Pages

Jul 5, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍





''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.