Pages

May 20, 2012

സഹനങ്ങളുടെ തിരുശേഷിപ്പുകള്‍ - നോവല്‍ പരിചയം




A Thousand Splendid Suns (തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍)
അഫ്ഗാന്‍ നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ നോവല്‍ പരിചയം
തയ്യാറാക്കിയത്: ഡോ: ഷംല യു.

ഖാലിദ് ഹൊസൈനി
1965ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനനം. അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് 1976ല്‍ പാരീസിലേയ്ക്ക് താമസംമാറ്റി. 1980ല്‍ യു.എസ്സില്‍ രാഷ്ട്രീയാഭയം തേടേണ്ടിവന്നു. കാലിഫോര്‍ണിയയില്‍ നിന്നും മെഡിക്കല്‍ ബിരുദവും എം.ഡി.യും കരസ്ഥമാക്കി. ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍തന്നെ ആദ്യനോവലായ 'The Kite Runner' പ്രസിദ്ധീകരിച്ചു. 2003ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ എഴുപത് രാജ്യങ്ങളില്‍ വിവിധഭാഷകളില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 'The Kite Runner' ന്റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് 2006ല്‍ യുണൈറ്റഡ് നേഷന്‍സ് റഫ്യൂജി ഏജന്‍സിയുടെ കീഴിലുള്ളUNHCRല്‍ അമേരിക്കന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നു. അഫ്ഗാനിസ്ഥാനിലെയും മറ്റുവിവിധരാജ്യങ്ങളിലെയും അഭയാര്‍ത്ഥികള്‍ക്ക് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ 'ഖാലിദ് ഹൊസൈനി ഫൗണ്ടേഷന്‍' രൂപീകൃതമായി. അഭയാര്‍ത്ഥികള്‍ക്കായി, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി സ്കോളര്‍ഷിപ്പുകളും പരിശീലനപദ്ധതികളും ഈ ഫൗണ്ടേഷന്‍ നല്‍കിവരുന്നു. അഭയാര്‍ത്ഥിപ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2007ല്‍ 'A Thousand Splendid Suns' പ്രസിദ്ധീകരിച്ചു. ലോകമെങ്ങും വിവധ ഭാഷകളിലായി ഈ നോവലും 400 ലക്ഷം കോപ്പികളോളം ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്നു.


സഹനങ്ങളുടെ തിരുശേഷിപ്പുകള്

A Thousand Splendid Suns (തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍)
അഫ്ഗാന്‍ നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ നോവല്‍ പരിചയം


"ജോസഫ് ഇനിയും കാനനിലേയ്ക്ക് തിരിച്ചുവരും, ദുഃഖിക്കേണ്ട. കുടിലുകളൊക്കെ പൂന്തോട്ടങ്ങളായി മാറും, ദുഃഖിക്കേണ്ട. വീണ്ടും ഒരു വെള്ളപ്പൊക്കം വന്ന് സര്‍വ്വജീവജാലങ്ങളേയും മുക്കിക്കളയുകയാണെങ്കില്‍ കൊടുങ്കാറ്റിന്റെ നടുവില്‍ നിങ്ങളുടെ രക്ഷകനായി നോഹ ഉണ്ടായിരിക്കും, ദുഃഖിക്കേണ്ട.”

1960 മുതല്‍ 2003 വരെയുള്ള കാലഘട്ടങ്ങളിലെ അഫ്ഗാനിസ്ഥാന്റെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവലാണ് 'A Thousand Splendid Suns'. അഫ്ഗാന്‍ യുദ്ധവും താലിബാന്റെ ഉദയാസ്തമയങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലില്‍ രണ്ട് അഫ്ഗാന്‍ സ്ത്രീകളുടെ പ്രക്ഷുബ്ധവും സങ്കീര്‍ണ്ണവുമായ ജീവിതം അടയാളപ്പെടുത്തുന്നു. യുദ്ധത്തിന്റെയും സഹനത്തിന്റെയും തിരുശേഷിപ്പുകളായിമാറുന്ന സ്ത്രീജീവിതങ്ങളെ അതി തീക്ഷ്ണമായി ഹൊസൈനി വരച്ചിടുന്നു. ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നോവല്‍ ഹൊസൈനിയുടെ അസാധാരണമായ ആഖ്യാനപാടവത്തിന് സാക്ഷ്യംവഹിക്കുന്നു.
മറിയവും ലൈലയുമാണ് പ്രധാനകഥാപാത്രങ്ങള്‍. സമ്പന്നനും ഉന്നതകുലജാതനുമായ ജലീലിന് തന്റെ വേലക്കാരിയില്‍ ഉണ്ടായ പുത്രിയാണ് മറിയം. അതുകൊണ്ടുതന്നെ ബാല്യം മുതല്‍ അവള്‍ക്കും അമ്മയ്ക്കും ജലീലിന്റെ വീട്ടില്‍നിന്നും വളരെയകലെ ഒരു കുന്നില്‍ചെരുവില്‍ ചെറിയകൂരയില്‍ അഭയംതേടേണ്ടിവരുന്നു. ആഴ്ചയിലൊരിക്കല്‍ ജലീല്‍ മകളോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനെത്തും. വ്യാഴാഴ്ചകളിലെ ബാപ്പയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് മറിയത്തിന്റെ ജീവിതം. 'തന്തയ്ക്കുപിറക്കാത്തവള്‍' എന്ന ഉമ്മയുടെ ശകാരത്തിനപ്പുറം അവള്‍ ബാപ്പയുടെ സാമിപ്യം കൊതിക്കുന്നു. തന്റെ മൂന്നുഭാര്യമാരുടെയും നിയന്ത്രണത്തില്‍ കഴിയുന്ന ജലീലിന് മറിയത്തെയും ഉമ്മയെയും പരസ്യമായി അംഗീകരിക്കാനുള്ള സ്വാതന്ത്ര്യമില്ല. ജലീലിന്റെ ടൗണിലുള്ള തീയേറ്ററില്‍ അയാളോടൊപ്പം, അയാളുടെ മറ്റുമക്കളോടൊപ്പം പിനോക്യോയുടെ കാര്‍ട്ടുണ്‍ ചിത്രം കാണാന്‍ മറിയം ആഗ്രഹിക്കുന്നു. മറിയം പോയാല്‍ താന്‍ മരിക്കുമെന്ന് ഉമ്മാ ഭീഷണിപ്പെടുത്തിയിട്ടും ബാപ്പ വിളിക്കാനെത്താതിരുന്നിട്ടും മറിയം സ്വയം യാത്രതിരിക്കുന്നു. അവള്‍ ജലീലിന്റെ വീടന്വേഷിച്ച് എത്തുന്നുവെങ്കിലും നിഷ്കരുണം പുറത്താക്കപ്പെടുന്നു. ഒരു രാത്രിമുഴുവന്‍ ജലീലിന്റെ പൂന്തോട്ടത്തില്‍ കഴിഞ്ഞ അവള്‍ ജനാലക്കര്‍ട്ടനിലൂടെ ജലീലിന്റെ മായുന്ന മുഖം കാണുന്നുമുണ്ട്. സംഘര്‍ഷത്തോടെ തിരികെയെത്തുന്ന അവളെ കാത്തുനിന്നത് കുന്നിന്‍ചെരുവിലെ മരത്തില്‍ തൂങ്ങിയാടുന്ന ഉമ്മയുടെ ശരീരമാണ്.

അശരണയും അനാഥയുമായ അവളെ ജലീല്‍ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. ഒരാഴ്ചയക്കുശേഷം പതിന്നാലുകാരിയായ മറിയത്തെ ഭാര്യമരിച്ച നാല്പത്തഞ്ചുകാരനായ ചെരുപ്പുകച്ചവടക്കാരന്‍ റഷീദിന് വിവാഹം കഴിച്ചുകൊടുക്കുന്നു. ഇനിയൊരിക്കലും ബാപ്പയുടെ മുഖം കാണേണ്ട എന്നുപറഞ്ഞ് അവള്‍ കാബൂളിലേയ്ക്ക് റഷീദിനൊപ്പം യാത്രയാവുന്നു.
നാളുകള്‍ക്കുശേഷം മറിയം തന്റെ ജീവിതവുമായി പൊരുത്തപ്പെടുന്നുവെങ്കിലും കുട്ടികളുണ്ടാവാതെവരുമ്പോള്‍ അവളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. ഇതിനോടകം കമ്യൂണിസ്റ്റുകാര്‍ ദാവൂദ് ഭരണകൂടവുമായി ബന്ധപ്പെട്ടവരെയെല്ലാം വധശിക്ഷയ്ക്ക് വിധിച്ചു. കാബൂളിലെ നിര്‍ണ്ണായക സ്ഥലങ്ങളെല്ലാം കമ്യൂണിസ്റ്റ് അധീനതയിലായി. ടാങ്കറുകളും പോര്‍വിമാനങ്ങളും നാടെങ്ങും പരിഭ്രാന്തി പരത്തി. ദാവൂദ്ഖാന്‍ സ്ത്രീകളെയും കുട്ടികളെയും വകവരുത്തിക്കൊണ്ട് വിപ്ലവകാരികളുടെ പ്രവര്‍ത്തനസമിതി രൂപീകരിക്കുകയും ദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് അഫ്ഗാനിസ്ഥാന്‍ അറിയപ്പെടുകയും ചെയ്തു. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഉദ്ഘോഷിച്ച പുതിയ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഏറെനാള്‍ നീണ്ടുനിന്നില്ല.
ഈ വിപ്ലവദിനങ്ങളിലൊന്നില്‍ അടുത്ത തെരുവില്‍ പിറന്നുവീണ ലൈലയുടെ ജീവിതമാണ് നോവലിന്റെ രണ്ടാം ഭാഗം നിയന്ത്രിക്കുന്നത്. മറിയത്തിന്റെയും ലൈലയുടെയും ജീവിതം ഇഴചേരുകയും രണ്ട് സ്ത്രീകള്‍ ഒരുമനസ്സായിത്തീരുകയും ചെയ്യുന്ന അഭൂതപൂര്‍വ്വമായ പ്രതിഭാസമാണ് ഈ നോവലിന്റെ ഭാവഘടനയെ ശക്തിപ്പെടുത്തുന്നത്. ഒപ്പം ഇസ്ലാമിലെ ബഹുഭാര്യാത്വമെന്ന സങ്കല്പനം പ്രായോഗികതലത്തില്‍ എത്രമാത്രം വികലീകരിക്കപ്പെടുന്നു എന്നതിനും ഈ നോവല്‍ തെളിവാണ്.
ഒമ്പതുവയസുമുതലുള്ള ലൈലയുടെ ജീവിതത്തിനാണ് നോവലില്‍ പ്രാധാന്യം. ലൈലയുടെ രണ്ട് സഹോദരന്മാര്‍ സോവിയറ്റ് യൂണിയനെതിരെയുള്ള ജിഹാദില്‍ ചേര്‍ന്നിരുന്നു. കാബൂള്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നിര്‍വ്വഹിച്ച ലൈലയുടെ ബാപ്പ മകളെ വിവിധവിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. റൂമിയുടെ ഗസലുകളും ജീബ്രാന്റെ പുസ്തകങ്ങളും അയാള്‍ മകള്‍ക്ക് പരിചയപ്പെടുത്തി. മൈന്‍ പൊട്ടി ഒറ്റക്കാലനായി മാറിയ താരിഖ് ലൈലയുടെ കളിക്കൂട്ടുകാരനായിരുന്നു. അവരുടെ സൗഹൃദം പ്രണയത്തിലെത്തുന്നു. കമ്മ്യൂണിസ്റ്റ്ഭരണം വിദ്യാഭ്യാസത്തിനുനല്‍കുന്ന പ്രാധാന്യം പ്രയോജനപ്പെടുത്താന്‍ ബാപ്പ അവരെ ഉപദേശിച്ചു. എന്നാല്‍ ഗോത്രപാരമ്പര്യമുള്ള ഒരുവിഭാഗം ജനങ്ങള്‍ തങ്ങളുടെ പെണ്‍മക്കള്‍ വീടുവിട്ടിറങ്ങുന്നതും പഠിക്കുന്നതും പുരുഷനോടൊപ്പം പണിയെടുക്കുന്നതും എതിര്‍ത്തു. അവര്‍ പുതിയ കലാപത്തിന്റെ അണിയറയൊരുക്കങ്ങള്‍ നടത്തുന്നവരായിരുന്നു. സോവിയറ്റ് യൂണിയനെതിരായുള്ള യുദ്ധത്തില്‍ ലൈലയുടെ സഹോദരന്മാര്‍ മരിക്കുന്നു. 1989 ജനുവരിയില്‍ സോവിയറ്റ് നാടുനീങ്ങി. സോവിയറ്റ് പക്ഷപാതിയായിരുന്ന നജീബുള്ള ചുവടുമാറി മതഭക്തന്റെ വേഷമണിഞ്ഞു. ഒടുവില്‍ 1992ല്‍ കലാപങ്ങള്‍ക്കൊടുവില്‍ നജീബുള്ള കീഴടങ്ങി. ലൈലയുടെ ജനനത്തോടെ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണത്തിന്നവസാനമായി. എല്ലാവിധ ആയുധസന്നാഹങ്ങളോടുംകൂടിയ മുജാഹിദ്ദീന്‍ നേതാവില്ലാത്ത നിലയില്‍ പോരാട്ടം തമ്മില്‍ത്തമ്മിലായി. നഗരത്തില്‍ വീണ്ടും റോക്കറ്റുകളുടെ തീമഴ.
കാബൂള്‍ വിട്ടുപോകാതെ ഗത്യന്തരമില്ലെന്നുവന്നപ്പോള്‍ താരിഖും കുടുംബവും പെഷവാറിലേയ്ക്കുപോകുന്ന വാര്‍ത്ത ലൈല ഞെട്ടലോടെ അറിയുന്നു. താരിഖ് ലൈലയെ തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്നുവെങ്കിലും മാതാപിതാക്കന്മാരെവിട്ടുപോകാന്‍ ലൈല തയ്യാറാകുന്നില്ല. കലാപം അശാന്തി പടര്‍ത്തവേ ലൈലയുടെ ഉമ്മയും കാബൂള്‍ വിടാന്‍ സമ്മതം നല്‍കുന്നു. എന്നാല്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഷെല്ലാക്രമണത്തില്‍ ലൈലയുടെ മാതാപിതാക്കള്‍ മരിക്കുന്നു.
ദിവസങ്ങള്‍ക്കുശേഷം മുറിവുകളുമായി ലൈല ജീവിതത്തിലേയ്ക്ക് തിരികെയെത്തുന്നതോടെ കഥയുടെ മൂന്നാം ഭാഗം ആരംഭിക്കുന്നു. ലൈലയെ ശുശ്രൂഷിക്കുന്നത് അടുത്ത തെരുവിലെ റഷീദും മറിയവുമാണ്. ലൈല സുഖംപ്രാപിക്കുന്നതോടെ അറുപത്തഞ്ചുകാരനായ റഷീദ് ലൈലയോട് തന്റെ രണ്ടാംഭാര്യയാകാന്‍ ആവശ്യപ്പെടുന്നു. അന്നത്തെ കാബൂളിന്റെ സാമൂഹ്യരാഷ്ട്രീയപശ്ചാത്തലം ഒരു സ്ത്രീയ്ക്ക് തനിയെ ജീവിക്കാന്‍ അസാധ്യമായതായിരുന്നു. ഒപ്പം താരിഖ് ബോംബ്സ്ഫോടനത്തില്‍ മരണപ്പട്ടുവെന്ന വാര്‍ത്തയും ലൈല അറിയുന്നു. എന്നാല്‍ മറിയത്തിന്റെ എതിര്‍പ്പും അവഗണിച്ച് ലൈല റഷീദിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിന്റെ കാരണം തന്റെ ഉള്ളില്‍ വളരുന്ന താരിഖിന്റെ കുഞ്ഞിന് ആറാഴ്ചവളര്‍ച്ചയെത്തിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ്. മറിയം ലൈലയെ അംഗീകരിക്കുന്നില്ല. ലൈലയ്ക്ക് ജനിച്ച കുഞ്ഞ് പെണ്ണായതുകൊണ്ട് റഷീദ് അവളെ അകറ്റിനിര്‍ത്തുന്നു. അസീസ എന്ന പെണ്‍കുട്ടി ക്രമേണ മറിയത്തിന്റെ കണ്ണിലുണ്ണിയായി മാറുന്നു. ലൈലയും മറിയവും പിണക്കങ്ങള്‍ മറന്ന് ക്രമേണ ഒരുമനസ്സായി മാറുന്നു. ഇരയാക്കപ്പെടുന്ന രണ്ടുസ്ത്രീജീവിതങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. നാളുകള്‍ക്കുശേഷം ലൈലയ്ക്കു പിറന്ന മകന്‍ പിതാവിന്റെ ഇഷ്ടസന്താനമായി മാറുന്നു. ഭര്‍ത്തൃപീഡനം സഹിക്കാനാവാതെ ലൈലയും മറിയവും നാടുവിടാന്‍ തീരുമാനിക്കുകയും പിടിക്കപ്പെടുകയും വീണ്ടും റഷീദിന്റെ അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ചെയ്യുന്നു.
തുടര്‍ച്ചയായ ആക്രമണങ്ങളും യുദ്ധങ്ങളും നാടിനെ ദാരിദ്ര്യത്തിലാഴ്ത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ വയ്യാതായി. അരാജകത്വം വര്‍ദ്ധിച്ചു. ജീവന്‍ നിലനിര്‍ത്താനായി അസീസയെ സമാന്‍ എന്ന വ്യക്തി നടത്തുന്ന അനാഥാലയത്തിലെത്തിക്കുന്നു. ഒരുദിവസം അപ്രതീക്ഷിതമായെത്തിയ അതിഥിയെക്കണ്ട് ലൈല ഞെട്ടിത്തരിച്ചു. താരിഖായിരുന്നു അത്. താരിഖിന്റെ മരണവാര്‍ത്ത റഷീദ് തന്നെ വിവാഹം കഴിക്കാനായി കെട്ടിച്ചമച്ച കള്ളക്കഥയായിരുന്നുവെന്ന് അവള്‍ തിരിച്ചറിയുന്നു. താരിഖിന്റെ സന്ദര്‍ശനം റഷീദ് അറിയുകയും ലൈലയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലൈലയെ രക്ഷപെടുത്താനായി മറിയം അയാളെ കൈക്കോട്ടുകൊണ്ട് അടിച്ചുകൊല്ലുന്നു. താരിഖിനൊപ്പം ലൈലയെയും കുഞ്ഞുങ്ങളെയും യാത്രയാക്കുകയും കുറ്റം ഏറ്റെടുക്കുകയും ചെയ്യുന്നു. വിചാരണയ്ക്കുശേഷം മറിയത്തെ പരസ്യമായി വെടിവച്ചുകൊല്ലുന്നു. മറിയത്തിന്റെ ദാരുണമായ അന്ത്യം താലിബാന്‍ഭീകരതയെക്കുറിച്ച് വായനക്കാരെ ഞെട്ടലോടെ ഓര്‍മ്മിപ്പിക്കുന്നു.
പെഷവാറിലെത്തുന്ന ലൈലയും താരിഖും വിവാഹിതരാവുന്നതോടെയാണ് നോവലിന്റെ നാലാം ഭാഗം ആരംഭിക്കുന്നത്. താരിഖിന്റെയും ലൈലയുടെയും ഒത്തൊരുമയും ഹോട്ടല്‍ ജോലിയുംകൊണ്ട് പ്രക്ഷുബ്ധമായിരുന്ന ജീവിതം ശാന്തമായി മുന്നേറുന്നു. ലൈലയുടെയും താരിഖിന്റെയും ഒരുമിച്ചുള്ള ജീവിതം മജീദിന്റെയും സുഹറയുടെയും പ്രണയവിശുദ്ധിയുടെയും സാഫല്യമാകാതെപോയ പ്രണയജീവിതത്തിന്റെയും പരിസ്ഫൂര്‍ത്തിയായി മലയാളിവായനക്കാര്‍ക്ക് അനുഭവപ്പെടാതിരിക്കില്ല. ഒസാമബിന്‍ലാദന്റെ ട്വിന്‍ടവര്‍ ആക്രമണവും പിന്നീടുള്ള യുദ്ധവും അഫ്ഗാനില്‍ വീണ്ടും സംഭീതിപടര്‍ത്തി. നാട്ടിലെ യുദ്ധപ്രഭുക്കളെ അമേരിക്ക വീണ്ടും ആയുധങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. കൂട്ടുകക്ഷിസഖ്യത്തിന്റെ സഹായത്തോടെ താലിബാനെ തുരത്തി ബിന്‍ലാദനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ബോംബ് വര്‍ഷങ്ങളായി. പോരാട്ടങ്ങള്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അനാഥരും അഭയാര്‍ത്ഥികളുമാക്കി. പാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറവും അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കന്‍ മലനിരകളിലേയ്ക്കും താലിബാനെ തുരത്തിക്കൊണ്ടിരുന്നു. 2002 ജൂലായ് മാസം ഇന്റര്‍നാഷണല്‍ പീസ് കീപ്പിംഗ് ഫോഴ്സ് അഫ്ഗാനിസ്ഥാനില്‍ സ്ഥാനമുറപ്പിക്കുകയും ഹമീദ് കര്‍സായ് ഇടക്കാലപ്രസിഡന്റായി സ്ഥാനമേല്‍ക്കുയും ചെയ്തു. ക്രമേണ അഫ്ഗാന്‍ ശാന്തമായിത്തുടങ്ങി.
സ്വന്തം നാട്ടിലേയ്ക്ക് തിരികെയെത്താന്‍ ലൈല ആഗ്രഹിച്ചു. "നിനക്കെന്തുവേണമോ അതായിത്തീരാം ലൈല ..... ഈ യുദ്ധമൊന്നവസാനിക്കട്ടെ …. അഫ്ഗാനിസ്ഥാന് നിന്നെ ആവശ്യമുണ്ടാകും” എന്ന ബാപ്പയുടെ വാക്കുകള്‍ ലൈല ഓര്‍മ്മിച്ചു. തിരിച്ച് കുട്ടികളുമൊത്ത് യാത്രതിരിക്കവേ ലൈല ആദ്യം എത്തുന്നത് മറിയത്തിന്റെ കുട്ടിക്കാലം ചെലവഴിച്ച ഹെറാട്ടിലേയ്ക്കാണ്. ഇറാന്‍ വഴി മഷാദിലെത്തി ബാമിയാനിലെ തകര്‍ന്ന ബുദ്ധപ്രതിമകളും കടന്ന് അവള്‍ അഫ്ഗാനിലെത്തുന്നു. ചായമടിച്ച കെട്ടിടങ്ങളും ട്രാഫിക് ലൈറ്റുകളുമായി അഫ്ഗാന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചിരുന്നു. മറിയത്തിന്റെ ഗുരുനാഥനായിരുന്ന മുല്ലഫൈസുള്ളയുടെ വീട്ടില്‍ ലൈല എത്തുന്നു. മുല്ലയുടെ മകന്‍ അച്ഛന്‍ മറിയത്തിനായി ഏല്പിച്ച പെട്ടി ലൈലയ്ക്ക് കൈമാറുന്നു. മറിയത്തിന്റെ ബാപ്പ ജലീല്‍ മറിയത്തിനോട് ക്ഷമചോദിച്ചെഴുതിയ കത്തും അവളുടെ ഓഹരിയായി കുറച്ച് ഡോളറുകളും അവള്‍ കാണാന്‍ ആഗ്രഹിച്ച പിനോക്യോയുടെ കാസറ്റുമായിരുന്നു പെട്ടിക്കുള്ളില്‍.
പിന്നീട് ലൈലയും താരിഖും ചേര്‍ന്ന് സമാന്‍ നടത്തുന്ന അനാഥാലയം വിപുലീകരിക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസസൗകര്യങ്ങളൊരുക്കുന്നു. ലൈലയുടെ ഉള്ളില്‍ മൂന്നാമതൊരു കുട്ടിയുടെ ഉണര്‍ച്ചയോടെയാണ് നോവല്‍ അവസാനിക്കുന്നത്. മറിയമെന്ന പേരാണ് അവള്‍ കുഞ്ഞിനായി മാറ്റിവച്ചത്. ലൈലയിലൂടെ - ലൈലയുടെയും താരിഖിന്റെയും സമാന്റെയും സദ്പ്രവൃത്തിയിലൂടെ - മറിയം ഒരായിരം സൂര്യന്മാരുടെ ഉജ്വലശോഭയോടെ മിന്നി നില്‍ക്കുന്നു.
ഗാര്‍ഹികപീഡനവും രാഷ്ട്രീയപീഡനവും കലാപങ്ങളും അസ്വസ്ഥമാക്കുന്ന സ്ത്രീയവസ്ഥകള്‍ ഈ നോവല്‍ വായനയില്‍ അനുവാചകരുടെ കണ്ണ് നനയിക്കുന്നു. സ്ത്രീപക്ഷവീക്ഷണത്തിലൂടെ സ്ത്രീപരിപ്രേക്ഷ്യത്തിലൂടെ ഈ നോവല്‍ ആഖ്യാനം ചെയ്തതിനാല്‍ വേദനയുടെ തീവ്രത അനുഭവവേദ്യമാകുന്നു. യാഥാര്‍ത്ഥ്യാധിഷ്ഠിതമായ സംഭവങ്ങള്‍, അഫ്ഗാന്‍ പ്രശ്നങ്ങള്‍, രാഷ്ട്രീയ മാറ്റങ്ങള്‍, ഭീകരവാദം, ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന ഈ നോവല്‍ ജീവിതത്തിന്റെ പ്രക്ഷുബ്ധമായ അര്‍ത്ഥാന്തരങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു. യുദ്ധങ്ങളും ആക്രമണങ്ങളും പലപ്പോഴും പത്രത്താളുകളിലും ചാനല്‍ ദൃശ്യങ്ങളിലും മിന്നിമറയുമ്പോള്‍ യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍ അനാഥരാകുന്ന, അഭയാര്‍ത്ഥികളാകുന്ന, ഇരപ്രവാസികളാകുന്ന ( victim diaspora) നിരവധി ജീവനുകളെക്കുറിച്ച് ചിന്തിക്കാനും വേട്ടയാടപ്പെടാനും ഈ നോവല്‍ നിര്‍ബന്ധിക്കുന്നു. ഇന്നും പത്രത്താളുകളില്‍ തെളിയുന്ന അഫ്ഗാന്‍ സ്ഫോടനങ്ങള്‍ വീണ്ടും അശാന്തിപര്‍വ്വത്തിലേയ്ക്കുതന്നെയല്ലേ ചെന്നെത്തുന്നതെന്ന് നമ്മെ സന്ദേഹിപ്പിക്കുന്നു.
(അഫ്ഗാനില്‍നിന്നും പാലായനം ചെയ്ത എട്ടുകോടി അഭയാര്‍ത്ഥികളുണ്ടെന്ന് ഖാലിദ് ഹൊസൈനി കൂട്ടിച്ചേര്‍ക്കുമ്പോഴാണ് ഖാലിദ് ഹൊസൈനി ഫൗണ്ടേഷന്റെ പ്രസക്തിയും സാധുതയും നാം മനസ്സിലാക്കുക. www.unrefugees.org എന്ന വിലാസം ഹൊസൈനിയുടെ പ്രവര്‍ത്തനങ്ങളെ നമുക്ക് ദൃശ്യമാക്കും)

ഡോ: ഷംല യു.,
.ജെ.ജോണ്‍ മെമ്മോറിയല്‍,
ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍,
തലയോലപ്പറമ്പ്.

25 comments:

  1. AnonymousMay 20, 2012

    Informative.
    Thanks

    ReplyDelete
  2. AnonymousMay 20, 2012

    Informattive
    Thanks
    sunil krishnan

    ReplyDelete
  3. അഫ്ഗാനിസ്ഥാനിലെ സാമൂഹ്യജീവിതത്തിന്റെ ഒരു ബഹുവര്‍ണ്ണ ചിത്രം ഈ നോവലില്‍ നിന്നും നമുക്കു ലഭിക്കുന്നു. ആദ്യ നോവല്‍ കൈറ്റ് റണ്ണര്‍ - ഒരുഅന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ - ഇതുവരെ എഴുപതു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിഖ്യാതമായ ഒരു സിനിമയും ഈ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിട്ടുണ്ട്. 2006 ല്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി സംഘടനയായ UNHCR ഖാലിദ് ഹൊസൈനിയെ അവരുടെ ഗുഡ് വില്‍ അംബാസ്സഡറായി നിയോഗിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് എ തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്. 2007 പ്രസിദ്ധീകരിച്ച ഈ നോവല്‍ അറുപതു രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചു. 2007 ല്‍ അഫ്ഘാനിസ്ഥാനിലേക്ക് നടത്തിയ UNHCR ന്റെ ഒരു യാത്രയെത്തുടര്‍ന്നാ‍ണ് അദ്ദേഹം ഖാലിദ് ഹൊസൈനി ഫൌണ്ടേഷന്‍ രൂപീകരിക്കുന്നത്. അഫ്ഘാനിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുകയാണ് ഈ സംഘടന.

    വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്.വളരെ നന്നായി ഈ നോവല്‍ പരിചയപ്പെടുത്തിയ ഷംലടീച്ചറിനു്ം വിദ്യാരംഗത്തിനും അനുമോദനങ്ങള്‍.

    ReplyDelete
  4. Part 1
    വളരെ സന്തോഷം.

    ഖാലിദ് ഹൊസൈനിയെ പരിചയപ്പെടുത്തിയ ഷംല ടീച്ച൪ക്കും വിദ്യാരംഗത്തിനും
    അഭിനന്ദനങ്ങള്.കേരളത്തിലെ അദ്ധ്യാപക൪ വളരെ ഉയ൪ന്ന വായനയുള്ളവരാണെന്ന് ഈ പഠനവും ശ്രീകുമാ൪ സാറിന്റെ കമന്റും വായിച്ചപ്പോള് എനിക്കു മനസ്സിലായി.ഗ്രേറ്റ്.
    അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില് മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന്
    സ്ത്രീകളുടേയും കഥ പറയുകയാണ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.ഈ പുസ്തകത്തിന്റെ വായന ഞങ്ങള്ക്കു പക൪ന്നുതന്ന ടീച്ചറിനെ അഭിനന്ദിക്കുന്നു.പെന്ഗ്വിന്
    ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് ഈ പുസ്തകം ഇവിടെ
    പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,
    43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന്
    ചരിത്രവും ജീവിതവും ഈ പുസ്തകത്തില് വിവരിക്കുന്നു.പുരുഷന്റെ പീഢനം, ഭരണകൂടഭീകരത മതവിഭാഗങ്ങള്
    തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത്
    പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും
    ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം
    അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം. ഹൊറിബ്ള്.അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല.
    ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪ അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും
    കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന ആ രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന ഈ രാജ്യം വിദ്യാഭ്യാസപരമായി
    മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ
    സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.ആ
    രാജ്യത്തിന് ഈ അവസ്ഥ എങ്ങിനെയുണ്ടായി?

    ReplyDelete
  5. ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും
    ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊലക്കളമായി.എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി. കേരളത്തിന്റെ സ്വാതന്ത്ര്യവും
    സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിം സ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് ഈ നോവല് വായിച്ചിരിക്കേണ്ടതാണ്.പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് ഈ പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
    സഹനത്തിന്റെ തിരുശേഷിപ്പുകള് എന്ന് ടീച്ച൪ ഈ ആ ആ൪ട്ടിക്കിളിനു
    പേരിട്ടിരിക്കുന്നത് വളരെ യധികം അ൪ത്ഥവത്താണ്.പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു.ഈ സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട്
    അതിന്റെ അമ്മ നാന പറയുന്നുണ്ട്. നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി
    നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല
    സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
    വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു.മറിയത്തിന് ബാപ്പ
    കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം അവള് മകളോട്
    പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള്
    അമ്മ നാന പറയുന്നു.നീ സ്കൂളില് പോകേണ്ട അക്ഷരം നീ
    പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല. ഒരു
    സ്ത്രീക്കു വേണ്ടത് അതാണ്: സഹനം സഹനം സഹനം
    ഒരു സ്തീക്കുവേണ്ടത് അതാണ് അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല.തൊണ്ട പൊട്ടുന്ന വേദനയോടെ ആ ഉമ്മ മകളോത് പറയുന്നു. " മകളേ ഞാനീ
    പറയുന്നത് നീ നന്നായി പഠിക്കുക, നന്നായി പഠിക്കുക ഒരു കാന്തസൂചി എന്നും
    വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന
    വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
    ഓ൪ക്കുക എന്നുമെന്നും.
    ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ ഈ പുസ്തകം വായിച്ചു
    തീ൪ക്കുവാനാകില്ല.

    പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം ഈ പ൪ദ്ദ വളരെ
    സന്തോഷത്തോടെയാണ് ധരിച്ചിരുന്നത് അതിനു അവള് കണ്ടെത്തിയ കാരണം
    കേള്ക്കുക ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. ഈ പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില്
    നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.
    സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാള്ക്കും വളരെ അമ്പരപ്പോടെയല്ലാതെ ഈ നോവല് വായിച്ചുതീ൪ക്കുവാനാകില്ല.ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഈ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു. താങ്ക്സ് ടീച്ച൪ ഈ പുസ്തക പരിചയത്തിന്. അതിനു കാണിച്ച ധൈര്യത്തിന്.സ്ത്രീവിമോചനത്തിന്റെ നല്ലൊരു ആഹ്വാനമാണ് ഈ രചനയിലൂടെ ടീച്ച൪ നിവ്വഹിച്ചിരിക്കുന്നത്. ലാല് സലാം.

    ReplyDelete
  6. ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും
    ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊലക്കളമായി?

    നീ സ്കൂളില് പോകേണ്ട അക്ഷരം നീ
    പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല. ഒരു
    സ്ത്രീക്കു വേണ്ടത് അതാണ്: സഹനം സഹനം സഹനം
    ഒരു സ്തീക്കുവേണ്ടത് അതാണ് അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല.തൊണ്ട പൊട്ടുന്ന വേദനയോടെ ആ ഉമ്മ മകളോത് പറയുന്നു. " മകളേ ഞാനീ
    പറയുന്നത് നീ നന്നായി പഠിക്കുക, നന്നായി പഠിക്കുക ഒരു കാന്തസൂചി എന്നും
    വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന
    വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും.

    ‌ഞാന്‍ കാത്തിരുന്നതു് അസീസിക്കയുടെ അഭീപ്രായം കേള്‍ക്കുവാനാണു്.എത്ര മനോഹരമായി അങ്ങു് എഴുതുന്നു..നാട്ടില്‍ വരുമ്പാള്‍ കാണണം ,സ്കൂളില്‍ കുട്ടികള്‍ക്കു് പരിചയപ്പെടുത്തണം ..എന്നൊക്കെ തോന്നുന്നു.
    ഒരു കൂടിക്കാഴ്ചക്കായി കാത്തിരുന്നോട്ടെ.....

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. The phrase “a thousand splendid suns,” from the poem by Saib-e-Tabrizi, is quoted twice in the novel – once as Laila’s family prepares to leave Kabul, and again when she decides to return there from Pakistan. It is also echoed in one of the final lines: “Miriam is in Laila’s own heart, where she shines with the bursting radiance of a thousand suns

    ReplyDelete
  9. സന്തോഷം സ൪. A Thousand Splendid Suns എന്ന പേര് ഈ പുസ്തകത്തിന് എങ്ങിനെ വന്നുവെന്ന് ഞാനുമാലോചിച്ചിരുന്നു.പുസ്തകത്തിന്‍റെ കേന്ദ്രപ്രമേയമല്ല Splendid suns എന്നത്. ഇപ്പോള്‍ സാ൪ ഉത്തരം തന്നു.ആ പുസ്തകം അരിച്ചുപെറുക്കിയാലേ ഈ കണ്ടെത്തല്‍ നടത്തുവാന്‍ കഴിയൂ.താങ്ക്സ്.

    കാണാം സാ൪.സാറിനെപ്പോലെ ഞങ്ങളും ഈ നാട്ടില്‍ മലയാളം പുന൪ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ ഒരു കാവ്യസന്ധ്യ നടത്തി.ചുമ്മാ കാവ്യസന്ധ്യ എന്നു പറഞ്ഞാല്‍ ആരും വരില്ല. നല്ല സ്കോച്ചും ബിയറും ചിക്കന്‍ ബാ൪ബിക്യുമൊക്കെ വേണ്ടിവന്നു ആളെക്കൂട്ടാന്‍.
    നല്ല ഫിറ്റായിക്കഴിയുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഹൃദയം ഒന്നു തുറക്കുന്നത്.അല്ലാത്തപ്പോള്‍ ഞങ്ങള്‍ ഭാര്യമാരെ പേടിച്ച് ബൊമ്മ പോലിരിക്കും.പൊങ്ങച്ചങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും.തലയാട്ടിക്കൊണ്ടിരിക്കും.രാത്രി രണ്ടുമണിയായി.ഒരാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞ ഒരു വരി ഞാനെഴുതട്ടെ:
    "ഇവിടെ ജനിച്ച എന്‍റെ മക്കള്‍ക്ക് എന്നെ മനസ്സിലാകുന്നില്ല. എനിക്ക് അവരേയും മനസ്സിലാകുന്നില്ല.ഞാനും മക്കളും ഒരേ വീട്ടില്‍ കഴിയുന്ന അപരിചിത൪.കുരുവില്ലാത്ത മുന്തിരി പോലെ, തലമുറ നഷ്ടപ്പെട്ടവരാണ് നമ്മള്‍.ടെ൪മിനേറ്റ൪ സീഡ്സ്.
    എന്തിന്, ഞാന്‍ പറയുന്ന ഭാഷപോലും അവനു മനസ്സിലാകുന്നില്ല.
    എനിക്ക് കാ൪പോ൪ച്ചില്‍ മൂന്നുകാറുണ്ട്, വലിയ വീടുണ്ട്.പിന്നെ ഈ കോട്ടും കഴുത്തിലെ ടൈയും.
    ഹ‌ ഹ ഹാ..........."

    ReplyDelete
  10. സന്തോഷം സ൪. A Thousand Splendid Suns എന്ന പേര് ഈ പുസ്തകത്തിന് എങ്ങിനെ വന്നുവെന്ന് ഞാനുമാലോചിച്ചിരുന്നു.പുസ്തകത്തിന്‍റെ കേന്ദ്രപ്രമേയമല്ല Splendid suns എന്നത്. ഇപ്പോള്‍ സാ൪ ഉത്തരം തന്നു.ആ പുസ്തകം അരിച്ചുപെറുക്കിയാലേ ഈ കണ്ടെത്തല്‍ നടത്തുവാന്‍ കഴിയൂ.താങ്ക്സ്.

    കാണാം സാ൪.സാറിനെപ്പോലെ ഞങ്ങളും ഈ നാട്ടില്‍ മലയാളം പുന൪ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ ഒരു കാവ്യസന്ധ്യ നടത്തി.ചുമ്മാ കാവ്യസന്ധ്യ എന്നു പറഞ്ഞാല്‍ ആരും വരില്ല. നല്ല സ്കോച്ചും ബിയറും ചിക്കന്‍ ബാ൪ബിക്യുമൊക്കെ വേണ്ടിവന്നു ആളെക്കൂട്ടാന്‍.
    നല്ല ഫിറ്റായിക്കഴിയുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഹൃദയം ഒന്നു തുറക്കുന്നത്.അല്ലാത്തപ്പോള്‍ ഞങ്ങള്‍ ഭാര്യമാരെ പേടിച്ച് ബൊമ്മ പോലിരിക്കും.പൊങ്ങച്ചങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും.തലയാട്ടിക്കൊണ്ടിരിക്കും.രാത്രി രണ്ടുമണിയായി.ഒരാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞ ഒരു വരി ഞാനെഴുതട്ടെ:
    "ഇവിടെ ജനിച്ച എന്‍റെ മക്കള്‍ക്ക് എന്നെ മനസ്സിലാകുന്നില്ല. എനിക്ക് അവരേയും മനസ്സിലാകുന്നില്ല.ഞാനും മക്കളും ഒരേ വീട്ടില്‍ കഴിയുന്ന അപരിചിത൪.കുരുവില്ലാത്ത മുന്തിരി പോലെ, തലമുറ നഷ്ടപ്പെട്ടവരാണ് നമ്മള്‍.ടെ൪മിനേറ്റ൪ സീഡ്സ്.
    എന്തിന്, ഞാന്‍ പറയുന്ന ഭാഷപോലും അവനു മനസ്സിലാകുന്നില്ല.
    എനിക്ക് കാ൪പോ൪ച്ചില്‍ മൂന്നുകാറുണ്ട്, വലിയ വീടുണ്ട്.പിന്നെ ഈ കോട്ടും കഴുത്തിലെ ടൈയും.
    ഹ‌ ഹ ഹാ..........."

    ReplyDelete
  11. Kabul poem by Saib-e-Tabrizi

    Ah! How beautiful is Kabul encircled by her arid mountains
    And Rose, of the trails of thorns she envies
    Her gusts of powdered soil, slightly sting my eyes
    But I love her, for knowing and loving are born of this same dust

    My song exhalts her dazzling tulips
    And at the beauty of her trees, I blush
    How sparkling the water flows from Pul-I Bastaan!
    May Allah protect such beauty from the evil eye of man!

    Khizr chose the path to Kabul in order to reach Paradise
    For her mountains brought him close to the delights of heaven
    From the fort with sprawling walls, A Dragon of protection
    Each stone is there more precious than the treasure of Shayagan

    Every street of Kabul is enthralling to the eye
    Through the bazaars, caravans of Egypt pass
    One could not count the moons that shimmer on her roofs
    And the thousand splendid suns that hide behind her walls

    Her laughter of mornings has the gaiety of flowers
    Her nights of darkness, the reflections of lustrous hair
    Her melodious nightingales, with passion sing their songs
    Ardent tunes, as leaves enflamed, cascading from their throats

    And I, I sing in the gardens of Jahanara, of Sharbara
    And even the trumpets of heaven envy their green pastures

    ReplyDelete
  12. ഖാലിദ്‌ ഹോസ്സയ്നി ഒരു തുറന്ന ചര്ച്ചയായതില്‍ വളരെ വളരെ സന്തോഷം.സത്യത്തില്‍ ഞാന്‍ നോവല്‍ പരിചയപ്പെടുത്തിയാതെ ഉള്ളു.അസീസിക്കയും ശ്രീകുമാര്‍ സാറും കമന്റുകളിലൂടെ ഇതൊരു നോവല്‍ പഠനമാക്കി വിപുലീകരിച്ചു.അസീസിക്ക വിശകലനം ചെയ്ത കാരണങ്ങളാല്‍ തന്നെയാണ് എന്നെ ഈ നോവല്‍ വേട്ടയാടിയതും എഴുതാന്‍ തോന്നിപ്പിച്ചതും.ചില കഥകളും നോവലുകളും സിനിമകളും മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാതെ നില്‍ക്കില്ലേ .അതുപോലെ.സുഭാഷ്‌ ചന്ദ്രന്റെ ഗുപ്തം ഒരു തിരക്കഥ പോലെ....ഉമ്മാച്ചു പോലെ. .......ആടുജീവിതം പോലെ....കയ്യൊപ്പ് പോലെ ..മഴ പോലെ ....ശ്രീകുമാര്‍ സാര്‍ thosand splendid suns ഉള്‍പ്പെടുന്ന കവിത കണ്ടെത്തിയത് എത്ര നന്നായി.നോവല്‍ ഗഹനമായ ഒരു വായനാനുഭവമായി മാറുന്നത് ഈ കൂട്ടിചേര്‍ക്കലുകള്‍ കൂടി ഉണ്ടാവുമ്പോഴാണ്. നോവല്‍ വായിക്കാത്തവര്‍ക്ക്‌ വായിക്കാന്‍ താല്പര്യമുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. ഇംഗ്ലീഷും മലയാളം വിവര്‍ത്തനവും ഇപ്പോള്‍ ഡീസി ബുക്സില്‍ ലഭ്യമാണ്. സത്യത്തില്‍ കുറെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് വിചാരിച്ചതാണ്.പക്ഷെ ദയര്ഘ്യം ഭയന്ന് പലതും ഒഴിവാക്കി.അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.അസീസിക്ക അതെല്ലാം മനോഹരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തു നോവല്‍ പരിചയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.ശ്യാം സാറിനും അസീസിക്കായ്ക്കും ശ്രീകുമാര്‍ സാറിനും ഹൃദയപൂര്‍വം നന്ദി

    ReplyDelete
  13. ലീമ വി. കെ.May 23, 2012

    നല്ല നോവല്‍.പരിചയപ്പെടുത്തിയ ഷംല ടീച്ചര്‍ക്കു നന്ദി.അസീസിക്കയുടെയും ശ്രീകുമാര്‍ സാറിന്റെയും കമന്റുകള്‍ വായിക്കാന്‍ നല്ല രസം.

    ReplyDelete
  14. പ്രിയപ്പെട്ട അദ്ധ്യാപകരെ, വിദ്യാ൪ത്ഥികളെ
    ഈ നോവല് വായിച്ച് നിങ്ങളുടെ തന്നെ ഒരദ്ധ്യാപിക ഇതിനെക്കുറിച്ച് ഒരു പഠനക്കുറിപ്പെഴുതിയിട്ട് എന്നേയും അനോണിമസിനേയും (now Leema teacher too )ഒഴിവാക്കിയാല് ഒരേയൊരാളാണ് ഇത് വായിച്ച് ഒരു കമന്റെഴുതിയത്.
    വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാരവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു..ഷംല ടീച്ച൪ എഴുതിയത് നിങ്ങള് വായിച്ചുവോ, യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല ഒടുവില് സ്കൂളില് പോകുവാന് കഴിയായെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത് ഒനു നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. കുട്ടികളായ നിങ്ങള്ക്കോ കുട്ടികളുള്ള അമ്മമാ൪ക്കോ ഇത് സങ്കല്പ്പിക്കുവാന് കഴിയുമോ?
    ഈ പഠനക്കുറിപ്പ് വായിച്ച് ആരെങ്കിലും ഈ നോവല് വായിച്ചാല് താന് അതില് സന്തോഷിക്കുന്നു എന്ന് ടീച്ച൪ എഴുതുമ്പോള് ടീച്ചറിനെ സന്തോഷിപ്പിക്കുവാന് വേണ്ടിയെങ്കിലും നിങ്ങള് ഈ നോവല് വായിക്കരുതോ? ചന്ദ്രശേഖരന്റെ വധത്തില് നിന്നുള്ള ഷോക്കില് നിന്നും നാമിനിയും മുക്തരായിട്ടില്ല. ഏതാനും വ൪ഷങ്ങള്ക്കുമുമ്പ് കുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണന് മാഷിനെ കൊന്നതും നാമോ൪ക്കുന്നു. പക്ഷേ ഈ നോവലിലെ വിവരണങ്ങള് വച്ചുനോക്കുമ്പോള് ഇതൊര്ന്നുമല്ല. ദയവായി ഇത് എല്ലാവരും വായിക്കുക. നമ്മുടെ വീട്ടുപടിക്കല് ബോംബ് പൊട്ടുമ്പോള് മാത്രം ച൪ച്ചചെയ്യേണ്ട വിഷയമല്ല ഭീകരവാദം.
    ഇന്നലെ ഞാന് സാന്ദ്ര ഹൊസൈനിയ്ക്ക് ഒരു ഇമെയിലയച്ചിരുന്നു. ഡോ.ഷംലയുടെ ഈ നോവല് പഠനത്തെക്കുറിച്ചും നമ്മുടെ ഭാഷ അദ്ധ്യാപകരുടെ പോ൪ട്ടലായ വിദ്യാരംഗത്തിനെ പരിചയപ്പെടുത്തികക്കൊണ്ടും.അവരുടെ മറുപടി കൂടി ഇതില് ചേ൪ക്കുന്നു.
    Dear Azeez:

    Thank you for your email. I appreciate you taking the time to write and will share your comments with Khaled.

    Best,
    Sandra

    ReplyDelete
  15. http://uploading.com/files/edb2dc8m/A%2BThousand%2BSplendid%2BSuns.pdf/

    ReplyDelete
  16. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് വായിക്കുവാന്‍ വേണ്ടിയും മറ്റുള്ളവ൪ അതിനെഴുതുന്ന കമന്‍റ് വായിക്കുവാന്‍ വേണ്ടിയും മാത്രം വിദ്യാരംഗം ലോഗിന്‍ ചെയ്യുന്ന ചില സ്ത്രീ-പുരുഷ കവിഅദ്ധ്യാപക൪ വിദ്യാരംഗത്തിന് ഒരു ഭാരമാണ്.

    ReplyDelete
  17. ഷംല ടീച്ചര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി,ഖാലിദ് ഹുസൈനിയെയും തിളക്കമാര്‍ന്ന സൂര്യന്‍മാരെയും പരിചയപ്പെടുത്തിയതിന്....നോവല്‍ കണ്ടെത്തി വായിക്കാനുള്ള പ്രേരണ വല്ലാതുണ്ടുള്ളില്‍....ഹൃദയപൂര്‍വം ഷാഹിന പി.കെ
    പിണങ്ങോട് ഓര്‍ഫനേജ് ഹൈസ്കൂള്‍

    ReplyDelete
  18. AnonymousJune 05, 2012

    എന്താ സാറമ്മാരേ,സ്ക്കൂളു തുറന്നതൊന്നുമറിഞ്ഞില്ലെന്നുണ്ടോ?ഒരനക്കവുമില്ലാത്ത പോലെ...അതോ അഫ്ഗാന്റെ ഹാങ്ഓവര്‍ പിടി വിടുന്നില്ലേ?

    ReplyDelete
  19. വിദ്യാരംഗം ബ്ലോഗിലെ പ്രിയപ്പെട്ട മാഷേ,
    എന്നേക്കാളും ഒരു പാട് പ്രായം കുറഞ്ഞ മാഷ് ഇപ്പോള്‍ എന്‍റെ ഗുരുനാഥന്‍ ആയിക്കൊണ്ടിരിക്കുകയാണ്. മാഷില്‍ നിന്നും ക്ഷമയുടെ പാഠം പഠിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു. കുറെ നാളുകളായി ഞാന്‍ ശ്രദ്ധിക്കുന്നതാണ്, മാഷിന് എങ്ങിനെ എത്രമാത്രം ക്ഷമ കിട്ടുന്നു. അനോണിമസിന്‍റെ ഒരു കമന്‍റ് ഞാന്‍ വായിച്ചു. " സാറന്മാറെ സ്കൂള്‍ തുറന്നതറിഞ്ഞില്ലേ..."
    മഹായോഗികള്‍ പോലും തുളുമ്പിപ്പോകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമ കാണിക്കുന്ന മാഷ് എന്‍റെ ഗുരുനാഥനാണ്.

    ReplyDelete
  20. Hai Shamla Teacher,valare nannayirikkunnu...congrats....

    ReplyDelete
  21. AnonymousJune 15, 2012

    Most of the comments posted especially by people like Mr.Azeez and Mr.Sreekumar are merely their half-hearted attempts to prove that they are pseudo intellectuals. The content of Mr.Elanji's comments can be easily found verbatim from other websites. Try this :

    http://www.khaledhosseini.com/hosseini-books-splendidsuns-discussion-text.html

    How's that for intellectual !!!

    ReplyDelete
  22. പ്രിയ അനോണിമസ്, കമന്‍റിനു നന്ദി. താങ്കളെപ്പോലെ ബുദ്ധിയുള്ള , ക്രീമുള്ള ,ഒറിജിനലായ ബുദ്ധിജീവികള്‍ മുഖമൂടികളായി ജീവിക്കുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള ചില൪ പൊയ്ക്കാലില്‍ പിടിച്ചുനിന്ന് കപടബുജി ചമയുന്നത്. താങ്കള്‍ ദയവായി പുറത്തുവരൂ, വിദ്യാരംഗം വായനക്കാരെ താങ്കളുടെ അറിവുകൊണ്ട് പ്രബുദ്ധരാക്കൂ.
    പേരുവച്ച് ഒരു കമന്‍റെഴുതുവാന്‍ പോലും നട്ടെല്ലില്ലാത്ത താങ്കള്‍ക്കെങ്ങിനെയാണ് മറ്റുള്ളവ൪ കപടന്മാരാണെന്ന് ആക്ഷേപിക്കുവാന്‍ കഴിയുന്നത്?
    ഖാലിദ് ഹുസൈനി അമേരിക്കയില്‍ ജീവിക്കുന്ന ഒരു എഴുത്തുകാരനാണ്. അയാളുടെ പുസ്തകം വായിച്ച അറിവില്‍ നിന്നുകൊണ്ടും അയാളുടെ വെബ്സൈറ്റുകളില്‍ നിന്നുമാണ് മലയാളികള്‍ അദ്ദേഹത്തെക്കുറിച്ച് അറിയുന്നതും വായിക്കുന്നതും. ഖാലിദ് ഹൊസൈനി ഞങ്ങളുടെ പിന്നാമ്പുറത്തു പാ൪ക്കുന്ന , ഞങ്ങള്‍ അറിയുന്ന, എഴുത്തുകാരനല്ല. സ്വാഭാവികമായും അദ്ദേഹത്തിന്‍റെ വെബ്സൈറ്റുകളിന്‍ നിന്നും ഞങ്ങളെഴുതും. ഇതെഴുന്നത് താങ്കളെപ്പോലെയുള്ള ബുദ്ധിജീവിക്കുവേണ്ടിയല്ല, വിദ്യാരംഗത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കു സൂചനയായാണ്.തൊണ്ടിയോടെ പിടികൂടി എന്ന അഹങ്കാരത്തില്‍ താങ്കളുടെ പരന്ന അറിവ് വെളിവാക്കുവാന്‍ താങ്കളും ഇതുവഴി ശ്രമിക്കുകയാണ്.

    ReplyDelete
  23. "ക്ഷീരമുള്ലോ രകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം" ഈ മഴക്കാലത്ത് ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പകര്‍ത്തുന്ന കൊതുകുകളെ ആട്ടിപ്പായിക്കാം അസീസ്മാഷേ . ഒരു വരി കുറിക്കാന്‍ കഴിയാത്തവന്റെ ധര്‍മസങ്കടങ്ങള്‍ അസീസ്മാഷും മനസ്സിലാക്കണം. അനോണിമസ്സില്‍ നിന്നും ക്ഷമയുടെ പാടങ്ങള്‍ പഠിക്കാം . ഒന്നും വായിക്കാതെ സാങ്കേതിക പരിജ്ഞാനം കൊണ്ടുനടക്കുന്ന ഒരധ്യാപകന്റെ പ്രതിനിധിയാവാം ഈ അജ്ഞാത pseudo ബുദ്ധിജീവി

    ReplyDelete
  24. I really appreicate the intellectual disscussions. Congratulations dear Azeez sir, Sreekumar sir and Shamla Teacher..
    Go ahead
    Regards,
    Satharmash

    ReplyDelete
  25. ഈ പുസ്തകം ഇപ്പോ എവിടെയെങ്കിലും കിട്ടാൻ ഉണ്ടോ

    ReplyDelete