Pages

Jul 26, 2012

രാ,മായണം - കവിത




ഉദിച്ചുയരുന്നൂ വീണ്ടും തമസ്സെഴും മാനത്ത്
ഒരു സ്വാതിതാരകം പ്രകാശമായി
നിറയട്ടെ, മനമിനിയും, കതിരണിയട്ടെ
വയലാകവേ, പിന്നെയീയുലകമാകവേ.
ജ്യോതിസ്സിനെയാകവേ അരിഞ്ഞുവീഴ്ത്തും
കൊലക്കത്തികള്‍ മിന്നല്‍ വീഴ്ത്തിയപ്പോള്‍
പിടഞ്ഞുവീണൊരാ മനസ്സാക്ഷികള്‍
അനാഥരായ് തെരുവിലലഞ്ഞപ്പോള്‍
കഴിഞ്ഞുവോ, എങ്ങും പരന്നുവോ
എവിടെയുമന്ധകാരമെന്നുറക്കെ
നിലവിളികളമര്‍ത്തി, കാതുകള്‍ പൊത്തി
കണ്ണുകളിറുക്കിയടച്ചു ഞങ്ങള്‍
ധൃതരാഷ്ട്രജന്മങ്ങളായ് നിരങ്ങി
'അരുതരുത് ' മന്ത്രങ്ങള്‍ ഏതോ
വിഷക്കൊടുങ്കാറ്റിനാല്‍ പ്രേതാത്മാക്കളായ്
അലഞ്ഞാലിന്മേല്‍ തലകീഴായ്ത്തൂങ്ങിനിന്നു.
ആയിരമിലകളാമന്ത്രമേറ്റുവാങ്ങി
പതുക്കെ നിമന്ത്രണം ചെയ്തുനിന്നു.
ഇനിയില്ല പ്രഭാതമെന്നുറച്ച്
കണ്ണുനീരിനെപ്പോലും അടക്കിവച്ചു
കണ്ണുമൂടിയാശ്ശീലതന്‍ അരികിലൂടരിച്ചേറുകയല്ലോ
ഇത്തിരിവെട്ടത്തിന്‍ ദീപ്തരശ്മി.
മനസ്സിന്റെ ലോലപാളികള്‍ പൊട്ടി
ഒരായിരം വിത്തുകള്‍ പൊങ്ങിപ്പറക്കുന്നു.
പ്രത്യാശതന്‍ നിറങ്ങള്‍ മഴവില്ലുതുന്നിയ
സഹതാപ, അനുതാപ, സ്നേഹ
അപാരകരുണ നിറയുന്നൊരാ
അന്‍പിന്റെ അരുളായ കിരണങ്ങള്‍
ഹാ! ജയിക്ക ജയിക്ക നീ മാനുഷ ചൈതന്യമേ....

മായാദേവി സി.
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്‍ നാമക്കുഴി
എറണാകുളം

Jul 22, 2012

വിവരവിശകലനത്തിന്റെ പുതുരീതികള്‍ - വര്‍ക്ക് ഷീറ്റ്



പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ രണ്ടാം അദ്ധ്യായമായ 'വിവരവിശകലനത്തിന്റെ പുതുരീതിക'ളുടെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Jul 18, 2012

ആശംസ - കവിത





താരാഗണങ്ങള്‍ നിന്‍ മിഴികള്‍ക്ക് മുന്നിലെ
ഘോരമാമന്ധകാരത്തെ നീക്കീടുമ്പോള്‍
മേഘപൂരങ്ങള്‍ നിന്നുള്ളിന്റെയുള്ളിലെ
ഊഷരഭൂമിയില്‍ വര്‍ഷത്തെ വീഴ്ത്തിടും

പുഷ്പവൃന്ദങ്ങള്‍ നിന്‍ സദ്ഭാവനയ്ക്കെന്നും
സ്വപ്ന സദൃശമാം തല്പമൊരുക്കിടും
വിഹഗങ്ങള്‍ നിന്‍പ്രേമദൂതുമായ്‌ നീലിച്ച
വിണ്ണിന്റെമാറിലുയര്‍ന്നുപറന്നിടും

വര്‍ണ്ണങ്ങള്‍ നിന്നുടെ ജീവിത ചിത്രത്തില്‍
വര്‍ണ്ണനാതീതമായ് ആളിപ്പടര്‍ന്നിടും
രാഗങ്ങള്‍ നിന്‍ ജീവഗാനത്തിന്‍ ധാരയില്‍
രാഗാര്‍ദ്ര ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്തിടും

മന്ദാനിലന്‍ നിന്റെ അന്തരംഗത്തിലെ
മൌനാനുഭൂതികള്‍ക്കാശ്വാസമേകിടും
മഞ്ജുദിവാകര ബിംബം മനസ്സിലെ
മഞ്ഞുമലകള്‍ ഉരുക്കിയൊഴുക്കിടും

രാത്രിതന്‍ തേരിലുയര്‍ന്നുവരും ചന്ദ്ര-
നാളങ്ങള്‍ മനസ്സിന്നിരുട്ടിനെ മാറ്റിടും
സായന്തനങ്ങള്‍നിന്‍ജന്മസൌഭാഗ്യത്തെ
സാര്‍ഥകമാക്കിടാന്‍ സാക്ഷിയായ് നിന്നിടും


അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം

Jul 6, 2012

സൗന്ദര്യപൂജ - പഠനം ' വാക്കുകള്‍ കൊണ്ടുമെനഞ്ഞ ഭാവഗോപുരം




"ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
-പി. കുഞ്ഞിരാമന്‍ നായര്‍
ഭാവബിംബങ്ങളും പുരാവൃത്തങ്ങളും കൊണ്ട് സമൃദ്ധമാണ് പി. കുഞ്ഞിരാമന്‍നായരുടെ കവിതകള്‍. അനായാസമായ കവിതാ നിര്‍വ്വചനങ്ങളിലും വ്യവസ്ഥാപിതമായ കവിതാവായനകളിലും ഒതുങ്ങിനില്‍ക്കാത്തതാണ് പി.യുടെ കാവ്യലോകം. കവിതയും ജീവിതവും ഒന്നായി അനുഭവിച്ച പി.യുടെ പ്രകൃതിസൗന്ദര്യത്തിന്റെ വിവര്‍ത്തനമാണ് 'സൗന്ദര്യപൂജ'. എറണാകുളം പരിഷത്തില്‍ വച്ച് വിജയദശമിനാളില്‍ എഴുതിവായിച്ച ഈ കവിത പ്രകൃതികീര്‍ത്തനവും നവരാത്രികീര്‍ത്തനവുമാണ്. പ്രത്യേകമായി ഒരു പ്രമേയം കടന്നുവരാത്ത മുന്നൂറോളം വരികളുള്ള ഈ കവിതയില്‍ പ്രകൃതിയ്ക്ക് മാനുഷികഭാവം കൈവരുന്നുണ്ട്. വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ മാനുഷികഭാവങ്ങളുടെ സങ്കലനമായി കവിത പരിണമിക്കുന്നു. സുദീര്‍ഘമായ ഈ കവിതയുടെ ഭാവത്തിന് കോട്ടംവരാത്തവിധം വെട്ടിയൊരുക്കിയ ഏതാനും വരികള്‍മാത്രമാണ് പാഠപുസ്തകത്തിലെ 'സൗന്ദര്യപൂജ'.
പൂപ്പൊലിപ്പാട്ടുകളാലും പൂക്കളങ്ങളാലും നിറഞ്ഞുനിന്ന ചിങ്ങമാസത്തിന്റെ വേര്‍പാടിലാണ് കവിതയുടെ തുടക്കം. ഓണപ്പൂക്കളങ്ങളുടെ വര്‍ണ്ണവൈവിദ്ധ്യവും പ്രഭാതസന്ധ്യയുടെ വര്‍ണ്ണവിസ്മയവും ഇവിടെ മേളിക്കുന്നു. ആകാശവും പ്രകൃതിയും നിറക്കൂട്ടുകള്‍ ചേര്‍ത്ത് ഒന്നാകുന്ന സൗന്ദര്യമേളനം പ്രപഞ്ചസൗന്ദര്യമായി ഒളിചിതറുന്നു. അകലെനിന്ന് അണിഞ്ഞൊരുങ്ങിവരുന്ന സുപ്രഭാതത്തിന്റെ പദവിന്യാസത്തിന് പി. എന്നും കാതോര്‍ത്തിരുന്നു.

Jul 2, 2012

അക്കരെപ്പച്ച - കവിത




രണ്ടറ്റത്താണ് നമ്മള്‍
തുഴയേണ്ട വഴിറിയില്ല
പങ്കായം പതറിയാല്‍
ചുഴിവന്നു വിഴുങ്ങും
അമരത്ത് നീ
അണിയത്തു ഞാന്‍
അങ്ങോട്ടുമിങ്ങോട്ടും
തന്നിഷ്ടം തുഴഞ്ഞ്
നിന്നേടത്തുതന്നെയായി
വെയിലും മഴയും
മഞ്ഞും ശീതക്കാറ്റും
ഏറെ കടന്നുപോയി.
ഒരേ ഇരിപ്പുതന്നെ...
നീ സത്യവതിയും
ഞാന്‍ പരാശരനുമായില്ല.
ഒരു വഞ്ചിപ്പാട്ടും മൂളിയില്ല.
നമ്മെ കടന്നുപോയില്ല -
ഒരു വള്ളംകളി..
ഇങ്ങനെയെങ്കില്‍
എങ്ങനെയെത്തും
അക്കരെ...
അക്കരെയല്ലോ
മദനോത്സവം....
പവിത്രന്‍ മണാട്ട്,
മലയാളം അദ്ധ്യാപകന്‍,
ചിറ്റാരിപ്പറമ്പ് ജി. എച്ച്.എസ്സ്.എസ്.,
കണ്ണൂര്‍.