Pages

Jun 23, 2011

ആര്‍ട്ട് അറ്റാക്ക് : അന്യമാവുന്ന നിറക്കൂട്ടുകള്‍ - ഡോ. ഷംല യു.



അന്യമാവുന്ന നിറക്കൂട്ടുകള്‍
ഡോ. ഷംല യു.
എം. മുകുന്ദന്റെ ആര്‍ട്ട് അറ്റാക്ക് എന്ന കഥ – ഒരു വായനാനുഭവം

പ്രമേയത്തിലും ആഖ്യാനത്തിലും പുതുമ പുലര്‍ത്തുന്ന എഴുത്തുകാരനാണ് എം. മുകുന്ദന്‍. കഥകളിലും നോവലുകളിലും ഉത്തരാധുനികതയുടെ പുതിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുകയും പരീക്ഷണാത്മകമായ നിലപാടുകളോടെ രചനകളെ സമീപിക്കുകയും ബോധപൂര്‍വ്വമായ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിലുടെ മുകുന്ദന്‍ ഉത്തരാധുനികതയുടെ എഴുത്തുകാരനായി മാറുന്നു.
ആര്‍ട്ട് അറ്റാക്ക് എന്ന കഥയും നഗരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലത്ത് യഥാര്‍ത്ഥകലയും കലാകാരനും ആസ്വാദകനും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയെ പ്രതിനിധീകരിക്കുന്നു. മാധ്യമങ്ങള്‍ കേവലം കമ്പോളച്ചരക്കായി അധപ്പതിക്കുന്ന പുതിയ കാലത്ത് മാറ്റത്തിനൊത്ത് സഞ്ചരിക്കാത്തവര്‍ ഉള്‍വലിയേണ്ടിവരുന്ന ദാരുണമായ കാഴ്ച ആര്‍ട്ട് അറ്റാക്ക് ഓര്‍മ്മിപ്പിക്കുന്നു.
ജീവിതം പ്രദര്‍ശനവസ്തുവായി മാറ്റാനാവാത്ത ശിവരാമന്‍ പുതുതലമുറയുടെ മുമ്പില്‍ സഹതാപാര്‍ഹനും പീഡിതനുമായി മാറുന്നു. 'നാഷണല്‍ ടൈംസ് ' പത്രത്തില്‍ ജോലിചെയ്യുന്ന ശിവരാമന് നഗരത്തിലെത്തി മുപ്പതു വര്‍ഷമായിട്ടും തലചായ്ക്കാന്‍ സ്വന്തമായി ഒരിടം നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയും മകളുമടങ്ങിയ അയാളുടെ കുടുംബത്തിന് മിച്ചം വയ്ക്കാന്‍ ഒന്നുമില്ലെങ്കിലും പട്ടിണികൂടാതെ കഴിയാമായിരുന്നു. ഭാര്യയുടെ രോഗം, ഫൈന്‍ ആര്‍ട്സ് കേളേജിലെ മകളുടെ പഠനം എന്നിവയ്ക്കിടയില്‍ "തുന്നലുവിട്ട് വലുതായ പാന്റിന്റെ കീശ, കീറിയ കോളര്‍, ഓട്ടകള്‍ വീണ സോക്സ്, മടമ്പുകള്‍ തേഞ്ഞ ഷൂസ് " എന്നിവ ശിവരാമന്റെ ഇല്ലായ്മകളെ സൂചിപ്പിക്കുന്നു. വീട്ടിലെ ദാരിദ്ര്യത്തിനിടയില്‍ സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് അയാള്‍ ചിന്തിക്കാറില്ല.
മറ്റുള്ളവരുടെ പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോഴും കലാവിമര്‍ശകനായ ശിവരാമന്‍ തന്റെ തീരുമാനങ്ങളിലും ആശയങ്ങളിലും ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു. സഹപ്രവര്‍ത്തകര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഉന്നതസ്ഥാനങ്ങളിലെത്തുമ്പോഴും തന്റെ ചിത്രകലാലേഖനങ്ങള്‍ നിഷ്കരുണം എഡിറ്റുചെയ്യുമ്പോഴും നിസ്സഹയാനായി നില്‍ക്കാനേ ശിവരാമന് കഴിയുന്നുള്ളൂ. "ഞങ്ങള്‍ സെന്റ് സ്റ്റീഫനിയന്‍സുകാര്‍ ഐ..എസുകാരെപ്പോലെയാണ്. ഏതു സീറ്റിലും ഞങ്ങള്‍ കംഫര്‍ട്ടബിളാണ് " എന്ന ഗിരിരാജിന്റെ വാക്കുകള്‍ അതിരുകടന്ന ആത്മവിശ്വാസം ധ്വനിപ്പിക്കുന്നു. ഒപ്പം പഴയ തലമുറയോടുള്ള പുച്ഛവും ധ്വനിക്കുന്നു. പ്രശസ്തമായ കലാലയങ്ങളുടെ പേരുകളിലൂടെ അറിയപ്പെടുന്നവര്‍ മനുഷ്യത്വവും നന്മയും കൂടി ഉപേക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥമൂല്യമെന്തെന്ന് വായനക്കാര്‍ ചിന്തിച്ചുപോകുന്നു. ഒരു മഹത്തായ കലാലയം മുമ്പോട്ടുവയ്ക്കുന്നത് ഈ നഷ്ടപ്പെടലല്ല, മറിച്ച് ജ്ഞാനനിര്‍മ്മിതിയ്ക്കൊപ്പം സഹജീവികളെ അംഗീകരിക്കണമെന്ന വ്യക്തിത്വ നിര്‍മ്മിതികൂടിയാവണമെന്ന് ഗിരിരാജന്‍ എന്ന കഥാപാത്രത്തിലൂടെ സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ശ്രമിക്കുന്ന ശിവരാമന്‍ ഈ പാരമ്പര്യത്തിന്റെ എതിര്‍കണ്ണിയാണ്. കാലത്തിനൊത്ത് ആദര്‍ശങ്ങള്‍ മാറ്റാതെ ജീവിക്കുന്നവര്‍ ഒറ്റപ്പെടുന്ന സാമൂഹ്യാവസ്ഥ ശിവരാമനിലൂടെ ശക്തമായി മുകുന്ദന്‍ വരച്ചുകാട്ടുന്നു.
എം. എഫ്. ഹുസൈന്റെയും സൂസയുടെയും ചിത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിലൂടെ ലഭിച്ച അവഗാഹം ശിവരാമന് സാദ്ധ്യമാവുമ്പോള്‍ ഗിരിരാജിന് വായനയില്‍ നിന്നുണ്ടായ അറിവുമാത്രമാണുള്ളത്. ചിത്രകലയുടെ ആസ്വാദനതലം രൂപപ്പെടുന്നത് ചിന്തയിലും വൈകാരികതയിലും കൂടിയാണെന്ന് നല്ലൊരു ആര്‍ട്ട് ക്രിട്ടിക്കായ ശിവരാമനറിയാം. എന്നാല്‍ പൊള്ളയായ ബാഹ്യകാഴ്ചകളിലൂടെ പ്രകടനപരതയോടെയുള്ള വിലയിരുത്തലിലാണ് ഗിരിരാജിന് താല്പര്യം. യഥാര്‍ത്ഥ കലയുടെയും കലാനിരൂപണത്തിന്റെയും തലങ്ങള്‍ നഷ്ടമാകുന്നത് മുകുന്ദന്‍ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
നരേഷ് മല്‍ഹോത്രയെപ്പോലെ പേരെടുക്കാനോ വിദേശത്ത് എത്തിപ്പെടാനോ യഥാര്‍ത്ഥ ക്രിട്ടിക്കായ ശിവരാമന്‍ ശ്രമിക്കുന്നില്ല. നരേഷ് മല്‍ഹോത്രയെപ്പോലെ ചുമല്‍ വരെ മുടി വളര്‍ത്തുകയോ പൈപ്പുവലിക്കുകയോ ചെയ്യാത്ത അയാള്‍ സ്വന്തമായ പഠനസമ്പ്രദായമാണ് തന്റെ കലാനിരൂപണത്തിന് സ്വീകരിച്ചത്. ആര്‍ട്ട് ക്രിട്ടിക്കായ ഗിരാജിന്റെ പുതിയ ഫ്ലാറ്റില്‍ പുസ്തകങ്ങളും മാസികകളും കാണാനില്ലെന്നത് ശിവരാമനെ ചിന്തിപ്പിക്കുന്നുണ്ട്. യാന്ത്രികമായ ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ് ഗിരിരാജിലുള്ളതെങ്കില്‍ നിഷ്കപടമായ ജീവിതക്കാഴ്ചകളാണ് ശിവരാമനില്‍ കാണുന്നത്. ആര്‍ട്ട് പേജിന്റെ ഉത്തരവാദിത്തമുള്ള ഗിരിരാജ് ശിവരാമനെഴുതുന്ന കലാപ്രദര്‍ശനങ്ങളുടെ നിരൂപണപേജില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പതിവ് നിര്‍ത്തുന്നു. അതിനുവേണ്ടി 'സ്പെയ്സ് ' നഷ്ടപ്പെടുത്തേണ്ടതില്ലെന്ന ഗിരിരാജിന്റെ മറുപടി ദുഃഖത്തോടെ ശിവരാമന് അംഗീകരിക്കേണ്ടി വരുന്നു. പുതിയ കാലത്ത് സ്പെയ്സ് എന്നത് കാലത്തിനൊത്ത് നീങ്ങുന്നവര്‍ക്കാണെന്ന് നാം തിരിച്ചറിയുന്നു. അതിനുകഴിയാത്തവര്‍ സ്വയം സൃഷ്ടിക്കുന്ന സ്ഥലപരിമിതിയിലേയ്ക്ക് ഒതുങ്ങേണ്ടിവരുന്നു. സ്ഥലം അഥവാ സ്പെയ്സ് വിശാലമാകുന്നത് ആദര്‍ശങ്ങള്‍ ആവശ്യാനുസരണം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോഴാണെന്ന വ്യംഗ്യസൂചനയും ഈ കഥ നല്‍കുന്നു. അതുകൊണ്ടുതന്നെയാണ് ആര്‍ട്ട് ക്രിട്ടിക്കായ ഗിരിരാജ് ന്യൂയോര്‍ക്കില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ തന്റേതായ സ്പെയ്സ് സൃഷ്ടിക്കുന്നതും.
"ശിവരാമന്റേതായ എല്ലാം പഴകുകയും ജീര്‍ണ്ണിക്കുകയും ചെയ്തിരിക്കുന്നു" എന്നെഴുതുമ്പോള്‍ അയാളുടെ ശരീരവും അയാളുടെ പുസ്തകങ്ങളും ജീവിതവും പഴകുകയാണെന്ന തിരിച്ചറിവും തന്റേതായ ഇടങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ നിസ്സഹായതയും തെളിയുന്നു. പരിതോഷ് സെന്നിന്റെ റെട്രോസ്പെക്റ്റീവിന് (ഭൂതകാലാവിഷ്കാരത്തിന്) പകരം ഫാഷന്‍ ഷോ റിപ്പോര്‍ട്ടുചെയ്യേണ്ടിവരുന്നത് ശിവരാമനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തയ്ക്കും ദര്‍ശനത്തിനും അതീതമാണ്. പിക്കാസോയെ നേരിട്ടുകണ്ട പരിതോഷ് സെന്നിന്റെ അനുഭവാവിഷ്കാരത്തിനു പകരം മറ്റാര്‍ക്കും എഴുതാവുന്ന ഫാഷന്‍ ഷോ റിപ്പോര്‍ട്ടുചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയ എഡിറ്റര്‍ രവിഭൂഷണോട് അയാള്‍ക്ക് മറുപടി പറയാനാവുന്നില്ല. എങ്കിലും ഫാഷന്‍ ഷോ റിപ്പോര്‍ട്ടുചെയ്യാതെ പരിതോഷ് സെന്നിനെക്കുറിച്ചെഴുതി ശിവരാമന്‍ എഡിറ്റര്‍ക്ക് മറുപടി നല്‍കുന്നു. എന്നാല്‍ അതോടെ നാഷണല്‍ ടൈംസിലെ അയാളുടെ ഔദ്യോഗികജീവിതം അവസാനിക്കുന്നു.
മാറുന്ന ജീവിതക്കാഴ്ചകള്‍ക്കുമുമ്പില്‍ മാറാനാവാതെ ശിവരാമന്‍ വീട്ടിലെത്തുമ്പോള്‍ മകള്‍ വരച്ച തന്റെ ചിത്രത്തിന് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്തയാണ് അയാളെ സ്വീകരിക്കുന്നത്. തിരശ്ചീനമായും ലംബമായും ക്യാന്‍വാസില്‍ വരച്ച കടും നിറമുള്ള ത്രികോണങ്ങളും ചതുരങ്ങളും വൃത്തങ്ങളുമാണ് താന്‍ എന്ന തിരിച്ചറിയല്‍ പുതിയ തലമുറയുടെ മുന്നില്‍ തന്റെ മുഖം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുപോയെന്ന സത്യം ശിവരാമനെ ഓര്‍മ്മിപ്പിക്കുന്നു. കലാഭിരുചിയില്‍ മാത്രമല്ല, ജീവിതരീതിയിലും പെരുമാറ്റത്തിലും നഗരവല്‍ക്കരണം സൃഷ്ടിച്ച പരിണതികള്‍ മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും പ്രാധാന്യം നല്‍കിയ മദ്ധ്യവര്‍ഗ്ഗമനുഷ്യരുടെ ഒറ്റപ്പെടലിനും അന്യവല്‍ക്കരണത്തിനും കാരണമാകുന്നത് നാം തിരിച്ചറിയുന്നു. പ്രൊഫഷണലിസം പുതുതലമുറയെ മാറ്റിമറിക്കുന്നത് ഗിരിരാജിലും നരേഷ് മല്‍ഹോത്രയിലും ദൃശ്യമാണ്. മാറുന്ന കാലത്തിനനുസരിച്ച് കലാസ്വാദനത്തിലുണ്ടാകുന്ന പ്രകടനപരതയും വിമര്‍ശനാത്മകമായി മുകുന്ദന്‍ അവതരിപ്പിക്കുന്നുണ്ട്.
ഡല്‍ഹി ഫ്രഞ്ച് എംബസിയിലെ തന്റെ ഔദ്യോഗികജീവിതത്തിനിടയില്‍ ലോകപ്രശസ്ത ചിത്രകാരന്മാരെയും നൃത്തസംവിധായകരെയും പരിചയപ്പെടാനും ആതിഥ്യമരുളാനും മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രരചനയിലെ പുതിയ രചനാസങ്കേതങ്ങളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്താന്‍ മുകുന്ദന് കഴിയുന്നുണ്ട്. ചിത്രകലയുടെ പശ്ചാത്തലമുള്ള ഈ കഥ പുതിയ സ്ഥലകാലങ്ങളെയും നിറക്കൂട്ടുകള്‍ നഷ്ടമാവുന്ന ജീവിതക്കാഴ്ചകളെയും അടയാളപ്പെടുത്തുന്നു.
- ഡോ. ഷംല യു
. ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററിസ്ക്കൂള്‍
തലയോലപ്പറമ്പ്

.................................

21 comments:

  1. M . MUKUDHATE വളരെ പ്രശസ്തമായ ആര്‍ട്ട്‌ അറ്റാക്ക് എന്നാ ലേഖനത്തിന്റെ വായന കുറിപ്പ് ഞങ്ങള്‍ക്ക് ഇഷ്ട്ടമായി .

    ReplyDelete
  2. M . MUKUDHATE വളരെ പ്രശസ്തമായ ആര്‍ട്ട്‌ അറ്റാക്ക് എന്നാ ലേഖനത്തിന്റെ വായന കുറിപ്പ് ഞങ്ങള്‍ക്ക് ഇഷ്ട്ടമായി .

    ReplyDelete
  3. നല്ല ഭാഷയില്‍ ചിട്ടപ്പെടുത്തിയ ഈ ലേഖനത്തിന് ഒരായിരം ആശംസകള്‍

    ReplyDelete
  4. നല്ല ഒരു ലേഖനം

    ReplyDelete
  5. ഇ വായന അനുഭവം എനിക്ക് വളരെ ഏറെ ഇഷ്ട്ട പെട്ടു .
    ഇനിയും ഒരു പാട് എഴുതണം .

    ReplyDelete
  6. Jalaja&Beena,Maneed H.S.June 23, 2011

    സമയോചിതമായി നല്ലൊരു വായനാനുഭവം കാഴ്ച വെച്ച ഷംലടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. 'അന്യമാകുന്ന നിറക്കൂട്ടുകള്‍' കേവലമായ ഒരു വായനാനുഭവമല്ല, ആഴത്തിലുള്ള കഥാപഠനം തന്നെയാണ്. കഥയുടെ മുഖ്യപ്രമേയം കണ്ടെത്തുന്നതിനും അത് വിശകലനം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലേഖനം വളരെ പ്രയോജനം ചെയ്യും. കഥാപാത്രനിരൂപണം, കഥാപാത്രതാരതമ്യം എന്നിവ നടത്തുന്നതിനും ഈ ലേഖനം കുട്ടികള്‍ക്ക് വഴികാട്ടിയാകും. മാറുന്ന സമൂഹത്തിന്റെ മുഖം കഥാസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കണ്ടെത്തുന്നതിന് ഇതിലും നല്ല ഒരു മാതൃക ആവശ്യമില്ല. എല്ലാം കൊണ്ടും പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് 'ആര്‍ട്ട് അറ്റാ'ക്കിനെ അടുത്തറിയാന്‍ ഈ ലേഖനം ഏറെ പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല. കഴിയുന്നതും അദ്ധ്യാപകസൂഹൃത്തുക്കള്‍ ഈ ലേഖനം എല്ലാകുട്ടികള്‍ക്കും വായിക്കാനും വിശകലനം ചെയ്യാനും അവസരം ഒരുക്കണം. തീര്‍ച്ചയായും അവരുടെ കഥാസ്വാദനശേഷിയില്‍ വലിയ വ്യത്യാസമുണ്ടാകും. ലേഖനം എഴുതാനും അത് വിദ്യാരംഗം ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനും സന്മനസ്സുകാണിച്ച ഷംലടീച്ചറിന് നന്ദി!!!

    ReplyDelete
  8. very helpful to teachers and students

    ReplyDelete
  9. എം. മുകുന്ദന്റെ ആര്‍ട്ട് അറ്റാക്ക് എന്ന കഥയുടെ വായനാനുഭവം ഷംല ടീച്ചര്‍ എഴുതിയത് അതീവഹൃദ്യമായി തോന്നി..

    എല്ലാവരും ഇതു പ്രയോജനപ്പെടുത്തുക..
    ടീച്ചരിനും വിദ്യാരംഗത്തിനും അഭിനന്ദനം...

    ReplyDelete
  10. തുളസി മുക്കൂട്ടുതറJune 24, 2011

    പാഠങ്ങള്‍ വിശകലനം ചെയ്യുന്ന ഇത്തരം പോസ്റ്റുകള്‍ വളരെ പ്രയോജനം ചെയ്യും. തുടര്‍ന്നും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഷംലടീച്ചറിന് അഭിനന്ദനങ്ങള്‍. രണ്ടു പുസ്തകത്തിലേയും കഥകള്‍ ഇങ്ങനെ വിശകലന വിധേയമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  11. ലേഖനത്തിന് ഒരായിരം ആശംസകള്‍ .എല്ലാം കൊണ്ടും പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് 'ആര്‍ട്ട് അറ്റാ'ക്കിനെ അടുത്തറിയാന്‍ ഈ ലേഖനം ഏറെ പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല.

    ReplyDelete
  12. leghanam nannayittundu... samayathinu thanne vannathukonud ellavarkkum upakaramaakum .
    theacherkku nallathu varatte

    ReplyDelete
  13. Dear Shamla teacher,
    It is so wonderful.I liked it.CONGRATULATION.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. വളരെ ഉപകാരപ്രദം.ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. valare upakarapradam nandi

    ReplyDelete
  18. വിദ്യാര്‍ത്ഥികള്‍ക്ക ഈ ലേഖനം വളരെ പ്രയോജനം ചെയ്യും.
    ramla

    ReplyDelete
  19. ഉത്തരന്‍June 29, 2011

    ഓള് മലപ്പുറത്ത്കാരിയോ ?
    ഉത്തരം = വടക്ക്

    ReplyDelete
  20. Excellent attempt. Unforgettable moment . By george joseph
    AJJMGGHSS Thalayolaparambu

    ReplyDelete
  21. Teacher VERY VERY GOOD article .....congratulations.......

    ReplyDelete