Pages

Jan 20, 2017

അമ്മയുടെ എഴുത്തുകള്‍ - ഒരുനിരീക്ഷണം




മാതൃഭാഷയുടെ മഹത്വവും മാതൃത്വത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന കവിതയാണ് ശ്രീ. വി. മധുസൂദനന്‍ നായരുടെ 'അമ്മയുടെ എഴുത്തുകള്‍'. അകത്തും പുറത്തും കനിവുനഷ്ടപ്പെടുന്ന ആധുനിക ജീവിതത്തില്‍ അതു പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കവി ചെയ്യുന്നത്. ആധുനികകാലത്ത് ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികള്‍ തുറന്നുകാണിക്കുകയാണ് 'അമ്മയുടെ എഴുത്തുകളിലൂടെ കവി ചെയ്യുന്നത്'.
വീടിനു മോടികൂട്ടുന്നതിനിടയില്‍ അലമാരയില്‍ അടുക്കിവച്ചിരുന്ന അമ്മയുടെ എഴുത്തുകള്‍ കവിയിലുണര്‍ത്തുന്ന ചിന്തകളാണ് ഈ കവിതയില്‍ ആവിഷ്കരിക്കുന്നത്. 'അമ്മയുടെ ചിന്മുദ്രയാണീ എഴുത്തുകള്‍' എന്നാണ് കവി ആ എഴുത്തുകളെക്കുറിച്ച് പറയുന്നത്. 'ചിന്മുദ്ര' ജ്ഞാനമുദ്രയാണ്. ദൈവികമായ അറിവുകളെ സൂചിപ്പിക്കുന്ന മുദ്രയാണത്. അമ്മയ്ക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടിയതും അമ്മ ജീവിതാനുഭവങ്ങളിലൂടെ നേടിയതുമായ അറിവുകള്‍ മുഴുവനും അവര്‍ കത്തുകളുലൂടെ മകന് പകര്‍ന്നുകൊടുത്തു. അതുകൊണ്ടാവാം കവി ആ കത്തുകളെ അമ്മതന്‍ ചിന്മുദ്രകള്‍ എന്നു വിശേഷിപ്പിച്ചത്. ആ കത്തുകളെ 'തന്‍മകനായിപകര്‍ന്ന പാല്‍മുത്തുകള്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. അമ്മ കുഞ്ഞിന് ആരോഗ്യവും ആയുസ്സും ലഭിക്കുന്നതിനുവേണ്ടി മുലപ്പാല്‍ പകര്‍ന്നുകൊടുക്കുന്നതുപോലെ ബുദ്ധിയും മനസ്സും വികസിച്ച് സംസ്കാരം നേടുന്നതിനായി കത്തുകളിലൂടെ അറിവ് പകര്‍ന്നുകൊടുക്കുകയാണ് ചെയ്യുന്നത്. അമ്മ പകര്‍ന്നുകൊടുക്കുന്ന മുലപ്പാലിലൂട കുഞ്ഞിന് ശാരീരികമായ ശക്തി പകരുന്നതുപോലെ അമ്മ മാതൃഭാഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന അറിവുകളിലൂടെ കുഞ്ഞ് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.