Pages

Mar 13, 2013

വനജ്യോത്സ്ന - കവിത



നിന്റെ മുറ്റത്തു നില്‍ക്കുന്ന തേന്മാവിന്‍ ചോട്ടിലായ്
ഞാനാം വനജ്യോത്സ്നയെ ചേര്‍ത്തുവയ്ക്കൂ
ചുറ്റിപ്പിണരുവാനല്ലൊന്നിച്ചൊരേ മുറ്റത്തു
മറ്റെല്ലാം മറന്നൊന്നു നില്‍ക്കുവാന്‍ മാത്രം.

ഒന്നിച്ചു നിന്നൊരിളം നിലാവിന്‍ കുളിര്‍മയും
നിശയുടെ സംഗീതവും കാറ്റിന്‍ തലോടലും
പിന്നെയുമെത്രയോ ഋതുഭേദ പകര്‍ച്ചയും
ഒരേ താളത്തിലീണത്തിലേറ്റു വാങ്ങാം.

ജാലകം തുറന്നു നീ പണ്ടു തന്നൊരാ സ്വപ്നങ്ങള്‍
വാതിലും തുറന്നിന്നും കാത്തിരിക്കുന്നുവോ.....
അന്നു തൊട്ടിന്നോളം നാം പകരേണ്ട രാഗങ്ങള്‍
പൂക്കളും പൂമ്പാറ്റയും പങ്കിടട്ടെ.....

ആര്‍ദ്രമീ നിറമുള്ള നിനവുകള്‍
ഉണ്മയായ് ഉയിരായ് നിറയുമ്പോള്‍
ചാറ്റല്‍മഴയുടെ പുഞ്ചിരിതിളക്കമായ്
ചുറ്റുമൊരായിരം വാക്കായ് നീ നിന്നു പെയ്യുന്നു.

മോഹമില്ലിനിയാ മാറില്‍ തലചായ്ക്കാന്‍
ഒട്ടുമേയില്ല മോഹഭംഗങ്ങളും എങ്കിലും;
ഒരു ‌‌ചെറു വിരല്‍ സ്പര്‍ശത്തിനുള്ളൊരാശകള്‍
ഒരു കാറ്റില്‍ തലോടലായ് വന്നണഞ്ഞെങ്കിലോ.....

ഒന്നിച്ചൊന്നുമറിയാത്തപോല്‍ എല്ലാമറിഞ്ഞ്
ഒരു ഗൂഢസ്മിതത്തില്‍ ചേര്‍ന്നു നില്‍ക്കാം.
മണ്ണിനടിയിലാം ആഴത്തിലാം വേരുകള്‍
ശിവപാര്‍വതീകേളികളാടട്ടെ നിത്യവും.

ലിമ വി. കെ.
എസ്.എം.എച്ച്.എസ്.മേരികുളം