എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 8, 2014

രണ്ടാം ടേം പരീക്ഷ മുന്‍വര്‍ഷ ചോദ്യക്കടലാസ്

 


രണ്ടാം ടേം പരിക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിന് ഉതകുന്ന മുന്‍വര്‍ഷ ചോദ്യക്കടലാസുകള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Oct 8, 2014

വിദ്യാരംഗം - പുസ്തകാസ്വാദനക്കുറിപ്പ് മത്സരം



വിദ്യാരംഗം സാഹിത്യോത്സവം പുസ്തകാസ്വാദനക്കുറിപ്പ് മത്സരത്തിനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കാവ്യമഞ്ജരിക്ക് കവി എന്‍. എന്‍. കക്കാടിന്റെ കവിതകളാണ് ആലപിക്കേണ്ടത്. പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ യുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പുസ്തകങ്ങളുടെ ലിസ്റ്റ് 


Sep 3, 2014

ചിങ്ങപ്പുലരിയില്‍ - കവിത


തനിമയോടീണത്തിലൊഴുകിവന്നനുദിനം
പാടിയുണര്‍ത്തുമരുവിപോലെ
പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
ചിങ്ങമിന്നേറെത്തെളിമയോടെ.

എന്മനച്ചില്ലയിലൊരു-കുഞ്ഞുപറവതന്‍
കൂജനമുയരുന്നു പതിവുപോലെ
നീന്തിത്തുടിച്ചു രസിപ്പിതാ ചിരകാല-
സ്വപ്നങ്ങളോരോന്നുമിന്നുചാരെ.

ഹൃദ്യമായുണരട്ടെ നന്മതന്‍ സൗവര്‍ണ്ണ-
മുകുളങ്ങളെങ്ങുമീ നല്ലനാളില്‍
ചിറകടിച്ചുയരട്ടെ നിന്മനോവാടിയില്‍
നിറമുളള ശലഭങ്ങളിന്നുരാവില്‍.

മാനസമെന്നും മനോജ്ഞമായ്‌ത്തീരുവാ-
നാസ്വദിച്ചീടുകെന്‍-ഗ്രാമശാന്തി
നീളെത്തെളിഞ്ഞ നീലാംബരംപോലെനി-
ക്കാനന്ദമേകുന്നിതിന്റെ കാന്തി.

തങ്ങുന്നിതാ, ചിങ്ങമിങ്ങടുത്തെത്തവേ-
യാരാമമാകെയും ഹാ! സുഗന്ധം
ചെന്നതിന്‍ ചാരത്തിരിക്കെയിന്നെന്‍മനം
നുകരുന്നു ഗതകാല ബാല്യദുഗ്ദ്ധം.

കണ്ണെത്തിടാത്ത ദൂരത്തോളമെന്‍ഗ്രാമ-
മാകെയുമുന്മേഷ വേലിയേറ്റം
നന്മ നിറഞ്ഞൊഴുകുന്നയീ വേളയില്‍
മന്മലയാളം സ്തുതിച്ചിതേറ്റം.

വന്നെത്തി വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
ധരണിയിലേക്കുണര്‍വ്വിന്‍ വെളിച്ചം
ഗ്രാമേയ സ്മേരം നുണഞ്ഞിന്നുനില്‍ക്കയാ-
ലാടിത്തിമിര്‍ക്കയാണെന്റെ ചിത്തം.

പുത്തനാമോദമേകീടുവാന്‍ സൗമ്യമാ-
യെത്തുന്നൊരായിരം പൂത്തുമ്പികള്‍
കത്തുന്ന വയറുകള്‍ക്കാശ്വാസമേകിടാ-
നൊത്തുചേര്‍ന്നീടേണ്ടതില്ലേനമ്മള്‍ ?

Aug 24, 2014

അറബ് കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക് 


അറബി ലോകത്തെ ഇളക്കിമറിച്ച 'മുല്ലപ്പൂവിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച ഏറ്റവും പുതിയ നോവലുകളാണ് 'മുല്ലപ്പൂ നിറമുള്ള പകലുകള്‍', 'അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി' എന്നിവ. സി.വി.യുടെ നോവല്‍ത്രയവും ശ്രീകണ്ഠന്‍നായരുടെ നാടകത്രയവും മാത്രം പരിചയപ്പെട്ട മലയാളസാഹിത്യത്തിന് മദ്ധ്യപൂര്‍വ്വേഷ്യന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ദ്വയം തീവ്രവും ഗാഢവുമായ ഒരു വായനാനുഭവമായിരിക്കും. ഭാഷകൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സമകാലികതകൊണ്ടും ആഖ്യാനവൈവിദ്ധ്യം കൊണ്ടും ഈ നോവലുകള്‍ ചര്‍ച്ചചെയ്യപ്പെടും.
നമുക്ക് പരിചിതമല്ലാത്ത ലോകവഴികളിലൂടെയാണ് നോവലുകള്‍ സഞ്ചരിക്കുന്നത്. നമ്മുടെ കാഴ്ചകളുടെ ഇത്തിരിവട്ടങ്ങളില്‍ നിന്നും ദുരിതക്കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ, ലോകം ഇന്നു കടന്നുപോകുന്ന പീഡനപര്‍വ്വങ്ങളിലൂടെ, യുദ്ധവും ഭീകരാക്രമണങ്ങളും ഭരണകൂടഭീകരതയും തിമിര്‍ത്താടുന്ന മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലൂടെ ഭീതിയടക്കി വായനക്കാരനും സഞ്ചരിക്കുന്നു. പത്രവാര്‍ത്തകളില്‍ ദിവസവും നിറയുന്ന അറബ്‌രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന സഹനസമരങ്ങളും പുതിയ സമരമുറകളും സൃഷ്ടിക്കുന്നത് അനാഥത്വവും കണ്ണുനീരും മാത്രമാണെന്ന് നാം വീണ്ടും തിരിച്ചറിയുന്നു.

Aug 21, 2014

ഓണപ്പരീക്ഷ മുന്‍വര്‍ഷ ചോദ്യപ്പേപ്പര്‍



ഓണപ്പരിക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിന് ഉതകുന്ന മുന്‍വര്‍ഷ ചോദ്യക്കടലാസുകള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Aug 11, 2014

ഇവള്‍ക്കുമാത്രമായ് - ആശയം



വര്‍ത്തമാനകാല സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ ദുരവസ്ഥകള്‍ വൈകാരികമായി ആവിഷ്കരിക്കുന്ന കവിതയാണ് ശ്രീമതി സുഗതകുമാരിയുടെ 'ഇവള്‍ക്കുമാത്രമായ്'. 'ഇവള്‍ക്കുമാത്രമായ്' എന്ന പേരുതന്നെ സ്ത്രീയുടെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ട് ചുരുങ്ങിയ പ്രവര്‍ത്തന മേഖലകളിലേയ്ക്ക് ഒതുക്കപ്പെട്ടവളാണ് സ്ത്രീ എന്ന സൂചനയാണ് ഈ പേര് നല്‍കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, വേഷം, ഭക്ഷണം, മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമൂഹം സ്ത്രീയുടെമേല്‍ ലിഖിതങ്ങളും അലിഖിതങ്ങളുമായ പ്രത്യേകം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീജന്മങ്ങള്‍ക്കുവേണ്ടി പാടുവാനാണ് സുഗതകുമാരി ശ്രമിക്കുന്നത്.
കടലോളം കണ്ണീര്‍കുടിച്ചവളും ചിങ്ങവെയിലൊളി പോലെ ചിരിപ്പവളും ഉള്ളില്‍ കൊടുംതീയാളിടും ഭൂമിയെപ്പോലെ തണുത്തിരുണ്ടവളുമായ സ്ത്രീയ്ക്കുവേണ്ടി മാത്രമാണ് താന്‍ പാടാന്‍ ശ്രമിക്കുന്നതെന്ന് കവയത്രി പറയുന്നു. ഇവിടെ സ്ത്രീയ്ക്കുനല്‍കിയിരിക്കുന്ന ഓരോ വിശേഷണവും അവളുടെ ജീവിതാവസ്ഥയുടെ ആഴങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നവയാണ്. ഈറ്റുമുറിയില്‍ നിന്നാരംഭിക്കുന്ന കണ്ണീര്‍ നനവ് ജീവിതഘട്ടത്തിലുടനീളം രുചിക്കേണ്ടിവരുന്ന സ്ത്രീജന്മത്തെയാണ് 'കടലോളം കണ്ണീര്‍കുടിച്ചവള്‍' എന്ന വിശേഷണം സൂചിപ്പിക്കുന്നത്. സ്ത്രീയുടെ കണ്ണുനീര്‍ കടല്‍വെള്ളം പോലെ അളവറ്റതും അനന്തവുമാണ്. കടലിലെ തിരമാലകള്‍ അവസാനിക്കുന്നില്ല.

Aug 7, 2014

ഗംഗാശങ്കരം (കവിത)



ഗംഗാശങ്കരം

തിങ്കള്‍തലയന്റെ ജടമുടിക്കോണിലെ
തങ്കക്കിനാവിന്‍ നനവാണുഗംഗ
അമ്പിളിചിന്തിനു കൂട്ടായവള്‍-ഇവള്‍
ശംഭുവിന്‍ അന്‍പു പകുത്തെടുത്തോള്‍....!

പ്രണയജലവേഗങ്ങളിമകളില്‍ ഒളിചിന്നി
പ്രണവാനുരാഗത്തി, നലകളില്‍ ശ്രുതിനീര്‍ത്തി
കാമാരിതന്‍ അകക്കോണിലൊരുമിന്നലായ്
കാലങ്ങളായി തെളിഞ്ഞുകത്തുന്നവള്‍
ഇവള്‍ഗംഗ....! സങ്കടങ്ങള്‍ക്കെന്നുമംബ

ഒഴുകുമ്പോഴും ഗംഗസ്വയമൊളിച്ചു
അഴലിന്റെ നിഴല്‍കൊണ്ടു മിഴിമറച്ചു
കാമങ്ങള്‍ ഉള്‍ക്കാമ്പിലായ് സഹിച്ചു
കരയരുതെന്നു സ്വയം ശഠിച്ചു
ശതകാലവിഫലദാഹങ്ങളെ പലവുരു
ശിവമൗലിതന്നില്‍ മറച്ചുവച്ചു
കുമിയുമെരിവെണ്ണീറി, ലന്തിനൃത്തംകഴി-
ഞ്ഞമരുന്ന കൗമാരിയെന്തറിഞ്ഞു....?
പൂവലംഗം നനഞ്ഞൊഴുകും മിഴിനീരാം
പുണ്യാഹധാരയില്‍ കുളികഴിച്ചു
ഭാഗീരഥീ രാഗ, രതിചക്രവാളത്തില്‍
ഭസ്മമല്ലോ ഭവാന്‍ കുറിവരച്ചു
പ്രമദഹൃദയാര്‍ത്ഥിയായ് മരുവുന്നുഗംഗയെ
പാര്‍വ്വതീകാന്തന്‍ മറച്ചുവച്ചു

Aug 3, 2014

എങ്ങനെ മെച്ചപ്പെടുത്താം ആസ്വാദനം



എട്ടാം ക്ലാസ്സ് മുതല്‍ത്തന്നെ ആസ്വാദനമെഴുതി കുട്ടികള്‍ പരിശീലിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ നിന്നും നിലവാരമുള്ള ആസ്വാദനം അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആസ്വാദനം തീര്‍ച്ചയായും വ്യക്തിനിഷ്ഠതയ്ക്ക് പ്രാധാന്യമുള്ളതാണ്. ഒരു പത്രവാര്‍ത്ത നാം ആസ്വദിക്കുകയല്ല ചെയ്യുന്നത്. അതു് വസ്തുനിഷ്ഠമാണ്. എന്നാല്‍ ഒരു കഥയോ കവിതയോ ചിത്രമോ ശില്പമോ ചലച്ചിത്രമോ നാം ആസ്വദിക്കുകയാണ്. അത് ആത്മനിഷ്ഠമാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്, അനുഭവങ്ങള്‍ക്കനുസരിച്ച്, വായനയ്ക്കനുസരിച്ച് ആസ്വാദനം വ്യത്യസ്തമാകും.
കുട്ടികളുടെ ചിന്താശേഷിക്കും മാനസിക വികാസത്തിനും അനുസരിച്ചുള്ള ഏതു കഥയും കവിതയും ആസ്വദിക്കുന്ന തലത്തിലേയ്ക്ക് കുട്ടികള്‍ വളരുകയും തങ്ങള്‍ ആസ്വദിച്ചത് എപ്രകാരമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. താനാസ്വദിച്ച കൃതിയെ, കവിതാഭാഗത്തെ, കഥാഭാഗത്തെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുംവിധം മനോഹരമായ ഭാഷയില്‍ ചിട്ടപ്പെടുത്തുക എന്നത് പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ച് ഒഴിവാക്കാനാവില്ല. എങ്ങനെ ഒരാസ്വാദനത്തെ നമുക്ക് മെച്ചപ്പെടുത്താം?

Jul 29, 2014

രാമായണമാസം - രാമായണത്തിലൂടെ




മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുശീലുകള്‍ കേരളത്തിലാകെ അലയടിക്കുന്ന സമയമാണിത്. 'പഞ്ഞക്കര്‍ക്കിടകം' ഇന്ന് പുണ്യകര്‍ക്കിടകമായി മാറി. കേരളസമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനം സാദ്ധ്യമാക്കിയ അമൂല്യ ഗ്രന്ഥമാണ് 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.' ഭക്തിയും തത്ത്വചിന്തയും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഊര്‍ജ്ജസ്രോതസ്സുകളാണ്. ഗതാനുഗതികത്വത്തിന്റെ പാതവിട്ട് എഴുത്തച്ഛന്‍ കവിതയെ ഭാവത്തിലും രൂപത്തിലും വേറിട്ടതാക്കി. നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും 'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം' എന്ന കവിവാക്യം കൂടുതല്‍ ശക്തമാകുന്നു. നിത്യപാരായണത്തിലൂടെ ശ്രേഷ്ഠഭാഷയെ മികവാര്‍ന്ന രീതിയില്‍ പ്രയോഗപഥത്തിലെത്തിക്കാന്‍ ഏതൊരു മലയാളിയെയും പ്രാപ്തനാക്കുവാന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടല്ലാതെ മറ്റൊന്നില്ല.

Jul 18, 2014

കുട്ടികളുടെ അവകാശങ്ങള്‍ - കഥ


സ്കൂളിലെ നീളം കൂടിയ വരാന്തയുടെ അറ്റത്ത് ചുമരില്‍ കുട്ടികളുടെ അവകാശങ്ങള്‍ എന്നെഴുതിയ ബോര്‍ഡിനു താഴെ ടീച്ചര്‍ നിന്നു. ഇടതുകൈ കൊണ്ട് കണ്ണട ശരിയാക്കിവച്ച് ശ്രദ്ധയോടെ.............. പട്ടം പറത്താന്‍ അവകാശമുണ്ടായിരുന്നപ്പോള്‍ ചരടിന്റെ അറ്റം അച്ഛന്റെ കൈകളിലായിരുന്നു. പിന്നീട് അത് സ്വന്തമായപ്പോഴേക്കും ആകാശം ആരോ വിലക്കെടുത്തുകഴിഞ്ഞിരുന്നു. ഇഷ്ടപ്പെട്ട പുസ്തകത്താളുകള്‍ക്കുള്ളില്‍ നാലായി മടക്കി സൂക്ഷിച്ചുവച്ചതായിരുന്നു. ഉറക്കുത്തി എന്നാരോപിച്ച് ഇന്നലെ അത് ആരോ വലിച്ചെറിഞ്ഞുകളഞ്ഞു. അവകാശപ്പട്ടികയുടെ ആണിയിലിരുന്ന് ഒരു പല്ലി ചിലച്ചു.

വി കെ ഷീബ
എച്ച് എസ് എ മലയാളം
ജി ജി എച്ച് എസ് എസ് മടപ്പള്ളി




Jul 14, 2014

എന്റെ ഭാഷ - വള്ളത്തോള്‍ നാരായണമേനോന്‍




വള്ളത്തോളിന്റെ ​എന്റെ ഭാഷ എന്ന കവിതയില്‍ നിന്നും പത്താം തരം മലയാളം അടിസ്ഥാനപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാവ്യഭാഗത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ പോസ്റ്റ്. മണീട് ഗവ. ഹൈസ്ക്കൂളിലെ ബീനടീച്ചറാണ് ഈ വീഡിയോയുടെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീതാദ്ധ്യാപകന്‍ ശ്രീ നെച്ചൂര്‍ ആര്‍. രതീശന്‍ ആലാപനവും.


Jul 10, 2014

ഒഴുക്ക് - കവിത



ഒഴുക്ക്
ഒഴുകുകയാണ്.....

ഓര്‍മ്മകള്‍
ഖനീഭവിച്ചതില്‍ ചിലത്
ഉറവിടത്തില്‍ നിന്നും
അലിഞ്ഞുകലരുന്നു,
കാട്ടുപച്ചകള്‍
വീണടിയുന്നു.
മദച്ചൂരുള്ള ആനക്കാലുകള്‍ പതിഞ്ഞ്
തടമിടിഞ്ഞുകലങ്ങുന്നു..
മാന്‍പേടകളുടെ
കുളിരുണര്‍ത്തുന്ന
ചുംബനത്താല്‍ തുടുക്കുന്നു.

ഒഴുകുകയാണ്.....

മീന്‍പുളയ്ക്കുന്നതും
ശവമടിയുന്നതും
അറിഞ്ഞില്ലെന്നു നടിച്ച്
കാടുകടന്നു.

കടത്തുകാര്‍
തലങ്ങും വിലങ്ങും
മുറിച്ചുകടന്നു.
പാടവിശാലതയില്‍
വരള്‍ച്ചത്തിരക്കായി-
പാത്രങ്ങള്‍, വലകള്‍,
പമ്പുസെറ്റുകള്‍...
ഊറ്റുകാര്‍ നിരന്നു.

ഒഴുകുകയാണ്.....

Jul 7, 2014

' ആര്‍ട്ട് അറ്റാക്ക് ' ലെ ശിവരാമന്‍ - കഥാപാത്ര നിരൂപണം


കല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിച്ചിരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ 'ആര്‍ട്ട് അറ്റാക്ക്'. ഡല്‍ഹി പശ്ചാത്തലമാക്കി രചിച്ച ഈ ചെറുകഥയിലെ നായകകഥാപാത്രമാണ് കെ. എസ്. ശിവരാമന്‍.
നാഷണല്‍ ടൈസ് പത്രത്തിലെ ആര്‍ട്ട് ക്രിട്ടിക്കാണ് ശിവരാമന്‍. കാഴ്ചയില്‍ മധ്യവയസ്കനായ ഇദ്ദേഹത്തിന്റെ ജീവിതവും കുടുംബസാഹചര്യങ്ങളും ദുരിതപൂര്‍ണമാണ്. സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളുമാണ് ശിവരാമന് ആകെയുള്ളത്. നഗരത്തില്‍ വന്ന് നാഷണല്‍ ടൈസില്‍ ആര്‍ട്ട് ക്രിട്ടാക്കായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു എങ്കിലും സ്വന്തമായൊരു വീട്, തലചായ്ക്കാനൊരിടം സ്വന്തമായുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ അടിക്കടിയുള്ള വീടുമാറ്റം ജീവിതത്തിലെ സാധാരണ സംഭവമായിരുന്നു. നഗരത്തിലെ ജീവിതം അദ്ദേഹത്തെ ഒട്ടും മാറ്റിയിരുന്നില്ല. ശിവരാമന്റെ ബാഹ്യരൂപം ഇതു വ്യക്തമാക്കുന്നുണ്ട്. തുന്നലുവിട്ട് വലുതായ പാന്റിന്റെ കീശ, കീറിയ കോളര്‍, ഓട്ടകള്‍ വീണ സോക്സ്, മടമ്പുകള്‍ തേഞ്ഞ ഷൂസ് ഇവയെല്ലാം അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെക്കൂടി വെളിവാക്കുന്നുണ്ട്.

Jul 3, 2014

അരിശ്രീ - ബാലിദ്വീപ്


 എസ് കെ പൊറ്റെക്കാടിന്റെ ബാലി യാത്ര എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നാം പരിചയപ്പെടുന്നു. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ബ്ലാക്ക് & വൈറ്റില്‍ കാണുന്ന ഭാഗം പൊറ്റെക്കാട് തന്റെ യാത്രയില്‍ കണ്ട ബാലിയുടെ അതേ കാലഘട്ടം തന്നെയെന്ന് നമുക്കനുമാനിക്കാം. എന്നാല്‍, അന്നത്തെ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നും യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നു പിന്നീട് കാണുന്ന കളര്‍ ചിത്രങ്ങള്. കോഴിയങ്കം, കാളപൂട്ട് , കൃഷിയിടങ്ങളുടെ പ്രത്യേകത എന്നിവ ഈ വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.




കടപ്പാട്: youtube videos

Jun 23, 2014

കേരളകലാമണ്ഡലം - ഡോക്യുമെന്ററി




പത്താം തരം കേരളപാഠാവലിയിലെ 'കാലിലാലോലം ചിലമ്പുമായ് …' എന്ന ഒന്നാം യൂണിറ്റ് പഠനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ മണീട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളകലാമണ്ഡലത്തിലേയ്ക്ക് ഒരു പഠനയാത്ര നടത്തി. തങ്ങള്‍ നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ അവര്‍ പുതിയരൂപത്തില്‍ നമുക്കായി അവതരിപ്പിക്കുന്നു. വീഡിയോകള്‍ കണ്ടുനോക്കൂ....

ഭാഗം 1



ഭാഗം 2



ഭാഗം 3



May 31, 2014

രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) - ആശയം



രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) എന്ന കവിതയിലൂടെ കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെ ആസ്വാദകന്റെ മുമ്പില്‍ അവതരിപ്പിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. സാമാന്യം ദീര്‍ഘമായ ഈ കവിതയില്‍ കേരളത്തെ ഒരുകലാമണ്ഡലമായി അവതിപ്പിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് (കേരളം) കലാമണ്ഡലമാണ്. കേരളത്തനിമ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശം. തിരകളാകുന്ന തളിരുകള്‍ കോട്ടി അതില്‍ ഒരുപിടിക്കുളിരുമായി നിളാനദി തന്റെ പ്രവാഹത്തിനിടയില്‍ ഇവിടെ ചെറുതുരുത്തിക്കടവില്‍ വിശ്രമിക്കാനെത്തുന്നത് അല്ലയോ മലയാളമേ, നീ ഓര്‍മ്മിക്കുക. കേരളത്തിന്റെ തനതുകലകളായ കഥകളി, തുള്ളല്‍ മുതലായവയുടെ അഭ്യസനത്തിനും പ്രോത്സാഹനത്തിനുമായി മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത് നിളാതീരത്തുള്ള ചെറുതുരുത്തിയാലാണ്. അതുകൊണ്ടായിരിക്കാം വളരെദൂരം വളഞ്ഞുപുളഞ്ഞൊഴുകി പരിക്ഷീണിതയായി എത്തുന്ന നിളാനദി ചെറുതുരുത്തിയില്‍ കലകളാസ്വദിച്ച് അല്പം വിശ്രമിക്കുന്നതായി കവി സങ്കല്പിക്കുന്നത്. മലയാളദേശത്തോട് (മലയാളികളോട്) അതിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്നതിന് കലാമണ്ഡലം സ്ഥാപിക്കുന്നതിനായി മഹാകവി സഹിച്ച ത്യാഗത്തെ അനുസ്മരിക്കാനും കവി നിര്‍ദ്ദേശിക്കുന്നു. ആ മഹാനുഭാവന്‍ വളരെ കഷ്ടതകളനുഭവിച്ച് ഉരുക്കൂട്ടിയെടുത്ത ആ കലാകേദാരം ഊഷരമാവാതെ സുക്ഷിക്കാനുള്ള ഉത്തരവാദിത്തം മലയാളികള്‍ക്കുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാവാം കവിചെയ്യുന്നത്.

May 10, 2014

പറന്നു..പറന്ന്..



പറന്നു..പറന്ന്..

                 കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?

നിളപറയുന്നു! നിഴലുകളുരുകിയ-
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.

തിരയുരചെയ്‌വൂ; പതിരുകളില്ലാ-
ക്കഥപോലലിവോടതിരിന്‍ കദനം-
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.

മകളോതിയതോ, മലരുകള്‍തൂകിയ-
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക-
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.

മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം.

നിരവധിയോര്‍മ്മകളുഴുതുമറിച്ചേ-
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ-
യരികിലണഞ്ഞേയ്ക്കാം തവസ്‌മൃതിയില്‍!!

                                                                              -അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Jan 20, 2014

ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് - ലേഖനം




മാതൃഭാഷ ഏതൊരാള്‍ക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ്. തീര്‍ത്തും അപരിചിതമായ ഒരു ലോകത്തേക്കു നാം ജനിച്ചു വീഴുന്നതുമുതല്‍ ചുറ്റുപാടുകളേയും ബന്ധങ്ങളെയും അറിയുന്നതും അറിയിക്കുന്നതും മാതൃഭാഷയിലൂടെയാണല്ലോ. അതുകൊണ്ട് മാതൃഭാഷ പെറ്റമ്മയെപ്പോലെ തന്നെ ഓരോരുത്തര്‍ക്കും പ്രിയങ്കരമായിത്തീരുന്നു.
ദൗര്‍ഭാഗ്യവശാല്‍ മലയാളിക്ക് ഈ വികാരം എത്രമാത്രം ഉള്‍ക്കൊള്ളാനായിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. ഭാരതീയ പൈതൃക സാംസ്കാരിക സമ്പത്ത് മുഴുവന്‍ തന്നെ മലയാളിക്ക് പകര്‍ന്നു നല്‍കാന്‍ നമ്മുടെ മലയാളത്തിനു സാധിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള ഇന്ത്യന്‍ പരമോന്നത ബഹുമതി പല വട്ടം മലയാളത്തെ തേടി വന്നിട്ടുണ്ട്. എന്നിട്ടും പുതു തലമുറക്ക് മലയാളത്തെ ഒരു രണ്ടാംകിട ഭാഷയായി മാത്രമേ കണക്കാനാകുന്നുള്ളൂ. മറ്റേതുസമൂഹത്തിനുമില്ലാത്ത ഈ പ്രത്യേകതക്കു കാരണമെന്തെന്നു നാം പരിശോധിക്കേണ്ടതില്ലേ.

Jan 16, 2014

പിറക്കണോ ഈ മണ്ണില്‍ ( കവിത )




പിറക്കണോ ഈ മണ്ണില്‍

അമ്മേ ഞാന്‍ പിറക്കണോയീമണ്ണില്‍
ഒരു പെണ്‍കുഞ്ഞായി പിറന്നീടാമോ
ആരുടെ കാമത്താല്‍ എന്‍ ചിറകരിയും
ഭയക്കേണ്ടതാരെ ഞാന്‍ അന്യരെയോ രക്തബന്ധങ്ങളെയോ.
ഒടുങ്ങാത്ത മോഹം പിറക്കാനീമണ്ണില്‍, അണിയേണം കണ്‍മഷി,
കരിവളയും, പൊന്നിന്‍ നിറമുള്ള പട്ടുപാവാടയും.
ഈ മണ്ണിന്‍ മാറില്‍ പാറിക്കളിക്കണം
കൂട്ടരുമൊത്തു ചേര്‍ന്നു നടക്കണം.
എങ്കിലും അമ്മേ ഞാന്‍ പിറന്നീടാമോ
ഒരു പെണ്‍കുഞ്ഞായിപ്പിറന്നീടാമോ ?

സന്തോഷ് കണ്ണംപറമ്പില്‍
ദോഹ, ഖത്തര്‍