Pages

Jun 11, 2013

നളചരിതം ആട്ടക്കഥയിലെ ഹംസം - കഥാപാത്ര നിരൂപണം



നളചരിതം ആട്ടക്കഥ ഒന്നുകൊണ്ടുമാത്രം മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ കവിയാണ് ഉണ്ണായി വാര്യര്‍. അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടീവൈഭവത്തിന് ഉത്തമ ഉദാഹരണമാണ് നളചരിതത്തിലെ ഹംസം. മഹാഭാരതകഥയിലെ കളഹംസത്തെ സ്വര്‍ണ്ണവര്‍ണ്ണവും മഞ്ജുനാദവുമുള്ള സവിശേഷകഥാപാത്രമാക്കി ഉണ്ണായി വാര്യര്‍ മാറ്റി.
നളന്റെ പ്രണയദൂതുമായാണ് ഹംസം കുണ്ഡിനപുരത്തെ ഉദ്യാനത്തില്‍ ഉലാത്തുന്ന ദമയന്തിയുടെ മുന്നിലേയ്ക്ക് പറന്നിറങ്ങുന്നത്. ദമയന്തിയാകട്ടെ നളഗുണഗണങ്ങള്‍ പറഞ്ഞുകേട്ടുതന്നെ നളനില്‍ അനുരാഗവതിയും. ദമയന്തിയുടെ ഉള്ളിലിരുപ്പ് അറിയുക, നളന്റെ പ്രണയം അറിയിക്കുക, ദമയന്തിയുടെ മനസ്സ് നളനില്‍ ഉറപ്പിക്കുക ഇവയാണ് ദൂതനെന്ന നിലയില്‍ ഹംസത്തിന്റെ ലക്ഷ്യം.
രൂപഭാവങ്ങള്‍ കൊണ്ടുതന്നെ ദമയന്തിയുടെ ശ്രദ്ധയാകര്‍ഷിക്കാനും വിശ്വാസം പിടിച്ചുപറ്റാനും ഹംസത്തിനാകുന്നുണ്ട്. ഹംസം ഉദ്യാനത്തിലേയ്ക്കുപറന്നിറങ്ങുന്ന ഭാഗം ഉണ്ണായിവാര്യര്‍ വര്‍ണിച്ചിരിക്കുന്നത് ഈ വസ്തുത വ്യക്തമാകത്തക്കരീതിയിലാണ്. മിന്നല്‍ക്കൊടിയായും, വിധുമണ്ഡലമായും സംശയിക്കപ്പെടുന്ന ഹംസത്തിന്റെ വരവ് തന്റെ കണ്ണുകള്‍ക്ക് 'പീയുഷഝരിക'യായി മാറി എന്ന് ദമയന്തി പറയുന്നു. മനംമയക്കുന്ന ഉദ്യാനക്കാഴ്ചകളെല്ലാം ദമയന്തിക്ക് ദുഃഖകാരണമാണ് എന്നു പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഹംസം ആ രംഗത്തേയ്ക്കുകടന്നുവന്നത്. വിരഹദുഃഖത്തിന്റെ കരിമേഘങ്ങളാല്‍ ആവൃതമായിരുന്ന ദമയന്തിയുടെ ഹൃദയത്തിലേയ്ക്ക് ആഹ്ലാദത്തിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് ഒരു മിന്നല്‍ക്കൊടിയായി ഹംസം പറന്നിറങ്ങുന്നു.

തന്നെ പിടിക്കുവാനായി ശ്രമിക്കുന്ന ദമയന്തിയെ ഹംസം തന്ത്രപൂര്‍വ്വം തോഴിമാരില്‍നിന്നും അകലെയാക്കുന്നു. 'ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നും പ്രതിപദമപി തോന്നുമാറുമന്ദം നടന്നാ'ണ് ഹംസം ഇതുസാധിച്ചത്. ദമയന്തി തോഴിമാര്‍ അടുത്തുള്ളപ്പോള്‍ പറയാന്‍ മടിക്കുന്ന വല്ല രഹസ്യവും ഉണ്ടെങ്കില്‍ അതുകൂടി അവളോടു ചോദിച്ചുമനസ്സിലാക്കുന്നതിനാണ് ഹംസം ഇത്തരം ഒരു തന്ത്രം പ്രയോഗിച്ചത്. കുലസ്ത്രീകള്‍ മനോരഥങ്ങള്‍ പരസ്യമായി വെളിവാക്കാന്‍ മടിക്കുമെന്നും ഉത്തമദൂതനായ ഹംസത്തിന് അറിയാമായിരുന്നു.
ഫലിതവും പരിഹാസവും തുളുമ്പുന്ന മധുരഭാഷണങ്ങളിലൂടെ ദമയന്തിയെ രസിപ്പിക്കുവാനാണ് രസികനായ ഹംസം ആദ്യം തുനിഞ്ഞത്. 'അംഗനമാര്‍മൗലേ ബാലേ' എന്ന സംബോധനയോടെയാണ് സംഭാഷണം ആരംഭിച്ചത്. ആകാശസഞ്ചാരിയായ തന്നെ പിടിക്കാന്‍ ശ്രമിച്ചതിന് ദമയന്തിയെ ഒന്നു കളിയാക്കി. യൗവനോദയത്തിലെത്തിയ നായികയുടെ ബാലചാപല്യങ്ങള്‍ കണ്ടാല്‍ അറിവുള്ളവര്‍ പരിഹസിക്കുമെന്നും ചിലര്‍ പഴിക്കുമെന്നും ഹംസം അവളെ ഉപദേശിച്ചു. ചിന്തിച്ചുനോക്കിയാല്‍ ദമയന്തിയുടെ ഈ വിവേകപൂര്‍വ്വമല്ലാത്ത ഈ പ്രവൃത്തി അവളെ തന്നെ വഴിതെറ്റിച്ചേക്കാമെന്നും ഹംസം പറയുന്നു.
ഇപ്രകാരം പലവിധത്തില്‍ കൗതുകവും ജിജ്ഞാസയും വളര്‍ത്തിക്കൊണ്ട് നയചതുരനായ ഹംസം ദമയന്തിയോട് കൂടുതല്‍ അടുത്തു. സഖിമാരേക്കാള്‍ താന്‍ വിശ്വസ്തനാണെന്നു ബോധ്യപ്പെടുത്തിക്കൊണ്ട് 'ജഗല്‍പതിയും രതിപതിയും തവകൊതിയുള്ളൊരു പതിവരു'മെന്ന് ആശംസിക്കുകയും ചെയ്തു. പിന്നീട് നളിനജന്മവചസാ നളനഗരത്തില്‍ വാഴുന്നവനാണ് താനെന്നുള്ള വസ്തുതയും അയാള്‍ വെളിപ്പെടുത്തി. നളനാമം ദമയന്തിയുടെ ജിജ്ഞാസയെ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ഇപ്രകാരം ദമയന്തിയെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും അവളുടെ ഉള്ളിലിരുപ്പ് സൂക്ഷ്മമായി ഗ്രഹിക്കുന്നതിനും ഹംസം സ്വീകരിച്ച നയോപായങ്ങള്‍ തികച്ചും മനഃശാസ്ത്രപരങ്ങളാണ്.

13 comments:

  1. sangeethaJune 13, 2013

    verygood

    ReplyDelete
  2. എസ്തര്‍.പിജെJune 14, 2013

    കഥാപാത്ര നിരൂപണം നന്നായിരിക്കുന്നു.പ്രയോജനപ്രദം.

    ReplyDelete
  3. പുതിയ അധ്യയനവര്‍ഷത്തില്‍ പുതിയ വിഭവങ്ങളുമായെത്തിയ വിദ്യാരംഗത്തിന് അണിയറപ്രവര്‍ത്തകര്‍ക്ക് ഭാവുകങ്ങള്‍.ചോദ്യശേഖരം ഒത്തിരി ഉപകാരമായി

    ReplyDelete
  4. നന്നായി . പി.ഡി.എഫ് രൂപത്തില്‍ കൂടി ലഭ്യമാക്കണം

    ReplyDelete
  5. നന്നായി. വീണ്ടും പ്രതീക്ഷയോടെ...

    ReplyDelete
  6. VERY GOOD EXCELLENT WORK

    ReplyDelete
  7. ഇതുപോലെ നളന്‍റെയും,ദമയന്തിയുടെയും കഥാപാത്ര നിരൂപണം കൂടി തയ്യാറാക്കണം പ്ളീസ്‌..

    ReplyDelete
  8. ചില വരികളുടെ വാക്കുകളുടെ അർത്ഥം കൂടി വേണമായിരുന്നു

    ReplyDelete
  9. കൊള്ളാം, പ്രയോജന പ്രധാനമാണ്

    ReplyDelete
  10. Its really helpful 👏🏻👏🏻

    ReplyDelete