എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 2, 2012

ഇല്ലിപ്പുട്ട് തിന്നാല്‍ നിലത്തുനില്‍ക്കില്ലത്രേ..!!! - കഥ


വീണ്ടും ഒരു അവധിക്കാലം, മനസ്സിനെയും ശരീരത്തെയും മുരടിപ്പിക്കുന്ന പ്രവാസജീവിതത്തില്‍നിന്നും ചെറിയ ഒരു ഇടവേള, ഈ അവധിയിലെങ്കിലും തറവാട്ടില്‍ പോകണം, പഠനകാലത്തൊക്കെ നഗരത്തിലെ തിരക്കിട്ട ജീവിതചര്യയില്‍നിന്നും ഗ്രാമത്തിലെ തറവാട്ടുവീട്ടിലേക്കുള്ള സുഖമുള്ളയാത്രയെ കുറിച്ചുള്ള ചിന്തകളാണ് ആ അദ്ധ്യയനവര്‍ഷം മുഴുവന്‍. അവിടത്തെ അരയാലും, ആമ്പല്‍കുളവും, പാടങ്ങളും, തോടുകളും, പശുക്കിടാങ്ങളും, നാട്ടുമാവുമൊക്കെ കുട്ടിക്കാലത്ത് ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങള്‍, പ്രഭാതത്തിലും, പ്രദോഷത്തിലും കളികൂട്ടുകാരോടോത്തു തൊടിയിലെ കളികള്‍, സന്ധ്യയില്‍ കത്തുന്ന നിലവിലക്കിനരുകില്‍ മുത്തശ്ശിക്കഥ കേട്ടുറക്കം ഇതൊക്കെ ശീലങ്ങളാകുമ്പോളേക്കും ഒരു മടക്കയാത്ര. ഉറ്റ കൂട്ടുകാരന്‍ മിഥുനെ പിരിയാനാണ് വിഷമം ഇനിയൊരു കൂടിച്ചേരല്‍ അടുത്ത അവധിക്കാലത്ത്‌ മാത്രം. അന്ന് അവനുപകരം എനിക്ക് ശിക്ഷകിട്ടിയത് ഇന്നുംഞാന്‍ ഓര്‍ക്കുന്നു...
ഇല്ലിക്കാടിനടുത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിഥുന്‍ ആണ് കാക്കകൂട്ടിലേക്ക് കല്ലുകളെറിഞ്ഞത്. ഏറുകൊണ്ട് ഒരു കുഞ്ഞു കാക്കയുടെ ചിറകൊടിഞ്ഞു താഴെവീണു. വലിയ ശബ്ദത്തിലുള്ള അതിന്റെ കരച്ചില്‍കേട്ടു നൂറായിരം കാക്കകള്‍ പറന്നുവന്നു ഒച്ചവയ്ക്കാന്‍ തുടങ്ങി. ഒന്നിലധികം കാക്കകള്‍ ഞങ്ങളുടെ തലയിലേക്ക് റാഞ്ചി പറന്നുവന്നു. എല്ലാരും ഓടി വിട്ടിലെ വരാന്തയില്‍ എത്തി. കാക്കകളുടെ ആര്‍ത്തലക്കുന്ന ശബ്ദം കേട്ടു മുത്തശ്ശി ഉമ്മറത്തെത്തി. കല്ലെറിഞ്ഞതിനു മുത്തശ്ശിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി, വേദനകൊണ്ട് ഞാന്‍ പുളഞ്ഞുപോയി. അതുകണ്ട് മിഥുനും കൂട്ടരും ഓടിയകന്നു. ഞാനല്ല എറിഞ്ഞതെന്നു പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വഴക്കുകേട്ടെന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

സന്ധ്യാനാമം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയുടെ മടിയില്‍ തലവച്ചുകിടന്നു. അപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നത് നിലവിളക്കിന്റെ വെളിച്ചത്തില്‍ മുത്തശ്ശി കണ്ടുകാണും. കാക്കകളെ ഉപദ്രവിക്കരുതെന്നും, അത് മരിച്ചുപോയ ആളുകളുടെ മോക്ഷം കിട്ടാത്ത ആത്മാക്കളാണ്, അതുകൊണ്ടാണ് ശേഷക്രിയക്ക്‌ ശേഷം കാക്കകള്‍ക്ക് ബലിയര്‍പ്പിക്കുന്നതെന്നും അതിനാല്‍ കാക്കകളെ ദ്രോഹിച്ചാല്‍ പാപം കിട്ടുമെന്നും തലയില്‍ തലോടി മുത്തശ്ശി ഉപദേശിച്ചു. ഇല്ലിക്കാടിനടുത്തു കളിക്കരുത് അവിടെ ഇഴജന്തുക്കളൊക്കെയുണ്ടാവും എന്നൊരു നിര്‍ദേശവും തന്നു മുത്തശ്ശിയുടെ വക. എന്നെ ആശ്വസിപ്പിക്കാനാവും ഇനി ഇല്ലി പൂക്കുമ്പോള്‍ എനിക്കും ഇല്ലിപുട്ടു ചുട്ടുതാരാമെന്നുപറഞ്ഞത്.
ഇല്ലികള്‍ പൂക്കുമോ, എങ്ങനെ ഇല്ലിപുട്ടുണ്ടാക്കും എന്ന എന്റെ കൌതുകംനിറഞ്ഞ ചോദ്യത്തിന് മുത്തശ്ശി പറഞ്ഞത്, മുപ്പത്തിയഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇല്ലികള്‍ പൂക്കും, നാട് മുഴുവനും ഇല്ലികള്‍ ഒരുമിച്ചാണ് പൂക്കുന്നതത്രെ! പൂത്ത ഇല്ലിമരത്തില്‍ കതിര്‍ കുലകള്‍പോലെ ധാരാളം ഇല്ലിമണികളുണ്ടാവും. കാണാന്‍ നല്ല ഭംഗിയാണത്രെ. അത് ഭക്ഷിക്കാന്‍ വണ്ണാത്തികിളികളും ചൂള പ്രാവുകളും അണ്ണാറക്കണ്ണനുമൊക്കെ വരും. സങ്കടം തോന്നിയത് എന്താണെന്നുവച്ചാല്‍ ഇല്ലികള്‍ പൂത്തതിനുശേഷം അത് ഒന്നാകെ കരിഞ്ഞുപോകും. മറ്റു സസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫലഭൂയിഷ്ടമായി കഴിഞ്ഞാല്‍ പിന്നെ മരണമാണത്രെ ഇല്ലികള്‍ക്ക്. ഇല്ലികള്‍ പൂത്ത് വിളഞ്ഞു കഴിഞ്ഞാല്‍ ഇല്ലിമണികള്‍ കാറ്റില്‍ താഴേക്ക് ഉതിര്‍ന്നുവീഴാന്‍ തുടങ്ങും. അപ്പോള്‍ പനമ്പും പായകളും ഇല്ലിക്കാടിനുചുറ്റും വിരിക്കും, എന്നിട്ട് ഇല്ലിമരം ശക്തമായി കുലുക്കി മണികള്‍ പൊഴിച്ചെടുക്കും. കൊട്ടയില്‍ ശേഖരിച്ച ധാന്യം ഉണക്കി ഉരലിലിട്ടു കുത്തി ഉമി കളഞ്ഞു പിന്നീടു പൊടിച്ചെടുക്കും. ഈ ഇല്ലിപ്പൊടിയും വിളഞ്ഞ തേങ്ങചിരകിയതും ചേര്‍ത്ത് ആവിയില്‍വെന്ത പുട്ട് ചൂടോടെ കഴിക്കണം. വളരെ രുചികരം. ഒരിക്കല്‍ ഭക്ഷിച്ചാല്‍ പിന്നെ നിലത്തു നില്കില്ലത്രേ. അത്രയ്ക്ക് ശ്രേഷ്ഠമാണ്. ഇല്ലിപുട്ടിന്റെ രുചിയോര്‍ത്ത്‌ കിടന്നുഞാന്‍ മടിയില്‍ മയങ്ങിപോയി...
ഇല്ലിക്കാടുകള്‍ ഇനിയും പൂക്കുംമെന്ന പ്രതീക്ഷയില്‍ ഞാന്‍ വീണ്ടും എന്റെ ഗ്രാമത്തിലേക്കെത്തും. കാക്കകൂടിനും തേനീച്ച കൂടുകള്‍ക്കും മറ്റു ഇഴജന്തുക്കള്‍ക്കും ശല്യമാവാതെ ഇല്ലിമരക്കാടിനരികിലിരിക്കും. ഇല്ലിമരം പോലെ ഫലഭൂയിഷ്ടമായൊരു ജിവിതം തീര്‍ത്തിട്ട് മുത്തശ്ശി പോയ്‌മറഞ്ഞെങ്കിലും, ഒരു നനുത്ത കാറ്റിന്റെ തലോടലായ് മുത്തശ്ശിയെനിക്കെന്റെ ബാല്യകാലം തരും, ഒപ്പം ഇല്ലിപ്പുട്ടിന്റെ പ്രതീഷകളും. ത്രിസന്ധ്യയില്‍ ഇല്ലികൂട്ടില്‍ ചേക്കേറുന്ന കാക്കകളിലോരോന്നും മുത്തശ്ശിയുടെ ആത്മാവായിരിക്കരുതെയെന്ന പ്രാര്‍ത്ഥനയുള്ളിലുയരും. ഒരിക്കല്‍ ഞാനും ഇല്ലിമരംപോലെ കരിഞ്ഞുണങ്ങും, അത് ഇല്ലിമരംപോലെ വസന്തങ്ങള്‍ വിരിയിച്ചിട്ടു, അണ്ണാറകണ്ണനും, ചൂളപ്രാവുകള്‍ക്കും മനംനിറയെ നല്‍കിയതുപോലെ, നിലത്തു നില്ക്കാത്തത്ര സ്നേഹം ഏവര്‍ക്കും പകുത്തുനല്‍കിയതിനു ശേഷം ഏരിഞ്ഞടങ്ങണം. ഇല്ലിപുട്ടിന്റെ മാസ്മരിക രുചിയറിയാനായി നമുക്കുവേണ്ടി ഇല്ലികള്‍പൂക്കുന്ന കാലംവരും ശിഷ്ടകാലത്തിലെങ്കിലും..

ബിനു ഗോപി
ഷാര്‍ജ


6 comments:

Azeez . said...

നല്ല ഓ൪മ്മകള്‍ ബിനു. ഇല്ലിയുടെ മരണം വളരെ ഫിലൊസോഫിക്കലായി, മനസ്സില്‍ സങ്കടം ബാക്കിയാകുന്ന രീതിയില്‍, നന്നായി വിവരിച്ചു. ഇല്ലിപ്പുട്ടിന്‍റെ ഓ൪മ്മയ്ക്ക് നന്ദി. എന്‍റെ വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഇല്ലിക്കാടായിരുന്നു. അത് പൂത്തു. നാല്‍പത് കൊല്ലം കഴിഞ്ഞ്.ബിനു പറഞ്ഞപോലെ തന്നെയായിരുന്നു. നാട്ടിലെ താത്തമാ൪ പായവിരിച്ച് കിടപ്പായിരുന്നു. ഗോതമ്പിന്‍റെ ബ്രൌണ്‍ നിറമാണതിന്. ഗോതമ്പോളം വലുപ്പമുണ്ടാകില്ല.ഉണങ്ങിക്കഴിഞ്ഞാല്‍ വളരെ പാറപോലെ കടുപ്പമാണ് അതിന്‍റെ മണിക്ക്. കുറെ നാള്‍ കുശാലായിരുന്നു. പിന്നീട് അവിടെ വെളുത്തുപോയി.ഇല്ലി മരിച്ചു.ഇനി നാട്ടിലില്ലിയേയില്ല.ഇനി ഒരു പൂക്കല്‍ കാണാന്‍ എനിക്ക് ആയുസ്സുമില്ല.

Azeez . said...

നല്ല ഓ൪മ്മകള്‍ ബിനു. ഇല്ലിയുടെ മരണം വളരെ ഫിലൊസോഫിക്കലായി, മനസ്സില്‍ സങ്കടം ബാക്കിയാകുന്ന രീതിയില്‍, നന്നായി വിവരിച്ചു. ഇല്ലിപ്പുട്ടിന്‍റെ ഓ൪മ്മയ്ക്ക് നന്ദി. എന്‍റെ വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഇല്ലിക്കാടായിരുന്നു. അത് പൂത്തു. നാല്‍പത് കൊല്ലം കഴിഞ്ഞ്.ബിനു പറഞ്ഞപോലെ തന്നെയായിരുന്നു. നാട്ടിലെ താത്തമാ൪ പായവിരിച്ച് കിടപ്പായിരുന്നു. ഗോതമ്പിന്‍റെ ബ്രൌണ്‍ നിറമാണതിന്. ഗോതമ്പോളം വലുപ്പമുണ്ടാകില്ല.ഉണങ്ങിക്കഴിഞ്ഞാല്‍ വളരെ പാറപോലെ കടുപ്പമാണ് അതിന്‍റെ മണിക്ക്. കുറെ നാള്‍ കുശാലായിരുന്നു. പിന്നീട് അവിടെ വെളുത്തുപോയി.ഇല്ലി മരിച്ചു.ഇനി നാട്ടിലില്ലിയേയില്ല.ഇനി ഒരു പൂക്കല്‍ കാണാന്‍ എനിക്ക് ആയുസ്സുമില്ല.

prasanna raghavan said...

ഓർമ്മകളീലും കഥകളീലും നിലനിൽക്കുന്ന നാട്

shamla said...

ബിനുവിന്റെ കഥ വളരെ നന്നായിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്നു. പ്രവാസജീവിതം കൂടി ബിനുവിനുള്ളത് കൊണ്ടാവാം വരികള്‍ക്കിടയിലും കൂടി സംവതിക്കാനാവുന്നുണ്ട്.
" ഇല്ലിമരം പോലെ ഫലഭൂയിഷ്ടമായൊരു ജിവിതം തീര്‍ത്തിട്ട് മുത്തശ്ശി പോയ്‌മറഞ്ഞെങ്കിലും, ഒരു നനുത്ത കാറ്റിന്റെ തലോടലായ് മുത്തശ്ശിയെനിക്കെന്റെ ബാല്യകാലം തരും, ഒപ്പം ഇല്ലിപ്പുട്ടിന്റെ പ്രതീഷകളും." ആദ്യമായാണ്‌ ഇല്ലിപ്പുട്ടിനെക്കുരിച്ചു ഞാനറിയുന്നത്. മടിയില്‍ കിടത്തി കഥ പറയുന്ന മുത്തശിമാരൊക്കെ ഞാന്‍ ജനിക്കും മുമ്പേ മരിച്ചു പോയിരുന്നു. ബിനുവിന്റെ അനുഭവകധനം നൊമ്പരമുനര്‍ത്തുന്നു.

ഉദയപ്രഭന്‍ said...

ഹൃദയം കവര്‍ന്ന കഥ.ഇല്ലിപ്പൂവിനെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെച്ചതിനു നന്ദി.

Anitha Sarath said...

വായിച്ചപ്പോള്‍ ....ഇല്ലിപ്പുട്ടു കഴിച്ചാലുള്ള തൃപ്തി...സന്തോഷം....