Pages

Oct 6, 2013

കൊച്ചുദുഃഖങ്ങളുറങ്ങൂ... - ആശയം



ശ്രാവണപുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊ-
രീവഴിത്താരയിലൂടേ,
ഒക്കത്തുപാട്ടിന്റെ തേന്‍കുടമേന്തി നീ-
യെത്തിയില്ല;ന്തി മയങ്ങീ!...
പെണ്‍കൊടീ, നീ മണിത്തംബുരുവാക്കുമാ-
മണ്‍കുടമിന്നാര്‍ക്കുവിറ്റൂ?
നാവേറും കണ്ണേറുമേല്‍ക്കാതെയീ മല-
നാടിനെപ്പോറ്റുന്ന ഗാനം
നാഗഫണം വിതിര്‍ത്താടിയ പുള്ളുവ-
വീണയിന്നെന്തേ മയങ്ങീ?
കേരളത്തിന്റെ ഗതകാലസൗന്ദര്യത്തിന്റെ മനോഹരചിത്രമാണ് കവി ഈ വരികളിലുടെ ആവിഷ്കരിക്കുന്നത്. കേരളത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന കാവ്യസംസ്കാരത്തെക്കുറിച്ച് കവിയ്ക്കുള്ള ആശങ്കകളും ഇവിടെ തെളിഞ്ഞുകാണാം. ഓണപ്പൂക്കള്‍ പാട്ടിനായി കാതോര്‍ത്തുനില്‍ക്കുന്ന വഴിത്താരയിലാണ് കവിയും കാതോര്‍ത്തുനില്‍ക്കുന്നത്. ഓണം കേരളീയരുടെ ദേശീയോത്സവമാണ്. അതോടൊപ്പം പാട്ടുകളുടെ ഉത്സവവും. ഓണപ്പാട്ടും പൂപ്പൊലിപ്പാട്ടും നാവോറുപാട്ടും ഓണവില്‍പ്പാട്ടും തുമ്പിതുള്ളല്‍പ്പാട്ടും ഊഞ്ഞാല്‍പ്പാട്ടുമെല്ലാം ഓണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായിരുന്ന കാലത്തും ദേശത്തുമാണ് കവിജനിച്ചുവളര്‍ന്നത്. എന്നാല്‍ ആ പാട്ടുകളും അവയുള്‍ക്കൊള്ളുന്ന സംസ്കാരവും നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് കവിയെ വേദനിപ്പിക്കുന്നു. 'അന്തിമയങ്ങിയിട്ടും വന്നെത്താത്ത പെണ്‍കൊടി' എന്ന പ്രയോഗം അപ്രത്യക്ഷമാകുന്ന കാവ്യസംസ്കാരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഒക്കത്തുപാട്ടിന്റെ തേന്‍കുടവുമായി അണയുന്ന കാവ്യകന്യകയെ കാത്തുനിന്ന് അന്തിയെത്തിയത് കവി അറിഞ്ഞില്ല. പഴയകാലത്ത് നാവേറുപാടുന്ന ഒരാചാരം നിലനിന്നിരുന്നു. ഉണ്ണികള്‍ സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന് ആയുരാരോഗ്യവാന്മാരായി നൂറ്റാണ്ടുകാലം വാഴേണമെന്ന പ്രാര്‍ഥനയുമായി നാടുചുറ്റുന്ന പാട്ടുകാര്‍ കവിയുടെ ബാല്യത്തിലെ ഓണക്കാലത്തിന്റെ മധുരസ്മൃതിയാണ്. നാവേറും കണ്ണേറുമേല്‍ക്കാതെ ഉണ്ണികളെ സംരക്ഷിക്കുവാന്‍ ഈ പാട്ടുകള്‍ക്കുകഴിയുമെന്നായിരുന്നു വിശ്വാസം.

Oct 1, 2013

ബ്രഹ്മാലയം തുറക്കപ്പെട്ടു - വി. ടി. ഭട്ടതിരിപ്പാട്



വി. ടി. ഭട്ടതിരിപ്പാടിന്റെ ജീവിതത്തില്‍നിന്നും ചില ദീപ്തമായ ഏടുകള്‍ തുറക്കുന്ന ഒരു ലേഖനം 2009 ആഗസ്റ്റ 7 ലെ 'മലയാളം' വാരികയില്‍ ശ്രീ എം. മോഹനന്‍ 'ഓര്‍മ' എന്ന പംക്തിയില്‍ എഴുതിയിരുന്നു. 'ഇരുട്ടിലെ കനല്‍' എന്നു പേരിട്ടിരുന്ന ആ ലേഖനം താഴെയുള്ള ലിങ്കില്‍ നിന്നും പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വി.ടി.യെ അടുത്തറിയാന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ് ഈ ലേഖനം.