എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 28, 2011

'മലയാളം' വായിക്കുമ്പോള്‍ - കവിതാസ്വാദനം


വാക്കിലും വരിയിലും മലയാളത്തിന്റെ മാധുര്യവും പൈതൃകവും നിറഞ്ഞു നില്‍ക്കുന്ന കവിതയാണ് സച്ചിദാനന്ദന്റെ 'മലയാളം'. നവ്യമായൊരു വായനാനുഭവം സമ്മാനിക്കുന്ന ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാവും മാതൃഭാഷയും മാതൃഭൂമിയും ഒന്നു തന്നെയായി മാറുന്നത് ആസ്വാദകര്‍ക്ക് അനുഭവിച്ചറിയാനാകും. പരിഭാഷക്കു വഴങ്ങാത്ത ഈ കവിതയിലൂടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അന്തര്‍ധാരകള്‍ ഒന്നു ചേര്‍ന്നൊഴുകുന്നത് നമുക്കു കാണാനാകും. പുരാണേതിഹാസങ്ങളിലൂടെയുള്ള ഭാഷയുടെ ക്രമാനുഗതമായ വളര്‍ച്ചയും നാട്ടിന്‍ പുറനന്മകളുടെ സമൃദ്ധിയും സാംസ്‌കാരിക പൈതൃകങ്ങളും ഇണങ്ങിചേര്‍ന്ന മനോഹരമായൊരു കവിതയാണിത്.
ഭാഷയും സാഹിത്യവും
ജനിക്കും മുമ്പ് അമ്മയുടലിന്നുള്ളില്‍ വെച്ചേ കേട്ട് വളര്‍ന്ന മലയാളമാണ് പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ കുഞ്ഞിനെ അമൃതൂട്ടിയത്. ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം 'പൊക്കിള്‍ക്കൊടി' എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ തന്നെ വ്യക്തമാണ്. അജ്ഞാനാന്ധകാരത്തില്‍ നിന്ന് ജ്ഞാനം നല്‍കി ഗുരുവിനെപ്പോലെ വെളിച്ചത്തിന്റെ അപ്പൂപ്പന്‍ താടികള്‍ കൊണ്ട് കണ്ണ് തുറപ്പിക്കുന്ന; ഉണ്ണിയുടലിനെ മാമ്പൂ മണത്തില്‍ സ്നാനപ്പെടുത്തിയ മലയാളം. പൊന്നും വയമ്പും ചേര്‍ത്ത് നാവിന്‍ തുമ്പില്‍ നുണയുന്ന ആദ്യരുചിയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും നിറഞ്ഞ ഭാഷ കുഞ്ഞിലേക്കെത്തുന്നു. 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന ഇരയിമ്മന്‍ തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായി വാര്യരുടെ കഥകളിപ്പദങ്ങളും അമ്മയുടെ മടിയിലുറങ്ങുന്ന കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് മലയാളമായി പെയ്തു നിറയുന്നു. വിരല്‍തുമ്പുകള്‍ കൊണ്ട് വെണ്മണലില്‍ 'ഹരിശ്രീ ' യെന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടിയുടെ കാഴ്ച രാജമല്ലിപ്പൂക്കളെപ്പോലെ ചേതോഹരമാണ്. വ്യാകരണമായി വന്നു ഭയപ്പെടുത്തിയപ്പോഴും കവിതയായി വന്നു പ്രലോഭിപ്പിച്ചവളാണ് മലയാള ഭാഷ.
അച്ഛനോടൊപ്പം കിഴക്കുപുറത്തുദിച്ച സൂര്യന്‍ പൌരസ്ത്യമായ ഭാരതീയ ചിന്താധാരയില്‍നിന്നുള്ള അറിവുകളാണ് കുട്ടിക്ക് സമ്മാനിച്ചത്‌. സ്ലൈറ്റില്‍ വിടര്‍ന്ന വടിവുകള്‍ മഴവില്ലിന്റെ ശബളിമയുള്ള മലയാള അക്ഷരങ്ങള്‍ തന്നെയാണ്. വെണ്മണലില്‍ പിഞ്ചുവിരലുകള്‍ കൊണ്ടു തുടങ്ങി സ്ലൈറ്റിലൂടെ വളര്‍ന്ന് പുസ്തക താളുകളിലൊളിപ്പിച്ച മയില്‍പ്പീലിയായി നിറയുന്നു മലയാളത്തിന്റെ സൗന്ദര്യം. വെണ്മ പിരിഞ്ഞ്‌ ഏഴു നിറങ്ങളായും അവ പിന്നെ മയില്‍പ്പീലിയിലെ അനേകായിരം നിറങ്ങളായും മാറുന്നത് ഭാഷയില്‍ അക്ഷരങ്ങളുടെ, വാക്കുകളുടെ, വാക്യങ്ങളുടെ, സൗന്ദര്യമായി വളരുന്നത്‌ നമുക്കനുഭവപ്പെടുന്നു.

Jul 27, 2011

റൈറ്ററില്‍ പട്ടിക തയ്യാറാക്കാം - വര്‍ക്ക് ഷീറ്റ്

ഓഫീസ് പാക്കേജിലുള്‍പ്പെടുന്ന റൈറ്റര്‍ സോഫ്റ്റ് വെയര്‍ കുട്ടികള്‍ മുന്‍ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. റൈറ്ററില്‍ പട്ടിക ഉള്‍പ്പെടുത്തി അതില്‍ വിവരങ്ങള്‍ ടൈപ്പുചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യ പട്ടിക എട്ടാംക്ലാസ്സിലെ നമുക്കൊരു വാര്‍ത്താ പത്രിക എന്ന മൂന്നാം യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതു തയ്യാറാക്കിക്കൊണ്ട് ഒമ്പതിലെ പട്ടികയിലേയ്ക്കു കടക്കുന്നതാവും ഉചിതം. കുട്ടികള്‍ക്ക് മുന്‍ക്ലാസ്സുകളില്‍ ഏതെങ്കിലും ശേഷി നേടാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിന് ആദ്യ വര്‍ക്ക് ഷീറ്റ് പ്രയോജനപ്പെടും.
രണ്ടാമത്തെ പട്ടിക കുട്ടികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി സര്‍വ്വേ നടത്താനായി തയ്യാറാക്കുന്നതാണ്. ഇത് ഒമ്പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനമാണ്. സാമാന്യം വലിയ ഒരു പട്ടികയാണിത്. അതുകൊണ്ടുതന്നെ പേജ് ക്രമീകരണവും നടത്തേണ്ടതുണ്ട്. അത് വര്‍ക്ക് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച് പേജ് ക്രമീകരണം ഒരു പുതിയ അറിവായിരിക്കും. തിയറിക്ലാസ്സില്‍ വര്‍ക്ക് ഷീറ്റ് ചര്‍ച്ചചെയ്യുമ്പോള്‍ ഈ ഭാഗം അദ്ധ്യാപകന്‍ നന്നായി കാണിച്ചുകൊടുത്ത് വിശദീകരിക്കേണ്ടിവരും.

Jul 25, 2011

ആദാമിന്റെ മകന്‍ അബു - ചലച്ചിത്രാസ്വാദനം

വെള്ളവും വളവും നല്‍കി വളര്‍ത്തുകയും പടര്‍ന്നുപന്തലിക്കുമ്പോള്‍ ഉള്ളുപൊള്ളയാവുകയും ചെയ്യുന്ന ചില വന്മരങ്ങളെയും ഉള്ളുപൊള്ളയാവാത്ത കുറെ വന്മരങ്ങളെയും കാണിച്ചുതരുന്ന ചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. ചലച്ചിത്രത്തെക്കുറിച്ചുള്ള വേറിട്ടകാഴ്ചപ്പാടുകളുമായെത്തി കാഴ്ചകളുടെ ധാരണകളെ വിനിര്‍മ്മിതിയ്ക്കു വിധേയമാക്കിയ സലിംഅഹമ്മദ് എന്ന ചെറുപ്പക്കാരന്റെ ഉള്ള് പൊള്ളയാവാത്ത അനുഭവാവിഷ്കാരങ്ങളാണ് സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചലച്ചിത്രം. കൂടാതെ അച്ഛനുറങ്ങാത്ത വീടിലൂടെയും ബ്രിഡ്ജി(കേരളാകഫേ)ലൂടെയും മികച്ച അഭിനേതാക്കളുടെ പട്ടികയിലേയ്ക്കുയര്‍ന്ന സലിംകുമാറിന്റെ അഭിനയത്തികവിന്റെയും മികവിന്റെയും പൂര്‍ണ്ണതകൂടിയാണ് ഈ ചിത്രം.

ഇസ്ലാംമതത്തിന്റെ പഞ്ചസ്തംഭങ്ങളായി അറിയപ്പെടുന്ന ഷഹാദത്ത് കലിമ (ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും വിശ്വസിക്കല്‍), നമസ്ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ആദ്യ നാലെണ്ണം എല്ലാവര്‍ക്കും നിര്‍ബന്ധിതമാകുമ്പോള്‍ അഞ്ചാമത്തെ ഹജ്ജ് കര്‍മ്മം സമ്പത്തും ആരോഗ്യവും ഉള്ളവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളു. എന്നാല്‍ സമ്പത്തും ആരോഗ്യവുമുള്ളരെക്കാള്‍ ഈ പുണ്യ കര്‍മ്മം ഏറെ ആഗ്രഹിക്കുന്നത് ഇതുരണ്ടും ഇല്ലാത്തവരാകും. ഹജ്ജ് നിര്‍വഹിക്കുക എന്നത് ഒരു ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന അബുവിന്റെ ജീവിതമാണ് ആദാമിന്റെ മകന്‍ അബുവിലൂടെ തെളിയുന്നത്. ഭാര്യയോടൊപ്പം ഹജ്ജ് നിര്‍വഹിക്കുക എന്നതാണ് അയാളുടെ ജീവിത ലക്ഷ്യം.

Jul 23, 2011

"പെണ്‍കുഞ്ഞ് - 90” - കവിത



സ്ത്രീസമത്വം മുഖ്യ പ്രമേയമായിട്ടുള്ള യൂണിറ്റാണല്ലോ പത്താംതരം കേരളപാഠാവലിയിലെ 'ഇരുചിറകുകളൊരുമയിലിങ്ങനെ'. സ്ത്രീകള്‍ക്കു ലഭിക്കേണ്ട സാമൂഹ്യ നീതിയെന്തെന്ന് ഈ യൂണിറ്റിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികള്‍ ധാരണ നേടേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിലായിരിക്കണം പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കേണ്ടത്. യൂണിറ്റിലുള്‍പ്പെടുത്തിയിരിക്കുന്ന പാഠങ്ങള്‍ക്കുപുറമേ സ്ത്രീസമത്വം മുഖ്യ പ്രമേയമായിട്ടുള്ള മറ്റു കൃതികളും നമുക്ക് ഇതിനായി പ്രയോജനപ്പെടുത്താം. അത്തരം ഒരു കവിതയാണ് "പെണ്‍കുഞ്ഞ് - 90”
മലയാളകവിതയില്‍ ആധുനിക ലോകത്തെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ പ്രകടമായി വിളിച്ചുപറഞ്ഞ കവിതയെന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് സുഗതകുമാരിയുടെ "പെണ്‍കുഞ്ഞ് - 90”. 1990 എന്ന കാലപരിഗണന കവിതാ ശീര്‍ഷകത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ടെങ്കിലും കാലാതിവര്‍ത്തിയായ സ്ത്രീജീവിതസഹനങ്ങളെത്തന്നെയാണ് സുഗതകുമാരി തൊട്ടുകാട്ടുന്നത്.
യു-ട്യൂബില്‍ നിന്നും ഈ കവിതാലാപനം നമുക്കായി തേടിപ്പിടിച്ചുതന്നത് ശ്രീ അഹമ്മത് ഷരീഫ് കുരിക്കളാണ്. ഏല്ലാ അദ്ധ്യാപകസുഹ്യത്തുക്കളും ഇതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു

Jul 22, 2011

പുലര്‍കാലസ്വപ്നം - കവിത




സ്നേഹനീര്‍ത്തുള്ളികള്‍ വാരിയെറിഞ്ഞവള്‍
സ്നേഹിച്ചു എന്നെയും നിസ്വാര്‍ത്ഥമായ്
സ്നേഹത്തിനര്‍ത്ഥമൊന്നോതാന്‍ പറഞ്ഞാല്‍ ഞാന്‍
സ്നേഹംകൊണ്ടുള്ളൊരാ പേരെഴുതും
സ്നേഹമില്ലാതുയര്‍ത്തിയെന്നെ
സന്തോഷമാം നെയ് പുഞ്ചിരായാലവള്‍
സങ്കടമെല്ലാം കവര്‍ന്നെടുത്തു
പുലരിയില്‍ മന്ദസ്മിതംപൊഴിച്ചവളെന്നുടെ
പൂമുഖവാതില്‍ക്കലെത്തിനോക്കി
പാതിരാനേരത്തു മിന്നുന്ന താരമായ്
പാടിയവളൊരു സങ്കീര്‍ത്തനം
നെഞ്ചിടിപ്പിന്റെയാ നശ്വരതാളവും
നന്മയായ് എന്നും വിളങ്ങി മുന്നില്‍
നാദവും വേദവും നാട്യശാസ്ത്രങ്ങളും
നന്മതന്‍ രൂപമായ് ചൊല്ലിയവള്‍
പെട്ടെന്നുണര്‍ന്നു ഞാന്‍മറഞ്ഞെത്തി
അപ്പൊഴാ നാദം നിലച്ചുപോയി
അതൊരു സത്യമോ മിഥ്യയോ
നിര്‍ഭയ യാഥാര്‍ത്ഥ്യമായിരുന്നോ?
ആനന്ദമേകിയെന്‍ ചാരത്തുനിന്നു നീ
ആരോടുചൊല്ലിപ്പിരിഞ്ഞുപോയി?
പുലര്‍കാലസ്വപ്നമേ യാഥാര്‍ത്ഥ്യമാകാനി
പൂമുഖവാതില്‍ക്കലെന്നുമെന്നും.
ആതിര രാജു
.ജെ.ജോണ്‍ മെമ്മോറിയല്‍
ജി.എച്ച്.എസ്.എസ്.
തലയോലപ്പറമ്പ്

Jul 20, 2011

ഇവള്‍ക്കുമാത്രമായ് - ദൃശ്യാവിഷ്കാരം



പത്താംതരം അടിസ്ഥാനപാഠാവലിയിലെ 'ഇരുചിറകുകളൊരുമയിലിങ്ങനെ..' എന്ന രണ്ടാം യൂണിറ്റ് സുഗതകുമാരിയുടെ 'ഇവള്‍ക്കുമാത്രമായ് ' എന്ന കവിതയോടെയാണല്ലോ ആരംഭിക്കുന്നത്. ആ കവിതയുടെ ദൃശ്യാവിഷ്കാരമാണ് ഈ പോസ്റ്റ്. മലപ്പുറം ആനമങ്ങാട് ഗവ. എച്ച്.എസ്.എസിലെ സതീഷ് കുമാര്‍ സാറാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.


Jul 19, 2011

ദൈനംദിനാസൂത്രണം - അടിസ്ഥാനപാഠാവലി പത്താം തരം


പത്താം തരം അടിസ്ഥാനപാഠാവലിയിലെ വാക്കാം വര്‍ണ്ണക്കുടചൂടി എന്ന ഒന്നാം യൂണിറ്റിന്റെ ദൈനംദിനാസൂത്രണമാണ് ഈ പോസ്റ്റ്. യൂണിറ്റ് സമഗ്രാസൂത്രണം മുമ്പ് പോസ്റ്റുചെയ്തിരുന്നു.
മാതൃഭാഷയുടെ മഹത്വം മനസ്സിലാക്കുന്നതിലൂടെ സ്വന്തം സംസ്കാരവും പാരമ്പര്യവും തിരിച്ചറിയാനും അതിലഭിമാനം കൊള്ളാനും അവസരമൊരുക്കുന്ന യൂണിറ്റാണ് ഇത്. മാതൃഭാഷയ്ക്ക മനുഷ്യന്റെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ ഉള്ള പങ്ക് വ്യക്തമാക്കാനുതകുന്ന നാലു പാഠങ്ങളാണ് ഈ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭാഷ മുഖ്യപ്രമേയമായി വരുന്ന ഏതാനും കവിതകള്‍ കൂടി പഠനപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അവകൂടി ക്ലാസ്സില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്യുന്നത് ഭാഷയിലൂടെ സാധ്യമാകുന്ന വിവിധങ്ങളായ സര്‍ഗ്ഗാത്മകാനുഭവങ്ങളിലുടെ കടന്നുപോകാന്‍ കുട്ടികളെ സഹായിക്കും.

Jul 18, 2011

വാക്കിന്റെകൂടെരിയുന്നു - ഒരു വായനാഅനുഭവം


കെനിയന്‍ സാഹിത്യകാരനായ ഗൂഗി വാ തിഓംഗയുടെ പ്രശസ്തമായ ആത്മകഥയായ 'ഡികോളനൈസിങ് ദി മൈന്‍ഡ്' എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് 'വാക്കിന്റെ കൂടെരിയുന്നു'.
ഭാഷയിലും സാഹിത്യത്തിലുമുള്ള തന്റെ വിദ്യാഭ്യാസാനുഭവങ്ങളാണ് രചയിതാവ് വിവരിക്കുന്നത്. ഗികുയു ഭാഷയാണ് അദ്ദേഹത്തിന്‍റ മാതൃഭാഷ. എന്നാല്‍ അദ്ദേഹത്തിന്‍റെ വിദ്യാലയത്തില്‍ തന്റെ സംസ്കാരത്തിന്റെ ഭാഷയല്ലായിരുന്നു പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്.
കെനിയയില്‍ ഇംഗ്ലീഷിന് ഒരു ഭാഷയെന്നതിനേക്കാള്‍ വലിയ പ്രാധാന്യം ഉണ്ടായി. സ്കൂള്‍ പരിസരത്ത് വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചാല്‍ ശിക്ഷയും പിഴയും അധ്യാപകര്‍ നല്‍കുമായിരുന്നു. മാതൃഭാഷയ്ക്ക് വന്ന മൂല്യച്യുതി ഇവിടെ വ്യക്തമാമണ്. മാത്രമല്ല ഇംഗ്ലീഷ് എഴുതുന്നതിലോ പറയുന്നതിലോ മികവ് കാട്ടിയാല്‍ അതിന് അഭിനന്ദനങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നു. ബുദ്ധിശക്തിയും കലയും ശാസ്ത്രവും തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളും ഇംഗ്ലീഷ് എന്ന ഭാഷയാല്‍ അളക്കപ്പെട്ടിരുന്നു.

Jul 15, 2011

അങ്ങേവീട്ടിലേക്ക് - ഒരു ആസ്വാദനം


ശക്തിയുടെ കവി എന്നറിയപ്പെടുന്ന കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ രചിച്ച കവിതയാണ് "അങ്ങേവീട്ടിലേക്ക്”. കവി വളരെ വ്യത്യസ്തമായ രീതിയിലാണ് കവിത രചിച്ചിരിക്കുന്നത്. വാര്‍ദ്ധക്യത്തെ അവഗണിക്കുന്ന പുതിയ രീതിയെക്കുറിച്ചാണ് ഈ കവിതയില്‍ പ്രതിപാദിക്കുന്നത്. കവിതയുടെ പശ്ചാത്തലം ഇങ്ങനെ. വിവാഹശേഷം മകളുടെ വിവരങ്ങളറിയാന്‍ നിര്‍ബന്ധം പിടിക്കുന്ന അമ്മയുടെ മുന്നില്‍ വൃദ്ധനായ പിതാവിന് മരുമകന്റെ വീട്ടിലേക്ക് പോകില്ല എന്ന വാക്ക് തെറ്റിക്കേണ്ടി വരുന്നു.
കവിത തുടങ്ങുന്നത് മരുമകന്റെ വീടിനെക്കുറിച്ചുള്ള വര്‍ണനയോടെയാണ്. “പൂമുഖം വിദ്യുദ്ദീപ ശോഭയാലോളംവെട്ടുമാമണിഹര്‍മ്യത്തിന്റെ മുറ്റത്തു നിന്നു വൃദ്ധന്‍.” ഈ വരികള്‍ മരുമകന്റെ സമ്പന്നതയുടെ പ്രതീകമാകുന്നു. വൃദ്ധന്‍ അവിടെ മരുമകന്റെ സുഹൃത്തുക്കളെ കാണുന്നു. വൃദ്ധനെ കാണുമ്പോള്‍ മരുമകന്റെ ഭാവം കവി വിവരിച്ചതിങ്ങനെ “തന്നെക്കണ്ടവാറക്കണ്‍കളില്‍ പ്രദ്യോതിച്ചത് ഹാര്‍ദ്ദസ്വാഗതത്തെളിവല്ല, നീരസക്കറയുമല്ലൊട്ടു സംഭ്രമം മാത്രം.” പരിഷ്കാരമില്ലാത്ത വേഷം ധരിച്ച് തന്റെ മുറ്റത്ത് നില്‍ക്കുന്ന ഈ വൃദ്ധനെപ്പറ്റി ഞാന്‍ എന്തു പറയും എന്നതാണ് ഈ സംഭ്രമത്തിന് കാരണം.
അച്ഛനെ കണ്ട മകള്‍ ഭര്‍ത്താവിന്റെ മുഖത്തുനോക്കി നിസ്സഹായയായി നിന്നു. ഇവിടെ മകളുടെ മാനസികവിഷമം കാണിക്കാന്‍ കവിയുടെ പ്രയോഗം നോക്കൂ. “കാര്‍നിഴല്‍ നീന്തീടുന്ന കണ്‍കളാലവള്‍ പിന്നെക്കാല്‍നടക്കാരന്‍ നില്‍ക്കും പൂഴിയില്‍ പൂത്തൂകിനാള്‍.” വിവാഹശേഷം തന്നെക്കാണാനെത്തുന്ന പിതാവിനെ പൂവിട്ട് സ്വീകരിക്കേണ്ടതാണ്. അതിനവള്‍ക്ക് കഴിയുന്നില്ല. തന്റെ ദീനമായ നോട്ടം മാത്രമേ പിതാവിന് മുന്നില്‍ വിതറാന്‍ അവള്‍ക്ക് കഴിയുന്നുള്ളൂ. അതുപോലും പൂഴിയില്‍ വീണ പൂവുപോലെ നിഷ് പ്രയോജനമാവുന്നു. മകളുടെ മുഖത്തെ ഭാവമാറ്റത്തെ കാര്‍മേഘങ്ങളോടുപമിക്കുകയാണ് കവി. കാര്‍മേഘം നിറഞ്ഞ ആകാശം കറുത്തിരുണ്ടതും മൂകവും ആയിരിക്കും. എപ്പോള്‍ വേണമെങ്കിലും ഒരു പെരുമഴ ആരംഭിക്കാം. മകളുടെ ആ അവസ്ഥയ്ക്ക് യോജിക്കുന്ന ഉപമ തന്നെ കവി നല്‍കിയിരിക്കുന്നു. വൃദ്ധനായ പിതാവിനെ സ്വീകരിക്കാതെ മുറ്റത്തുനിര്‍ത്തിയിരിക്കുന്ന താന്‍ നിസ്സഹായയുമാണ്. അവള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കരയാം.

Jul 14, 2011

സൈലന്‍സ്



പണ്ട്....

ടീച്ചറില്ലാ ക്ലാസ്സില്‍

മിണ്ടുന്നവരുടെ പേരെഴുതുമായിരുന്നു...

മുക്കാലി ബോര്‍ഡിനു പിറകിലെ

ചൂരലിനെ ഭയന്ന്

ഞങ്ങളാരും മിണ്ടുമായിരുന്നില്ല..

ഒരാളുടെ ചുണ്ടനങ്ങിയാല്‍
എല്ലാവരുടെയും

കൈവെള്ള പൊള്ളുമായിരുന്നു

(നീയല്ലെങ്കില്‍ നിന്റെയപ്പനെന്ന-

ചെന്നായുടെ ന്യായമായിരുന്നു ടീച്ചര്‍ക്ക്)


നല്ല കുട്ടികള്‍ അങ്ങനെയാണത്രേ
നാവനക്കാതെ
ഇമവെട്ടാതെ
തുറന്ന പുസ്തകത്തില്‍
തുറിച്ചുനോക്കിയിരിക്കും...

 

അങ്ങനെ ഞങ്ങള്‍
ഒന്നും മിണ്ടാതെ
ഇടംവലം തിരിയാതെ
ശ്വാസം വിടാതെ
വളര്‍ന്നു....വലിയ ആളുകളായി....


ഇപ്പോഴും ഞങ്ങള്‍
അങ്ങനെയൊക്കെയാണ്
മിണ്ടില്ല
ചിരിക്കില്ല
ഇടതോ വലതോ തിരിയില്ല
വെറുതേ
തുറിച്ചുനോക്കി നടക്കും.................


ബാബു ഫ്രാന്‍സിസ്
ജി.യു.പി.എസ്. കാളികാവ് ബസാര്‍
വണ്ടൂര്‍ ഉപജില്ല
മലപ്പുറം

Jul 13, 2011

സൗന്ദര്യപൂജയിലൂടെ - കവിതാപഠനം


കാവ്യലോകത്ത് തന്റേതായ കാവ്യസരണി വെട്ടിത്തുറന്ന കവിയാണ് പി. കുഞ്ഞിരാമന്‍ നായര്‍. അനുകര്‍ത്താക്കളില്ലാത്ത രാജവീഥി വെട്ടിയുണ്ടാക്കി, മലയാള കവിതയ്ക്ക് നവവസന്തം തീര്‍ത്ത്, കേരളീയ പ്രകൃതിയുടെ ശാലീനതയെ സമഗ്രമായി അദ്ദേഹം ചിത്രീകരിച്ചു. കാവ്യോപാസനയുടെ മുഹൂര്‍ത്തങ്ങളില്‍ പ്രകൃതിഭാവങ്ങളെ കണ്ടറിഞ്ഞ് തൊട്ടാശ്ലേഷിച്ച ചുരുക്കം ചില കവികളില്‍ പ്രമുഖനാണദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി ലാവണ്യവും പി.കവിതകളുടെ മൗലിക ഭാവങ്ങളാണ്. കളിയച്ഛന്‍, സൗന്ദര്യപൂജ, പൂമൊട്ടിന്റെ കണി, കവിയുടെ കാല്പാടുകള്‍, പുള്ളുവപ്പെണ്‍കൊടി തുടങ്ങി എഴുപതിലേറെ കൃതികള്‍ കുഞ്ഞിരാമന്‍ നായരുടേതായിട്ടുണ്ട്. ഭക്തകവി, പ്രകൃത്യുപാസകന്‍ എന്നീ നിലകളിലെല്ലാം പി. അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പൂക്കളം എന്ന കവിതാസമാഹാരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് സൗന്ദര്യപൂജ എന്ന ഈ കവിത.
സുഖദമായ ഒരു ഓര്‍മ്മ. ഉള്‍ക്കുളിരോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു ദേശീയോത്സവം. കേരളജനതയെ ഒരൊറ്റ വര്‍ണ്ണപ്പൂക്കുടയ്ക്കുള്ളിലൊതുക്കുന്ന ആഘോഷം. വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചാലും മതിവരാത്ത സങ്കല്പം. അതാണ് ഓണം. ഈ വസന്തകാലത്തിന്റെ മധുരിമയിലൂടെ സഞ്ചരിക്കുകയാണ് കവി. ഓണപ്പാട്ടുകള്‍ കൊണ്ടും ഓണക്കളികള്‍ കൊണ്ടും പൂപ്പൊലിപ്പാട്ടുകള്‍ കൊണ്ടും മുഖരിതമായ മലനാട് പൂക്കളാല്‍ വര്‍ണ്ണശബളമാകുന്നു. പ്രകൃതിയുടെ പൂക്കളങ്ങള്‍ കൊണ്ട് എങ്ങും ചിത്രവര്‍ണ്ണചാരുത. ചിങ്ങത്തേരില്‍പ്പൂട്ടിയ കാളകള്‍, കേവഞ്ചി കേറുന്ന ഓണരാവുകള്‍, കസ്തൂരിക്കുറി പൂശുന്ന വരമ്പുകള്‍, കാല്‍വയ്പിനാല്‍ പൂക്കള്‍നിരത്തുന്ന രമ്യശാരദകന്യക, സത്യവെണ്മയെഴുന്ന കന്നിവാനം, സ്വര്‍ഗ്ഗീയസൗഭഗം നല്‍കുന്ന മണിക്കാറ്റ്, നിശയുടെ ഖണ്ഡകാവ്യങ്ങളെ തിരുത്തുന്ന സൂര്യരശ്മികള്‍, അവയുടെ തൂവല്‍ത്തുമ്പാല്‍ തീര്‍ക്കുന്ന മണിപത്തനങ്ങള്‍, പ്രകൃതി ദീപത്തിന്‍ പൊന്‍തിരി, അരിവാളേന്തിയ കന്നി-കര്‍ഷകകന്യക, പൂത്തു നില്‍ക്കുന്ന പിച്ചകം, പാഴ്ച്ചെളിക്കുളമായി മാറുന്ന നീലദര്‍പ്പണം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ സൗന്ദര്യപൂജയ്ക്ക് കവിയൊരുക്കിയ നറുമലരുകളായി മാറുന്നു.

Jul 12, 2011

ഉറൂബ് അനുസ്മരണം - ജൂലൈ 10



യൗവനം നശിക്കാത്തവനു മാത്രമേ സുന്ദരികളുടേയും സുന്ദരന്മാരുടേയും കഥ പറയാനാകൂ. പി.സി കുട്ടികൃഷ്ണന്‍ ആ ഗണത്തില്‍പ്പെടും. അതുകൊണ്ടാവും അദ്ദേഹം യൗവനം നശിക്കാത്തവന്‍ എന്നര്‍ത്ഥം വരുന്ന ഉറൂബ് എന്ന പേര് തൂലികാനാമമായി സ്വീകരിച്ചത്.
'സുന്ദരികളും സുന്ദരന്മാരും'-ഇതിഹാസസമൃദ്ധിയുള്ള ആ ഒറ്റ നോവല്‍ മതിയല്ലോ ഉറൂബിനെ മലയാളി നിത്യവും ഓര്‍മ്മിക്കാന്‍. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, മലബാര്‍ കലാപം, കമ്മ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ മലബാര്‍ കേന്ദ്രമാക്കി നിരവധി വ്യക്തികളുടെ ജീവിതങ്ങളിലൂടെ രാഷ്ട്രീയ-സാമൂഹിക-കുടുംബ ബന്ധങ്ങളില്‍വന്ന വമ്പിച്ച മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന നോവലാണ് 'സുന്ദരികളും സുന്ദരന്മാരും'. ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ എന്നീ നോവലുകളും 'രാച്ചിയമ്മ'യും 'ഗോപാലന്‍നായരുടെ താടി'യും പോലുള്ള സുന്ദരങ്ങളായ നിരവധി ചെറുകഥകളും ഉറൂബ് മലയാളത്തിനു നല്കി. നാടകം, കവിത, ഉപന്യാസം എന്നീ മേഖലകളിലും ഉറൂബിന്റെ സംഭാവനകളുണ്ട്.

Jul 11, 2011

ICT 9th Std. - 'നിറപ്പകിട്ടാര്‍ന്ന ലോകം' ചോദ്യോത്തരങ്ങള്‍


ഒമ്പതാം തരം ഐ.സി.റ്റി. ഒന്നാം അദ്ധ്യായമായ നിറപ്പകിട്ടാര്‍ന്ന ലോകം വിനിമയം ചെയ്യുന്നതിനാവശ്യമായ വര്‍ക്ക് ഷീറ്റുകള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. അദ്ധ്യാപകസുഹൃത്തുക്കളില്‍നിന്നും നല്ല പ്രതികരണമാണ് അവയ്ക്കുണ്ടായത്. കമന്റുകളായി അവ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ആ പോസ്റ്റുകളുടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിന്നും ആ കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി. അതേ അദ്ധ്യായത്തിലെ പ്രധാന കാര്യങ്ങള്‍ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ പോസ്റ്റില്‍ ചെയ്തിരിക്കുന്നത്. തിയറി പരീക്ഷയില്‍ ചോദിച്ചേക്കാവുന്ന ചോദ്യങ്ങളായി അവ പരിഗണിക്കാം.
പരീക്ഷയെ മുന്നില്‍ക്കണ്ടുമാത്രമല്ല. ഇത്തരം ഒരു ഉദ്യമത്തിനു മുതിരുന്നത്. ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ എന്ന നിലയില്‍ ജിമ്പിന്റെ മേന്മകള്‍ ബോദ്ധ്യപ്പെടുക, ജിമ്പിലെ ടൂളുകള്‍ സുപരിചിതമാകുക, ജിമ്പ് പ്രാക്ടിക്കല്‍ക്ലാസ്സില്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുക എന്നീ ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.

Jul 8, 2011

വായനശാലയില്‍ - കവിത


വായനശാലയിലാകെത്തിരക്കാണ്..!
വായനയൊക്കെയും മരവിച്ച കാലത്തി-
തെന്താണ് കാരണമെന്നുതിരക്കവേ..
നാല്‍പ്പത്തിരണ്ടിഞ്ചു സ്ക്രീനിലും മുന്നിലും
ആളുകളേറെയാണതിലേറെയാരവം...
സിക്സറടിക്കുന്ന നേരം ലഹരിയായ്
അര്‍ദ്ധനഗ്നാംഗിമാരാടിത്തിമര്‍ക്കുന്നു.
അങ്കവും കണ്ടിടാം താളീമൊടിച്ചിടാം
എന്നപോലെന്തും ഭവിക്കുന്ന കാലമായ്...
അക്ഷരക്കൂട്ടങ്ങള്‍ തേക്കലമാരയില്‍
അസ്പഷ്ടമെന്തോ പുലമ്പിക്കരയുന്നു.
നാളയെ നോക്കി നാരയമെടുത്തവര്‍
'നാവേറു'കൊണ്ടു പിടഞ്ഞുവീണിടുന്നു...
തുഞ്ചനും കുഞ്ചനും മഞ്ജരീകാരനും
മൗനരായ് പണ്ടേ മാറിയിരിക്കുന്നു.
ഈവിയും സീവിയും മാറാല പേറുന്നു
'കണ്ണേമടങ്ങുകെ'ന്നാശാന്‍ മൊഴിയുന്നു...
സങ്കല്പവായൂവിമാനത്തിലേറുവാന്‍
വായനക്കാരനെത്തേടുന്നു മറ്റൊരാള്‍
ദുഃഖമാണുണ്ണീ വെളിച്ചമെന്നോതിയ
ഗ്രന്ഥമൊരെണ്ണം തമസ്സില്‍ക്കിടക്കുന്നു.
ഇന്നു ഞാന്‍ നാളെ നീ എന്നു ചൂണ്ടിക്കൊണ്ടു
വേറൊരാള്‍ ചുട്ടനെടുവീര്‍പ്പുതിര്‍ക്കവേ
ഗ്രാമീണസൗഭഗം മോന്തിക്കുടിക്കുവാന്‍
താമരത്തോണി തുഴഞ്ഞെത്തി മറ്റൊരാള്‍
സൗന്ദര്യപൂജയും തീര്‍ന്നിതാ ധൂളിയില്‍
താന്തനായ് ശാന്തനായ് വീണുകിടക്കുന്നു...
വേദനയൊക്കെ കുഴിവെട്ടിമൂടുവാന്‍
ശക്തിയില്ലാതൊരാള്‍ ചാഞ്ഞുശയിക്കുന്നു.
ദുഃഖമാണുണ്ണീ വെളിച്ചമോന്നോതിയ
ഗ്രന്ഥമിതെന്നും 'തമസ്സി'ല്‍ കിടക്കുന്നു.
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയീ
ചില്ലലമാരയില്‍ ധ്യാനിച്ചിരിപ്പവ-
രെത്രപേര്‍?.. മാനവസ്നേഹത്തിനായ് മാത്രം
ആശിച്ചിരുന്നവര്‍, ആശംസയേകിയോര്‍...
ശാപങ്ങളേതും ചൊരിയുവാനാകാതെ
മൂകരായ്, ഈവിധം നോക്കിയിരിക്കുന്നു.
അക്ഷരംവിട്ടുനാം അക്കങ്ങള്‍ തേടുവോര്‍
അക്ഷയപാത്രം പണയപ്പെടുത്തുവോര്‍...
ഈ യുഗത്തിന്നു നേര്‍ ബാറ്റാഞ്ഞുവീശവേ
വീണ്ടുമുയര്‍ന്നൊരു സിക്സര്‍ പറക്കുന്നു.
വായനശാലയിലാളുകള്‍ കൂടുന്നു....?
വാദങ്ങളേറുന്നു...വാക്കുപിഴയ്ക്കുന്നു...

എന്‍. മുരാരി ശംഭു
മലയാളം അദ്ധ്യാപകന്‍
പഞ്ചായത്ത് ഹൈസ്ക്കൂള്‍
പത്തിയൂര്‍, കായംകുളം

Jul 7, 2011

ആര്‍ട്ട് അറ്റാക്ക് - ഒരു പഠനം


നാഷണല്‍ ടൈംസ് പത്രത്തിലെ ആര്‍ട്ട് ക്രിട്ടിക്കാണ് ശിവരാമന്‍. ഭാര്യയും മകളുമടങ്ങുന്ന ദരിദ്ര കുടുംബം. അയാള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥയോടെയും തന്റെ കൃത്യം നിര്‍വ്വഹിക്കുന്നു. പക്ഷേ, പുതിയതായി ജോലിയില്‍ ചേര്‍ന്ന, തന്‍റയത്ര അനുഭവ സമ്പത്തോ കാര്യജ്ഞാനമോ ഇല്ലാത്ത യുവതലമുറ മൂന്നു പതിറ്റാണ്ടായി തുടരുന്ന തന്റെ ലേഖന വൃത്തിയില്‍ ഇടപ്പെടുന്നത് അയാള്‍ക്ക് സഹിക്കാനാവുന്നില്ല. തന്റെ ആദര്‍ശങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാവുമ്പോള്‍ അയാള്‍ ജോലി ഉപേക്ഷിക്കുന്നു. മകള്‍ തന്നെക്കുറിച്ച് വരച്ച് സമ്മാനം നേടിയ ചിത്രത്തിലൂടെ തനിക്ക് സ്വന്തം മുഖവും അതിലൂടെ വ്യക്തിത്വവും നഷ്ടപ്പെട്ടുവെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു.
ആര്‍ട്ട് അറ്റാക്ക് എന്ന ശീര്‍ഷകത്തിലൂടെ ഈ കഥയുടെ പ്രധാന പ്രമേയം അവതരിക്കപ്പെടുന്നു. ആധുനികകാലത്തില്‍, ആധുനിക തലമുറയുടെ ചിന്താഗതികള്‍ക്കു മുമ്പില്‍ വളച്ചൊടിക്കപ്പെട്ട്, ആഘാതമേറ്റ്, സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട കലയെയാണ് ഈ കഥയിലൂടെ പ്രധാനമായി അവതരിപ്പിച്ചിരിക്കുന്നത്.
ദാരിദ്ര്യം നിറഞ്ഞ ജീവിതയാത്രയില്‍ തന്നെത്തന്നെ നഷ്ടപ്പെട്ട ഒരു സാധാരക്കാരന്റെ ദുരന്ത സമാനമായ ജിവിതയാഥാത്ഥ്യങ്ങുളുടെ നേര്‍കാഴ്ചക്കൂടിയാണ് ഈ കഥ. സ്വന്തം ചോരയും നീരും ആത്മാര്‍ത്ഥതയും കൂടിച്ചേര്‍ത്ത് പരാമാവധി അദ്ധ്വാനിച്ചിട്ടും ഒന്നും മിച്ചം പിടിക്കാനാവാത്ത, കുടുംബത്തിന് വേണ്ടി നീക്കിവെക്കാനാവാത്ത അവസ്ഥ അരങ്ങേറ്റം ഭീകരം തന്നെയാണ്. ആ ദുരന്തത്തേയാണ് കഥനായകനായ ശിവരാമന് അനുഭവിക്കേണ്ടിവരിക. തന്നെക്കാള്‍ പ്രായവും കഴിവും കുറഞ്ഞ യുവക്കാള്‍ ജീവിതവിജയത്തിന്റെ ഒരോ പടിക്കെട്ടുകള്‍ ചവിട്ടികയറുമ്പോഴും എവിടെ തുടങ്ങണം, എന്നറിയാതെ കഥാനായകന്‍ പകച്ചു നില്‍ക്കുന്നു. ജീവിത ദുഃഖത്തിന്റെ മുള്‍നാരുകള്‍ അദ്ദേഹത്തെ ചലിക്കാനാവാത്ത വിധം ചുറ്റിപ്പിണഞ്ഞിരുന്നു. അത് അയാളിലെ പ്രസരിപ്പിനെയും ചുറുചുറുക്കിനെയും യുവത്വത്തെയും വേരോടെ പിഴുതുമാറ്റിരിക്കുന്നു.

Jul 5, 2011

ഇമ്മി​ണി ബെല്യ ബഷീര്‍ - അനുസ്മരണം



സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും മനസ്സിലാകുന്ന സാഹിത്യം-അതാണ് ബഷീര്‍ മലയാളിക്കു നല്കിയത്. ഒരു സാഹിത്യകാരന്റെ (കലാകാരന്റെ) കൃതികളെ മനസ്സിലാക്കാനോ പഠിക്കാനോ സാഹിത്യകാരനെന്ന വ്യക്തിയെ അറിഞ്ഞിരിക്കണമെന്നില്ല. എന്നാല്‍ അയാളുടെ ജീവിതത്തിലേക്കുകൂടി ഒരുള്‍ക്കാഴ്ച നമുക്കുണ്ടെങ്കില്‍ കൂടുതല്‍ ഫലപ്രദമായി അയാളുടെ കൃതികളെ നമുക്ക് ആസ്വദിക്കാനാകും. ബഷീര്‍ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ചിന്തയ്ക്ക് പ്രസക്തിയേറുന്നു.
ബഷീര്‍ അനുസ്മരണ ശേഖരം ലഭിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യൂ...
തന്റെ സമകാലീനരെപ്പോലെ വിസ്തരിച്ചെഴുതാനുള്ള കഴിവ് അദ്ദേഹത്തിനില്ലാത്തതുകൊണ്ടാവില്ല ചുരുങ്ങിയ വാക്യങ്ങളിലൂടെ ഒരു വലിയ ആശയപ്രപഞ്ചത്തെ അദ്ദേഹം നമുക്ക് നല്‍കിയത്.
കാമ്പുള്ള സാഹിത്യസൃഷ്ടി നടത്തണമെങ്കില്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ ജ്വലിച്ചതായിരിക്കണം. 1920-ഓടെ സ്വാതന്ത്ര്യസമരത്തില്‍, തുടര്‍ന്ന് ഉപ്പുസത്യാഗ്രഹം, ഇന്ത്യ ഒട്ടാകെയുള്ള സഞ്ചാരം, ജയില്‍വാസം, അറേബ്യ, ആഫ്രിക്ക തുടങ്ങിയയിടങ്ങളിലെ ഊരുചുറ്റല്‍, കണക്കപ്പിള്ള, ഇംഗ്ളീഷ് ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, അടുക്കളപ്പണിക്കാരന്‍, മില്‍ത്തൊഴിലാളി, ഗേറ്റ് കീപ്പര്‍, ഹോട്ടല്‍തൊഴിലാളി, ന്യൂസ് പേപ്പര്‍ വിതരണക്കാരന്‍, മജീഷ്യന്റെ അസിസ്റ്റന്റ്, കപ്പലിലെ ഖലാസി, ഹിന്ദു സന്യാസിയുടേയും മുസ്ളീം സൂഫിയുടേയും കൂടെയുള്ള ജീവിതം അങ്ങനെ സുല്‍ത്താന്‍ കൈവയ്ക്കാത്ത മേഖലയുണ്ടോ?

Jul 4, 2011

ഒമ്പതാം ക്ലാസ് ഐ.സി.റ്റി - ജിമ്പ് വര്‍ക്ക്ഷീറ്റ്


ഒന്‍പതാം തരത്തിലെ GIMP പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കായി ഏതാനും വര്‍ക്ക് ഷീറ്റുകള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ പോസ്റ്റില്‍ ക്യാന്‍വാസിന് നിറം പകരല്‍, പുതിയ ലയറുകള്‍ ഉള്‍പ്പെടുത്തല്‍, ട്രാന്‍സ് ഫോം ടൂളുകള്‍ ഇവ പരിശീലിക്കുന്നതിനുള്ള മൂന്ന് വര്‍ക്ക് ഷീറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകള്‍ എല്ലാം തന്നത്താനെ ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊളാഷ് നിര്‍മ്മാണം വളരെ എളുപ്പമായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വര്‍ക്ക് ഷീറ്റില്ലാതെ തന്നെ കൊളാഷ് നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. കൊളാഷ് ഒരു സര്‍ഗ്ഗപരമായ പ്രവര്‍ത്തനമാണല്ലോ. അവിടെ വര്‍ക്ക് ഷീറ്റിന്റെ ചങ്ങലയാല്‍ കുട്ടികളുടെ സര്‍ഗ്ഗവാസനയെ തളച്ചിടാന്‍ പാടില്ല. സര്‍ഗ്ഗവാസന ഇക്കാര്യത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് മുമ്പ് ചെയ്ത വര്‍ക്ക് ഷീറ്റുകളില്‍ നിന്നുള്ള പരിചയം വച്ച് ഒരു ക്രാഫ്റ്റ് രൂപപ്പെടുത്തുകയും ചെയ്യാം.

Jul 2, 2011

പൊന്‍പുലരി - കഥ



കറുപ്പും ചുവപ്പും നിറമുള്ള അവ്യക്തമായ കുറെ മനുഷ്യരൂപങ്ങള്‍ ഇരുട്ടിന്റെ മറവിലുടെ അയാളെയും ലക്ഷ്യംവച്ചുകൊണ്ട് പതുക്കെ പതുക്കെ നടന്നു വരുകയാണ്.
രക്തം കുടിക്കുവാന്‍ വരുന്ന പിശാച്ചുകളെപ്പോലെ ഉച്ചത്തില്‍ അലറികൊണ്ടാണ് അതിലെ ഓരോ രൂപങ്ങളും അയാളെ തിരഞ്ഞുകൊണ്ട്‌ ആ ഇരുട്ടിലൂടെ നടന്നടുക്കുന്നത് .
വലിയ ചുവന്ന കണ്ണുകളോടെ നടന്നടുക്കുന്ന അവരിലെ പല മുഖങ്ങളെയും ഒരു അവ്യക്തതയോടെ അയാള്‍ക്ക്‌ തിരിച്ചറിയാനാകുന്നുണ്ട്. ഒന്നല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ അയാളുടെ ജീവിതം പിച്ചി ചീന്തിയവരാണ് അവരില്‍ ഓരോരുത്തരും. കഴിഞ്ഞ പല രാത്രികളിലും ഇതുപോലെ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും വന്ന് പേടിപ്പിച്ചുകൊണ്ടിരുന്ന രൂപങ്ങളില്‍ പലതും ഈ മുഖങ്ങള്‍ തന്നെയാണെന്നും അയാള്‍ തിരിച്ചറിയുന്നു.
ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവിടെനിന്ന് ഓടി രക്ഷപ്പെടണമെന്നുണ്ട്. പക്ഷെ അയാള്‍ക്കതിനാവുന്നില്ല. എത്ര ശ്രമിച്ചിട്ടും അയാളുടെ നാവില്‍നിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ല. ഒരു വാക്ക് പോലും ഉരിയാടുവാനകുന്നില്ല. ഒന്നുറക്കെ പൊട്ടിക്കരയുവാനകുന്നില്ല .കൈകാലുകളുള്‍പ്പടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും ആരോ ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നു. കിടക്കുന്നിടത്തുനിന്ന് ഒന്ന് അനങ്ങുവാന്‍‍പോലും അയാള്‍ക്കാവുന്നില്ല .രക്തദാഹിയായ ആ വികൃത രൂപങ്ങള്‍ ചോരയുടെ നിറമുള്ള നാക്ക് പുറത്തേക്ക് നിട്ടികൊണ്ട് അയാളെ ഉപദ്രവിക്കുവാനായി അയാള്‍ കിടക്കുന്ന കട്ടിലിന്റെ അരികില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. പേടികൊണ്ട് ആ ഹൃദയം ശക്തിയോടെ നിര്‍ത്താതെ ഇടിക്കുകയാണ്.
കണ്ണുകളില്‍ നിന്നുമൊഴുകുന്ന ജലബാഷ്പങ്ങള്‍ വരണ്ട അയാളുടെ നാവിനെ നനച്ചുകൊണ്ടേയിരുന്നു. ഒരു ഭിക്ഷാംദേഹിയെപ്പോലെ സ്വന്തം ജീവിനുവേണ്ടി അയാള്‍ പലതവണ അവരോട് യാചിക്കുന്നുണ്ട്. കൈകാലുകള്‍ ഉപയോഗിച്ചുകൊണ്ട് അവരെ തടയുവാന്‍ നോക്കുന്നുണ്ട് കട്ടിലില്‍നിന്നും ചാടി എഴുനേല്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട് .