലെത്തുമ്പോഴുള്ള ഞാനും ദൈവമാകുന്നു എന്ന ഈ അവസ്ഥ, ഈ വാക്ക്, പറഞ്ഞതിന്‍റെ പേരിലാണ് മഹാനായ സൂഫി ഹുസൈന്‍ മന്‍സൂര്‍ അല്ലാജിനെ ഓര്‍ത്തഡോക്സ് ഇസ്ലാം കൊന്നുകളഞ്ഞത്.

    ബി കെ എസ്സാറിനും നാരായണന്‍ മാഷിനും വിദ്യാരംഗത്തിനും നന്ദി.

    ReplyDelete
  2. ബഷീര്‍ അനുസ്മരണം വളരെ ഉചിതമായി..
    ഒമ്പതാം ക്ലാസ്സില്‍ ഇന്നലെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചപ്പോള്‍ ഇതു ഏറെ പ്രയോജനപ്പെട്ടു..
    ഡിസി ബുക്സില്‍ ബഷീറിന്റെ അപൂര്‍വ ചിത്രങ്ങളുടെ ആല്‍ബം കിട്ടും.
    പുനലൂര്‍ ബാലന്റെ ചിത്രങ്ങള്‍..
    ormmachaaya
    വില 395 /-
    മുമ്പ് എന്റെ സ്കൂളില്‍ ഇതിലെ കുറെ ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ചിത്ര പ്രദര്‍ശനം നടത്തിയിരുന്നു.അന്നാണ് ഖദീജ സ്കൂളില്‍ കുട്ടികള്‍ക്ക് മുമ്പില്‍ എത്തിയത്..
    ആശംസകളോടെ.
    visit..http://www.orkut.co.in/Main#Album?uid=12951124102012929725&aid=1265531921

    ReplyDelete
  3. ബിജോയ് കൂത്താട്ടുകുളംJuly 06, 2011

    തന്നതെന്ത്..?വന്നതെന്ത്..!ചീഫ് എഡിറ്റര്‍ക്ക് നമോവാകം.

    ReplyDelete
  4. Jalaja,Beena-ManeedJuly 06, 2011

    ബിജോയ്‌ സാറിന്റെ ഈ വാചാലത സുല്‍ത്താന്റെ സാഹിത്യസപര്യയുടെ നല്ലൊരു ചിത്രം വരച്ചു കാണിച്ചു!അഭിനന്ദനങ്ങള്‍!

    ReplyDelete