Pages

Oct 14, 2011

അശാന്തിയുടെ നോവ് - കവിത



ഇതെന്റെ നോവാണ് കവിതയല്ല
നെഞ്ചിലെരിയുന്ന തീയാണ് ദുഃഖമല്ല
വെയിലേറ്റു വാടി തളര്‍ന്നു ഞാനീ-
മരുയാത്രയിലൂര്‍ദ്ധ്വന്‍ വലിക്കെ
ഒരു കുഴല്‍ വിളിയുടെ നാദമായ്..
വരുമോ
മഴവറ്റി, പുഴവറ്റി, കുളിര്‍കാറ്റുവറ്റി
മനുജന്റെ മനതാരിലാര്‍ദ്രതവറ്റി
നറുംപാല്‍ മണക്കുന്ന കുഞ്ഞിളം
ചുണ്ടിലെ പുഞ്ചിരി പോലും
വരണ്ടെങ്ങുപോയി...
ആരോ കരയുന്നു പിന്നില്‍
അരുമയാ കാറ്റോ നിലാവോ...
അമ്മയെ വേര്‍പെട്ടനാഥനായ്-
തീര്‍ന്നൊരാചോര പുതപ്പിട്ടകുഞ്ഞോ.....
ഒരുപിടി അവലിനായ് മാറാപ്പു-
മായി നിന്നമ്മ നടക്കുന്നിതഗ്നിനിയില്‍
വ്രത ശുദ്ധിവെളിവാക്കി മറുകര-
യിലെത്തുമ്പോഴന്ത്യ കര്‍മ്മം ചെയ്യൂ-
മകനേ....
കിളിയില്ല പാട്ടില്ല കുളിര്‍ കാറ്റുമില്ലയീ-
പെരുവഴിയില്‍ നാമേകരാണ്‍
ഒരു കണിക്കൊന്നയുടെ ചില്ല....
തേടിപ്പറന്നിടനെഞ്ചു പൊട്ടിയ
പൈങ്കിളി പെണ്ണേ....
ഇനി വരില്ലോണവും വിഷുവിമീ-
നാടിന്റെ ആത്മാവുകൂടിപ്പറന്നു
പോയോ...
കണ്ണോടുകണ്‍നോക്കി കരള്‍
പങ്കുവച്ചവര്‍
കരളിന്റെ പാതിയെ ഇരുളിന് വിറ്റവര്‍
പിരിയാതിരിക്കുവാനെന്നേക്കുമായി
കരം ചേര്‍ത്തുപിടിച്ചു പിരിഞ്ഞവള്‍
നമ്മള്‍
ഉള്ളിലെ അഗ്നി അണയ്ക്കുവാ-
നന്യന്റെ കണ്ണീരു വാറ്റി കുടിച്ചവന്‍
നമ്മള്‍.....
ഇരുളിന്റെ മൂലയില്‍ ആരെയോ-
പ്രാകി കിനാക്കണ്ടിരിക്കുന്നു വൃദ്ധര്‍
ഉമിനീരിനവസാന തുള്ളിയും നല്കി
മൃത്യുവരിക്കുന്നു പുഴകള്‍
അവസാന സ്പന്ദനം ബാക്കി
നില്‍ക്കുന്നൊരെന്‍ അമ്മതന്‍
രോദനം കേള്‍ക്കെ......
ഒരു കുഴല്‍ വിളിയുടെ നാദമായ്-
വീണ്ടുമാ കടമ്പിന്റെ ചോട്ടില്‍
നീ വരുമോ....
റോസമ്മ സെബാസ്റ്റ്യന് (സിനി)

എസ്.ജെ.എച്ച്.എസ്

ഉപ്പുതോട്, ഇടുക്കി

കട്ടപ്പന


 

7 comments:

  1. നാടിന്റെ ആത്മാവുകൂടിപ്പറന്നു
    പോയോ...

    ReplyDelete
  2. വില്ല്വാദി ഗുളികയെടുത്ത് രാസ്നാതി ചൂര്‍ണ്ണത്തില്‍ നല്ലവണ്ണം അരച്ച് കുറുന്തോട്ടിവേര് മേമ്പൊടി ചേര്‍ത്ത് മൂന്ന് നേരം സേവിക്കുക,അശാന്തിയുടെ നോവ് മാറിക്കോളും.
    പിന്നെ അവിടെയൊക്കെ നല്ല മഴയുണ്ടെന്നാണല്ലോ കേള്‍ക്കണെ
    പിന്നെങ്ങനാ പുഴയൊക്കെ വറ്റീയത്...
    കവിത കേമമായിരിക്കുന്നു.ടീച്ചറിന് അഭിനന്ദനങ്ങള്‍.
    ഇനിയും എഴുതിക്കോളു വരം നാം തന്നിരിക്കുന്നു.

    ReplyDelete
  3. അശാന്തിയുടെ നോവ്-കാലികസമൂഹത്തിന്റെ മൂല്യപ്രതിസന്ധികള്‍
    അടയാളപ്പെടുത്തുന്നുണ്ട്.കവയിത്രിയുടെ ആത്മാവിലെരിയുന്ന തീ കത്തുന്ന വാക്കുകളായി രൂപാന്തരപ്പെടുമ്പോള്‍ ആസ്വാദകചിത്തവും ആ കനല്‍ച്ചൂടില്‍ നിന്നും വിമുക്തമാവുന്നില്ല.
    വസുന്ധരയുടെ ആര്‍ദ്രതയും പിഞ്ചിളം ചുണ്ടിലെ പുഞ്ചിരിയും
    വരണ്ടുപോവുന്ന കഠിനകാലം അശാന്തിയുടെ നോവായിമാറുന്നു.
    ചോരപ്പുതപ്പിട്ട കുഞ്ഞും,നെഞ്ചുപൊട്ടിയ പൈങ്കിളിപ്പെണ്ണും,കരളിന്റെ പാതിയെ ഇരുളിനു വിറ്റവരുമൊക്കെ
    പൊള്ളുന്ന ബിംബങ്ങളായി മാറുന്നു.റോസമ്മടീച്ചറിന് അഭിവാദനങ്ങള്‍....

    ReplyDelete
  4. kadammanittayum chullikkadumokke ithilundallo teacher?

    ReplyDelete
  5. nannayittundu.........asamsakal

    ReplyDelete
  6. Hai Rosamma do u rembr me?Kavitha nannayittundu.congrats....

    ReplyDelete
  7. ലീമ വി.കെOctober 17, 2011

    കവിതയുടെ താളവും വരികളും ഇഷ്ടമായി.പക്ഷേ ആശയത്തോടു യോജിപ്പില്ല."എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം",
    "വിസ്മയം പോലെ ലഭിക്കും നിമിഷത്തിന് അര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം". അവരുടെ പിന്‍ഗാമികളല്ലേ നാം.അശാന്തിയിലും ശാന്തി കണ്ടെത്തണ്ടേ നാം? റോസമ്മ ടീച്ചറിന് എല്ലാ ഭാവുകങ്ങളും.വീണ്ടും എഴുതുക.

    ReplyDelete