Pages

Oct 6, 2013

കൊച്ചുദുഃഖങ്ങളുറങ്ങൂ... - ആശയം



ശ്രാവണപുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊ-
രീവഴിത്താരയിലൂടേ,
ഒക്കത്തുപാട്ടിന്റെ തേന്‍കുടമേന്തി നീ-
യെത്തിയില്ല;ന്തി മയങ്ങീ!...
പെണ്‍കൊടീ, നീ മണിത്തംബുരുവാക്കുമാ-
മണ്‍കുടമിന്നാര്‍ക്കുവിറ്റൂ?
നാവേറും കണ്ണേറുമേല്‍ക്കാതെയീ മല-
നാടിനെപ്പോറ്റുന്ന ഗാനം
നാഗഫണം വിതിര്‍ത്താടിയ പുള്ളുവ-
വീണയിന്നെന്തേ മയങ്ങീ?
കേരളത്തിന്റെ ഗതകാലസൗന്ദര്യത്തിന്റെ മനോഹരചിത്രമാണ് കവി ഈ വരികളിലുടെ ആവിഷ്കരിക്കുന്നത്. കേരളത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന കാവ്യസംസ്കാരത്തെക്കുറിച്ച് കവിയ്ക്കുള്ള ആശങ്കകളും ഇവിടെ തെളിഞ്ഞുകാണാം. ഓണപ്പൂക്കള്‍ പാട്ടിനായി കാതോര്‍ത്തുനില്‍ക്കുന്ന വഴിത്താരയിലാണ് കവിയും കാതോര്‍ത്തുനില്‍ക്കുന്നത്. ഓണം കേരളീയരുടെ ദേശീയോത്സവമാണ്. അതോടൊപ്പം പാട്ടുകളുടെ ഉത്സവവും. ഓണപ്പാട്ടും പൂപ്പൊലിപ്പാട്ടും നാവോറുപാട്ടും ഓണവില്‍പ്പാട്ടും തുമ്പിതുള്ളല്‍പ്പാട്ടും ഊഞ്ഞാല്‍പ്പാട്ടുമെല്ലാം ഓണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായിരുന്ന കാലത്തും ദേശത്തുമാണ് കവിജനിച്ചുവളര്‍ന്നത്. എന്നാല്‍ ആ പാട്ടുകളും അവയുള്‍ക്കൊള്ളുന്ന സംസ്കാരവും നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് കവിയെ വേദനിപ്പിക്കുന്നു. 'അന്തിമയങ്ങിയിട്ടും വന്നെത്താത്ത പെണ്‍കൊടി' എന്ന പ്രയോഗം അപ്രത്യക്ഷമാകുന്ന കാവ്യസംസ്കാരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഒക്കത്തുപാട്ടിന്റെ തേന്‍കുടവുമായി അണയുന്ന കാവ്യകന്യകയെ കാത്തുനിന്ന് അന്തിയെത്തിയത് കവി അറിഞ്ഞില്ല. പഴയകാലത്ത് നാവേറുപാടുന്ന ഒരാചാരം നിലനിന്നിരുന്നു. ഉണ്ണികള്‍ സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന് ആയുരാരോഗ്യവാന്മാരായി നൂറ്റാണ്ടുകാലം വാഴേണമെന്ന പ്രാര്‍ഥനയുമായി നാടുചുറ്റുന്ന പാട്ടുകാര്‍ കവിയുടെ ബാല്യത്തിലെ ഓണക്കാലത്തിന്റെ മധുരസ്മൃതിയാണ്. നാവേറും കണ്ണേറുമേല്‍ക്കാതെ ഉണ്ണികളെ സംരക്ഷിക്കുവാന്‍ ഈ പാട്ടുകള്‍ക്കുകഴിയുമെന്നായിരുന്നു വിശ്വാസം.

എന്നാല്‍ ഇന്ന് കല കച്ചവടച്ചരക്കായിരിക്കുന്നു. എന്തും വാണിജ്യവല്‍ക്കരിക്കാന്‍ തയ്യാറുള്ള മലയാളി ഈ പരമ്പരാഗത ആചാരങ്ങളെയും ആഘോഷങ്ങളെയും തെരുവില്‍ പ്രദര്‍ശനവസ്തുക്കളാക്കിമാറ്റി. ഓണം സമൃദ്ധിയുടെ ഉത്സവം എന്നതില്‍നിന്നും വിപണിയുടെ ഉത്സവം എന്ന തലത്തിലേയ്ക്ക് മാറിപ്പോയി.
പുള്ളുവപ്പാട്ടുകള്‍ ഉണ്ണികളെ നാവേറില്‍നിന്നും കണ്ണേറില്‍ നിന്നും കാത്തുരക്ഷിച്ചിരുന്നതുപോലെ കവികള്‍ ഒരുകാലത്ത് സമൂഹത്തിന്റെ രക്ഷകരായി വര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലും തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങളിലും കവികള്‍ ആ പ്രസ്ഥാനങ്ങള്‍ക്ക് ചൂടുംചൂരും പകര്‍ന്നു. സമൂഹത്തിന് വരാന്‍പോകുന്ന ആപത്തുകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. മയങ്ങുന്ന പുള്ളുവവീണ എന്ന പ്രയോഗം സാമൂഹികാസമത്വങ്ങള്‍ക്കെതിരേയുള്ള ഉണര്‍ത്തുപാട്ടായി കവിത ജാഗ്രതപാലിച്ച ഒരുകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയെയും ഇന്നതിനു വന്നുചേര്‍ന്ന മയക്കത്തെയും സൂചിപ്പിക്കുന്നു.

"പാടുക വീണ്ടു" മെന്നോതുന്നു വീര്‍പ്പിട്ടു
പാതിരാപ്പൂവിന്റെ മൗനം.
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിള-
ന്നീര്‍ക്കുടം: "മൊത്തിക്കുടിക്കൂ!”
തൊട്ടുണര്‍ത്തീടുന്നു പിന്നെയിളംവെയില്‍
മൊട്ടുകളിക്കിളികൂട്ടി.
തെച്ചിപ്പഴങ്ങളിറുത്തുകൊണ്ടോടുന്ന
തെക്കന്‍മണിക്കാറ്റുമോതീ:
"പാടുക വീണ്ടും...” സുവര്‍ണശലഭങ്ങള്‍
പാറിപ്പറക്കുന്നു ചുറ്റും!
കവിയെ പ്രലോഭിപ്പിക്കുന്ന പ്രകൃതി ഭാവങ്ങളെക്കുറിച്ചാണ് തുടര്‍ന്നു പറയുന്നത്. പാതിരാപ്പൂവ് നെടുവീര്‍പ്പുതിര്‍ത്തുകൊണ്ട് മൗനമായി കവിയോട് വീണ്ടും പാടുവാന്‍ ആവശ്യപ്പെടുകയാണ്. പാതിരാപ്പൂ(കൊടുവേലിപ്പൂ) ചൂടുന്നത് തിരുവാതിര ആഘോഷത്തിന്റെ ഭാഗമായാണ്. തിരുവാതിര കേരളീയ യുവതികളുടെ ആഘോഷമാണ്. തിരുവാതിരകളിക്കും ഊഞ്ഞാലാട്ടത്തിനും പാതിരാക്കുളിക്കുമെല്ലാം പാട്ടിന്റെ തുണയുണ്ട്. കേരളീയ മനസ്സില്‍ ധനുമാസക്കുളിരുനിറയ്ക്കുന്ന തിരുവാതിരസ്മൃതികള്‍ കവിഭാവനയെ പ്രലോഭിപ്പിക്കുകയാണ് .
രാത്രികള്‍ നിലാവാകുന്ന അമൃതുനിറഞ്ഞ കുംഭങ്ങള്‍ കവിയ്ക്കുനേരെ നീട്ടി 'മൊത്തിക്കുടിക്കൂ' എന്ന് ആവശ്യപ്പെടുകയാണ്. നിലാവുനിറഞ്ഞ രാത്രിയുടെ സൗന്ദര്യം കവിയെ കവിതയുടെ മായിക ലോകത്തേയ്ക്കു കൈപിടിച്ചുയര്‍ത്തുന്ന കാഴ്ച ഇവിടെക്കാണാം.
ഇളം വെയില്‍ മൊട്ടുകള്‍ കവിയെ ഇക്കിളിപ്പെടുത്തുന്നു. മൊട്ടുകള്‍ ഭാവിയുടെ പ്രതീകങ്ങളാണ്. ഓരോ പ്രഭാതവും കവിയുടെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ നിറയ്ക്കുന്നു.
തെച്ചിപ്പഴങ്ങളുതിര്‍ത്തുകൊണ്ടോടുന്ന തെക്കന്‍കാറ്റും കവിയോട് 'വീണ്ടും പാടുക' എന്നാഹ്വാനം ചെയ്യുകയാണ്. ചുറ്റും പാറിപ്പറക്കുന്ന സുവര്‍ണ്ണശലഭങ്ങളും കവിയോട് ഇതുതന്നെയാണ് പറയുന്നത്.
പോയകാലത്തിന്റെ നഷ്ടങ്ങളുണ്ടാക്കുന്ന വേദന ഒരു ഭാഗത്ത്. മറുഭാഗത്ത് പ്രകൃതിയുടെ രമ്യഭാവങ്ങളുടെ ആകര്‍ഷണീയത. ഇവ രണ്ടും അനേകം പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കവി.

കൊക്കു വിടര്‍ത്തുന്നിതെന്നിലെയേകാന്ത-
തപ്തമാം നീഡത്തിനുള്ളില്‍
അക്കൊച്ചു ശാരിക! - ഭൂമികന്യയ്ക്കെഴും
ദുഃഖങ്ങള്‍ പാടിയ തയ്യല്‍-
നാടു വെടിഞ്ഞുപോം നന്മകള്‍തന്‍ കഥ
പാടിയ പൈങ്കിളിപ്പൈതല്‍
കൊക്കില്‍ ചുരന്ന നറുന്തേന്‍ നുകര്‍ന്നെന്റെ
കൊച്ചുദുഃഖങ്ങളുറങ്ങൂ!
നിങ്ങള്‍തന്‍ കണ്ണീര്‍ കലരാതിരിക്കട്ടെ-
യിന്നെങ്കിലുമെന്റെ പാട്ടില്‍!
ഭൂമികന്യകയുടെ ദുഃഖങ്ങള്‍ പാടിയവളാണ് കൊച്ചുപൈങ്കിളി. ഭാഷാപിതാവായ എഴുത്തച്ഛന് കിളിപ്പാട്ടുകള്‍ പാടിക്കൊടുത്ത ശാരികപ്പൈതലാണ് കവിയുടെ ഉള്ളിലും ഇരുന്നു പാടാന്‍ തുടങ്ങുന്നത്.
ഭൂമിപുത്രിയായ സീതയുടെ ദുഃഖങ്ങള്‍ പാടിയവളാണ് എഴുത്തച്ഛന്റെ ശാരികപ്പെണ്‍കൊടി. അധികാരത്തിനായി കൈകേയി രാമനെ കാട്ടിലേയ്ക്കയച്ചു. പിന്നീട് ആ രാമന്‍തന്നെ അധികാരത്തിന്റെ സുസ്ഥിരതയ്ക്കായി തന്റെ പ്രിയതമ സീതയെ കാട്ടിലേയ്ക്കയച്ചു. ഈ സന്ദര്‍ഭങ്ങളിലെല്ലാം കവി നിലപാടുറപ്പിച്ചത് പരിത്യക്തരോടൊപ്പമായിരുന്നു. നാട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്ന നന്മകള്‍ക്കുവേണ്ടി, അവയെ തിരിച്ചുവിളിക്കാന്‍വേണ്ടി മുറവിളികൂട്ടിയവരായിരുന്നു എക്കാലത്തും കവികള്‍. തനിക്കും അതിനുകഴിയട്ടെ എന്നു കവി ആശിക്കുന്നു.
ഏകാന്തദുഃഖങ്ങളില്‍ കവിഹൃദയം വേദനിക്കുകയാണന്നും തന്റെ കവിതകളില്‍ അവയെപ്പോഴും കടന്നുവരുന്നു എന്നും കവി തിരിച്ചറിയുന്നു. എന്നാല്‍ തന്റെ മുന്‍ഗാമികളായ, ആചാര്യന്മാരായ എഴുത്തച്ഛനെപ്പോലുള്ള കവികള്‍ സമൂഹത്തിന്റെയാകെ ദുഃഖവും ദുരന്തവും കവിതയിലൂടെ ആവിഷ്കരിച്ചവരാണ്. കൊച്ചുപൈങ്കിളിയുടെ കൊക്കില്‍ ചുരന്ന ആ നറുന്തേന്‍ നുകര്‍ന്ന കവി തന്റെ സ്വകാര്യദുഃഖങ്ങളുടെ നിസ്സാരത അറിയുന്നു. അതുകൊണ്ട് തന്റെ സ്വകാര്യദുഃഖങ്ങളോട് ഉറങ്ങിക്കിടക്കാനും അവയോട് കവിതയില്‍ കടന്നു വരാതിരിക്കാനും കവി ആവശ്യപ്പെടുന്നു. താന്‍ ഇന്നെഴുതുന്ന പാട്ടിലെങ്കിലും അവയുടെ കണ്ണീരിന്റെ ഉപ്പ് കലരാതിരിക്കട്ടെ എന്ന് കവി ആഗ്രഹിക്കുന്നു.
ഈ ലോകത്തില്‍ കവിയുടെ കര്‍ത്തവ്യം എന്തെന്ന് വിളിച്ചുപറയുകയാണ് ഒ.എന്‍.വി. ലോകത്തിന്റെ ദുഃഖങ്ങള്‍ സ്വീകരിക്കുന്നവരാണ് കവികള്‍; സമൂഹമനസ്സിനെ രൂപപ്പെടുത്തുന്നവര്‍. സമൂഹത്തിന്റെ ദുഃഖവും ദുരന്തവും സാഹിത്യത്തില്‍ പ്രതിഫലിക്കുന്നു. അങ്ങനെ വരുമ്പോള്‍ വ്യക്തിദുഃഖങ്ങള്‍ക്കപ്പുറത്ത് ലോകത്തിന്റെ പാട്ടുകാരനാകുന്നു കവി.

20 comments:

  1. ഹൃദ്യം.. മനോഹരം..

    ReplyDelete
  2. Good study.10th std le latest teaching manual post cheyathal upakaramayirunu

    ReplyDelete
  3. എസ്തര്‍.പിജെOctober 30, 2013

    വളരെ കാലത്തിനു ശേഷം ഒരു നല്ല ലേഖനം.ആശയ സമ്പുഷ്ടം. ഉപകാരപ്രദം. നന്ദി.

    ReplyDelete
  4. dec 11 nu x m's exam avukayanu ithu vere puthiya padangale kurichu postingukal kanunilla. unit base l model question 10nte labhyamayal kullamayirunu.puthiya teaching manuel ipol kanunilla.

    ReplyDelete
  5. നന്നായിട്ടുണ്ട്.

    ReplyDelete
  6. ramlamathilakamNovember 19, 2013

    നന്നായിട്ടുണ്ട്.

    ReplyDelete
  7. മനോഹരം...കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദം

    ReplyDelete
  8. വളരെ നല്ല വിശകലനം. അഭിനന്ദനങ്ങൾ.......

    ReplyDelete
  9. nannayitunde padikan valare eloppamanu

    ReplyDelete
  10. നന്നായിട്ടുണ്ട്
    Anilkumar pakkam,Kasaragod

    ReplyDelete
  11. നന്നായിട്ടുണ്ട്
    Anilkumar pakkam,Kasaragod

    ReplyDelete
  12. ANITHA SARATHDecember 19, 2013

    ലളിതം, സുന്ദരം

    ReplyDelete
  13. nalla vivaranam nandi

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട് .നല്ല വിവരണം .

    ReplyDelete