എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Jul 5, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍





''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.

Aug 24, 2014

അറബ് കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക് 


അറബി ലോകത്തെ ഇളക്കിമറിച്ച 'മുല്ലപ്പൂവിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച ഏറ്റവും പുതിയ നോവലുകളാണ് 'മുല്ലപ്പൂ നിറമുള്ള പകലുകള്‍', 'അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി' എന്നിവ. സി.വി.യുടെ നോവല്‍ത്രയവും ശ്രീകണ്ഠന്‍നായരുടെ നാടകത്രയവും മാത്രം പരിചയപ്പെട്ട മലയാളസാഹിത്യത്തിന് മദ്ധ്യപൂര്‍വ്വേഷ്യന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ദ്വയം തീവ്രവും ഗാഢവുമായ ഒരു വായനാനുഭവമായിരിക്കും. ഭാഷകൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സമകാലികതകൊണ്ടും ആഖ്യാനവൈവിദ്ധ്യം കൊണ്ടും ഈ നോവലുകള്‍ ചര്‍ച്ചചെയ്യപ്പെടും.
നമുക്ക് പരിചിതമല്ലാത്ത ലോകവഴികളിലൂടെയാണ് നോവലുകള്‍ സഞ്ചരിക്കുന്നത്. നമ്മുടെ കാഴ്ചകളുടെ ഇത്തിരിവട്ടങ്ങളില്‍ നിന്നും ദുരിതക്കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ, ലോകം ഇന്നു കടന്നുപോകുന്ന പീഡനപര്‍വ്വങ്ങളിലൂടെ, യുദ്ധവും ഭീകരാക്രമണങ്ങളും ഭരണകൂടഭീകരതയും തിമിര്‍ത്താടുന്ന മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലൂടെ ഭീതിയടക്കി വായനക്കാരനും സഞ്ചരിക്കുന്നു. പത്രവാര്‍ത്തകളില്‍ ദിവസവും നിറയുന്ന അറബ്‌രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന സഹനസമരങ്ങളും പുതിയ സമരമുറകളും സൃഷ്ടിക്കുന്നത് അനാഥത്വവും കണ്ണുനീരും മാത്രമാണെന്ന് നാം വീണ്ടും തിരിച്ചറിയുന്നു.

Aug 3, 2014

എങ്ങനെ മെച്ചപ്പെടുത്താം ആസ്വാദനം



എട്ടാം ക്ലാസ്സ് മുതല്‍ത്തന്നെ ആസ്വാദനമെഴുതി കുട്ടികള്‍ പരിശീലിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ നിന്നും നിലവാരമുള്ള ആസ്വാദനം അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആസ്വാദനം തീര്‍ച്ചയായും വ്യക്തിനിഷ്ഠതയ്ക്ക് പ്രാധാന്യമുള്ളതാണ്. ഒരു പത്രവാര്‍ത്ത നാം ആസ്വദിക്കുകയല്ല ചെയ്യുന്നത്. അതു് വസ്തുനിഷ്ഠമാണ്. എന്നാല്‍ ഒരു കഥയോ കവിതയോ ചിത്രമോ ശില്പമോ ചലച്ചിത്രമോ നാം ആസ്വദിക്കുകയാണ്. അത് ആത്മനിഷ്ഠമാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്, അനുഭവങ്ങള്‍ക്കനുസരിച്ച്, വായനയ്ക്കനുസരിച്ച് ആസ്വാദനം വ്യത്യസ്തമാകും.
കുട്ടികളുടെ ചിന്താശേഷിക്കും മാനസിക വികാസത്തിനും അനുസരിച്ചുള്ള ഏതു കഥയും കവിതയും ആസ്വദിക്കുന്ന തലത്തിലേയ്ക്ക് കുട്ടികള്‍ വളരുകയും തങ്ങള്‍ ആസ്വദിച്ചത് എപ്രകാരമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. താനാസ്വദിച്ച കൃതിയെ, കവിതാഭാഗത്തെ, കഥാഭാഗത്തെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുംവിധം മനോഹരമായ ഭാഷയില്‍ ചിട്ടപ്പെടുത്തുക എന്നത് പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ച് ഒഴിവാക്കാനാവില്ല. എങ്ങനെ ഒരാസ്വാദനത്തെ നമുക്ക് മെച്ചപ്പെടുത്താം?

Jul 29, 2014

രാമായണമാസം - രാമായണത്തിലൂടെ




മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുശീലുകള്‍ കേരളത്തിലാകെ അലയടിക്കുന്ന സമയമാണിത്. 'പഞ്ഞക്കര്‍ക്കിടകം' ഇന്ന് പുണ്യകര്‍ക്കിടകമായി മാറി. കേരളസമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനം സാദ്ധ്യമാക്കിയ അമൂല്യ ഗ്രന്ഥമാണ് 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.' ഭക്തിയും തത്ത്വചിന്തയും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഊര്‍ജ്ജസ്രോതസ്സുകളാണ്. ഗതാനുഗതികത്വത്തിന്റെ പാതവിട്ട് എഴുത്തച്ഛന്‍ കവിതയെ ഭാവത്തിലും രൂപത്തിലും വേറിട്ടതാക്കി. നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും 'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം' എന്ന കവിവാക്യം കൂടുതല്‍ ശക്തമാകുന്നു. നിത്യപാരായണത്തിലൂടെ ശ്രേഷ്ഠഭാഷയെ മികവാര്‍ന്ന രീതിയില്‍ പ്രയോഗപഥത്തിലെത്തിക്കാന്‍ ഏതൊരു മലയാളിയെയും പ്രാപ്തനാക്കുവാന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടല്ലാതെ മറ്റൊന്നില്ല.

Jan 20, 2014

ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് - ലേഖനം




മാതൃഭാഷ ഏതൊരാള്‍ക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ്. തീര്‍ത്തും അപരിചിതമായ ഒരു ലോകത്തേക്കു നാം ജനിച്ചു വീഴുന്നതുമുതല്‍ ചുറ്റുപാടുകളേയും ബന്ധങ്ങളെയും അറിയുന്നതും അറിയിക്കുന്നതും മാതൃഭാഷയിലൂടെയാണല്ലോ. അതുകൊണ്ട് മാതൃഭാഷ പെറ്റമ്മയെപ്പോലെ തന്നെ ഓരോരുത്തര്‍ക്കും പ്രിയങ്കരമായിത്തീരുന്നു.
ദൗര്‍ഭാഗ്യവശാല്‍ മലയാളിക്ക് ഈ വികാരം എത്രമാത്രം ഉള്‍ക്കൊള്ളാനായിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. ഭാരതീയ പൈതൃക സാംസ്കാരിക സമ്പത്ത് മുഴുവന്‍ തന്നെ മലയാളിക്ക് പകര്‍ന്നു നല്‍കാന്‍ നമ്മുടെ മലയാളത്തിനു സാധിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള ഇന്ത്യന്‍ പരമോന്നത ബഹുമതി പല വട്ടം മലയാളത്തെ തേടി വന്നിട്ടുണ്ട്. എന്നിട്ടും പുതു തലമുറക്ക് മലയാളത്തെ ഒരു രണ്ടാംകിട ഭാഷയായി മാത്രമേ കണക്കാനാകുന്നുള്ളൂ. മറ്റേതുസമൂഹത്തിനുമില്ലാത്ത ഈ പ്രത്യേകതക്കു കാരണമെന്തെന്നു നാം പരിശോധിക്കേണ്ടതില്ലേ.

Aug 31, 2013

വിദ്യാരംഗം കലാസാഹിത്യവേദി - മത്സരങ്ങള്‍



കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല വായനക്കുറിപ്പുമത്സരം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും നടത്തുന്നു. വായനക്കുറിപ്പുതയ്യാറാക്കണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2013 ല്‍ അദ്ധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യ മത്സരഫലങ്ങളും പ്രസിദ്ധീകരിച്ചു. കഥ, കവിത,നാടകം, തിരക്കഥ, ചിത്രരചന എന്നീ ഇനങ്ങളിലായിരുന്നു മത്സരം. താഴെയുള്ള ലിങ്കില്‍ നിന്നും രണ്ടുലിസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്യാം.

Jul 25, 2013

സൗന്ദര്യപൂജ - പി. കുഞ്ഞിരാമന്‍നായര്‍


  
പി.യുടെ കവിതകള്‍ വ്യാഖ്യാനിക്കാനുള്ളവയല്ല, ആസ്വദിക്കാനുള്ളവയാണ്. 'സമാനഹൃദയന്മാര്‍'ക്ക് മാത്രം കഴിയുന്ന ഒരു കാര്യം. പി.യുടെ ആത്മകഥകാവ്യങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി ഇവയുടെ ഏതെങ്കിലും ഒരുഭാഗം വായിച്ചിട്ടുള്ളവര്‍ക്കറിയാം പി.യുടെ ഭാഷാസവിശേഷതകള്‍. ഗദ്യംപോലും പിടിതരാതെ ഒളിച്ചുകളിക്കുകയാണ് ആ തൂലികത്തുമ്പില്‍. പിന്നെ കവിതയുടെ കാര്യം പറയേണമോ.
ഇതിലെ ആശയങ്ങളില്‍ പലതും മറ്റുവ്യാഖ്യാനങ്ങള്‍ വായിച്ചപ്പോള്‍ കിട്ടിയതുകൂടിയാണ്. പഴയ കേരളീയ ഗ്രാമജീവിതവും കാര്‍ഷികസംസ്കാരവും ക്ലാസ്സുമുറികളിലേയ്ക്ക് പുനസ്സൃഷ്ടിക്കുക ശ്രമകരമാണ്. കവിയുടെയും കവിതയുടെയും ആ പശ്ചാത്തലത്തില്‍ നിന്നല്ലാതെ ഈ കവിത ആസ്വദിക്കാനാവില്ല. 'പൂക്കളമത്സര'ത്തിന് പൂവുവാങ്ങാന്‍ പൂക്കടയിലേയ്ക്കോടുന്ന പുതുതലമുറയ്ക്ക്
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
എന്നു പാടിക്കേട്ടാല്‍ എന്ത് ആശയ ഗ്രഹണമാണുണ്ടാകുക. ഇവിടെയാണ് അദ്ധ്യാപകന്‍ വെല്ലുവിളി നേരിടുന്നത്. ഭാഷയുടെ സൗന്ദര്യതലം വെളിവാക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ ഈ കാവ്യഭാഗം കുട്ടികള്‍ക്ക് ആസ്വദിക്കത്തക്കവിധം ഒരുക്കുക വളരെ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള കൃത്യമാണ്. വായിക്കുമ്പോള്‍ അര്‍ത്ഥഗ്രഹണത്തിന് ഒരു തടസ്സവുമില്ല. ചിന്തയിലാണ് അവ്യക്തതകള്‍ തുടങ്ങുന്നത്. നമുക്കൊന്നു ശ്രമിക്കാം.
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
ഓണക്കാലം പടിയിറങ്ങുന്ന കേരളപ്രകൃതിയെയാണ് കവി ഈ വരികളില്‍ അവതരിപ്പിക്കുന്നത്. പൂക്കളം തീര്‍ത്തു കളിച്ചിരുന്ന പുലര്‍വേളകള്‍ എവിടെയോ പോയി ഒളിച്ചു. പുപ്പൊലിപ്പാട്ടുകള്‍ എങ്ങും മുഴക്കിക്കൊണ്ടായിരുന്നു ആ ചിങ്ങപ്പുലരികള്‍ മലനാടിനെ വിളിച്ചുണര്‍ത്തിയിരുന്നത്. പൂപ്പൊലിപാട്ടുമായി നാടെങ്ങും ചുറ്റിനടന്ന് പൂക്കള്‍ പറിച്ച് പുലരിയില്‍ പൂക്കളം തീര്‍ക്കുന്ന കൊച്ചുകുട്ടികളുടെ ചിത്രമാണ് ഈ വര്‍ണ്ണന ആസ്വാദകരുടെ മനസ്സിലുണര്‍ത്തുന്നത്.

Jul 2, 2013

'ആര്‍ട്ട് അറ്റാക്ക് ' പേരും കഥയും



കല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ ' ആര്‍ട്ട് അറ്റാക്ക് '. 'ആര്‍ട്ട് അറ്റാക്ക് ' എന്ന പേര് നമുക്ക് സുപരിചിതമായ 'ഹാര്‍ട്ട് അറ്റാക്ക് ' എന്ന ജീവിതശൈലീ രോഗത്തെ അനുസ്മരിപ്പിക്കുന്നു. പുതിയ കാലത്ത് മനുഷ്യന്റെ ഭക്ഷണാഭിരുചിയിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങളുടെ സമ്മാനമാണ് ഹാര്‍ട്ട് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്ക് മനുഷ്യനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ പതിയിരുന്നാക്രമിച്ച് കലയെ കൊലചെയ്യുന്ന പുതിയകാലത്തിന്റെ കച്ചവടതാല്പര്യങ്ങളെയും അഭിരുചികളെയുമാണ് മുകുന്ദന്‍ 'ആര്‍ട്ട് അറ്റാക്ക് ' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്.

Oct 15, 2012

എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ ഭാഗം മൂന്ന് - അസീസ് കെ. എസ്.




War Against Public Schools
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കുത്തകകള്‍ തക൪ത്തതെങ്ങനെ?
-അസീസ് കെ. എസ്.
കാനഡ‌യും അമേരിക്ക‌യും ഉള്‍പ്പെടുന്ന‌ നോ൪ത്ത് അമേരിക്ക‌യിലെ പൊതുവിദ്യാഭ്യാസ‌ത്തെക്കുറിച്ച് നിങ്ങ‌ളോടു പ‌റ‌യുവാന്‍ പ‌ല‌തുമുണ്ട്. എന്തിനുമേതിനും അമേരിക്കയെ നോക്കിയിരിക്കുന്ന, അമേരിക്കന്‍ നയങ്ങള്‍ക്കടിമപ്പെടുന്ന, മന്‍മോഹന്‍ജി ഭരിക്കുന്ന ഇന്ത്യയില്‍ അമേരിക്കയിലെ ഇന്നത്തെ വിദ്യാഭ്യാസം നാളെ നമ്മുടെ വിദ്യാഭ്യാസമായി മാറുമ്പോള്‍, അമേരിക്കയിലെ വിദ്യാഭ്യാസ വ്യവസ്ഥിതി എങ്ങിനെയെന്ന് അവശ്യം നാം അറിഞ്ഞിരിക്കേണ്ട സംഗതിയാണെന്നു തോന്നുന്നു. അമേരിക്കന്‍ പൊതുവിദ്യാഭ്യാസത്തിന് നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ആദ്യം അത് അടിമ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. പിന്നീട് കറുത്തവ൪ക്ക് തുല്യമായ അവസരങ്ങള്‍ക്കുവേണ്ടിയുള്ള കലാപമായി, സ്ത്രീവിമോചന സമരങ്ങളായി. നൂറ്റാണ്ടുകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് അമേരിക്കയില്‍ സാ൪വ്വത്രികമായ വിദ്യാഭ്യാസം രൂപം കൊണ്ടത്. കറുത്തവനും ഇടതുപക്ഷ ലിബറല്‍ ചിന്താഗതിക്കാരായ വെളുത്തവനും ചേ൪ന്നു നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് സ‌മ൪ത്ഥരായ അദ്ധ്യാപക൪ നല്കുന്ന ഏറ്റവും മികച്ച സൌജന്യമായ പൊതുവിദ്യാഭ്യാസം ഗവണ്മെണ്ടിന്റെ ചുമതലയായി ഭരണഘടനയില്‍ എഴുതിച്ചേ൪ക്കപ്പെട്ടത്. ഓരോ പൌരനും സംസ്ഥാനം നല്കുന്ന മികച്ചതും സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട് പൊതുവിദ്യാഭ്യാസമായിരുന്നു ലോകത്തിലെവിടേയും ജനാധിപത്യസമൂഹങ്ങളുടെ അടിത്തറ. ഇതിന്റെ ഫലമായി അടിസ്ഥാനവ൪ഗ്ഗങ്ങളുടെ ജീവിതം ലോകത്തിലെല്ലായിടത്തും മെച്ചപ്പെട്ടു. കേരളത്തിലും അത്തരം സാമൂഹ്യസമരങ്ങള്‍ നടന്നിട്ടുണ്ട്. ദരിദ്രരായ ലക്ഷക്കണക്കിനു ജനങ്ങള്‍ അവരുടെ ജീവിതം മെച്ച‌പ്പെടുത്തി. കെ ആ൪ നാരായണനേയും എപിജെ കലാമിനേയും പോലുള്ളവ൪ ഇന്ത്യയുടെ ഏറ്റവും ഉയ൪ന്ന സ്ഥാനങ്ങളിലെത്തി.
ഇത് അമേരിക്കയുടെ പഴയ കഥ.ഈ കഥയാണ് കോ൪പറേറ്റ് മുതലാളിത്വത്തിന്റെ ഏജന്റുമാരായ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇപ്പോള്‍ തക൪ത്തുകൊണ്ടിരിക്കുന്നത്. നവകണ്‍സ൪വേറ്റിവ് ആയ റൊണാള്‍ഡ് റീഗന്‍ 1981 ല്‍ തുടങ്ങിവച്ച സ്കൂള്‍ സ്വകാര്യവല്‍ക്കരണം ജോ൪ജ്ജ് ബുഷ് ഒന്നാമനിലൂടെ, ബില്‍ ക്ലിന്റെനിലൂടെ ജോ൪ജ്ജ് ബുഷ് രണ്ടാമനിലൂടെ ഒബാമയിലൂടെ തുടരുകയാണ്. അമേരിക്ക നല്കുന്ന മികച്ച വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി കെനിയയില്‍ നിന്നു വന്ന ബറാക് ഹുസൈന്‍ ഒബാമ ഒന്നാമന്റെ മകനായ ഈ ബറാക് ഹുസൈന്‍ ഒബാമ രണ്ടാമന്‍ പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്നതിന് കോ൪പറേറ്റിസത്തിന്റെ ചട്ടുകമാകുന്നുവെന്നത് ചരിത്രത്തിന്റെ വിചിത്രമായ ഗതി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപക൪
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗമേതാണെന്നു ചോദിച്ചാല്‍ ധ്രുവത്തിനടുത്തു താമസിക്കുന്ന എനിക്കത് പോളാ൪ കരടികളാകും. നിങ്ങള്‍ക്കോ? സിംഹവാലന്‍ ആകും. പക്ഷേ ഇവിടെ വംശനാശം തുടങ്ങിക്കഴിഞ്ഞതും അവിടെ അധികം വൈകാതെ സംഭവിക്കുന്നതുമായ ഒരു ജീവിവ൪ഗ്ഗമുണ്ട്. അത് അദ്ധ്യാപകരാണ്. അദ്ധ്യാപകരേയും അദ്ധ്യാപക സംഘടനകളേയും സ്കൂളില്‍ നിന്നിറക്കി എങ്ങിനെ പിണ്ഡം വയ്ക്കാമെന്ന് അനേക വ൪ഷങ്ങളായി വിദ്യാഭ്യാസ മുതലാളിമാരും രാഷ്ട്രീയക്കാരും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളും സ്കൂളുമൊക്കെ ഉള്ള കാലത്തോളം അത് നടക്കില്ല. അതിനു അവര്‍ കണ്ടുപിടിച്ച വിദ്യ സ്കൂള്‍ തന്നെ ഇല്ലാതാക്കുക എന്നതാണ്. ഇത് അദ്ധ്യാപകരോടുള്ള എന്തെങ്കിലും വൈരം കൊണ്ടല്ല. പുതിയ വിദ്യാഭ്യാസരംഗത്ത് അവ൪ കാണുന്ന നിക്ഷേപസാദ്ധ്യത അത്രയ്ക്കാണ്.

Aug 17, 2012

കാനഡയിലെ വസന്തവും റമളാനിലെ നോമ്പും - ലേഖനം

ദൈവമേ എങ്ങിനെയാണ് ഞാന്‍ എന്റെ ആത്മാവിനെ വീണ്ടെടുക്കുക, ഭക്തനാകുക.ഖുര്‍ആന്‍ നീ എനിക്ക് തന്ന റമളാന്‍ മാസത്തിന്റെ വിശുദ്ധി എങ്ങിനെയാണ് ഞാന്‍ വീണ്ടെടുക്കുക? ഈ നഗരത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെ ഹഠാദാകര്‍ഷിക്കുന്നു. കാല്‍ഗറിയിലെ ഈ വസന്തം എന്നെ ആസക്തനാക്കുന്നു.
പൂക്കുടകള്‍ ആകാശത്ത് എനിക്ക് തണലേകുന്നു.ഒക്ടോബര്‍ വന്നുകഴിഞ്ഞാല്‍ മഞ്ഞു വരവായല്ലോ.മഞ്ഞും മരവിപ്പും ഇരുട്ടും ഈ നീലാകാശത്തിന്റെ കരുണയും നിറങ്ങളും കവരുന്നു. ഒരു വിലാപകാവ്യം തീര്‍ക്കുന്നു. എട്ടു മാസം കഴിഞ്ഞുള്ള പുനര്‍ജനിക്കായ് വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ എന്റെ നഗരത്തിനു എന്തൊരു സൌന്ദര്യമാണ്. അപ്പോഴാണ് നിന്റെ നോമ്പ് കടന്നുവരുന്നത്. അത് ജനുവരിയിലെ മരണ മാസത്തില്‍ ആയിരുന്നുവെങ്കില്‍ മഞ്ഞും മരണവും ചേര്‍ന്ന് ആരാധന എളുപ്പമാകുമായിരുന്നു.
ചെമ്പരത്തി പൂവിന്റെ തുടിപ്പുകള്‍
ഈ പരിശുദ്ധമായ നഗരത്തില്‍, തീവണ്ടിപ്പാളത്തിനപ്പുറം, മനോഹരമായ രാജവീഥികളാണ്. അവയ്ക്ക് തണലേകുന്നത് ചിറകുവിരിച്ച മാലാഖകള്‍. ഒരേപ്രായമുള്ള, ഹൂറികളായ ചെറുമരങ്ങള്. നന്നായി അണിഞ്ഞൊരുങ്ങിയ ഇവയുടെ ഇലകളില്‍ നിന്നും തണ്ടുകളില്‍ നിന്നും മദിപ്പിക്കുന്ന പുഞ്ചിരിപോലെ മഞ്ഞുനിറമുള്ള പ്രകാശത്തിന്റെ അടരുകള്‍ കൊഴിഞ്ഞുവീഴുന്നു. അതിനുതാഴെ റോഡിനിരുവശവും പൂച്ചട്ടികള്‍ വച്ചിരിക്കുന്നു. വലിയ ഗോളത്തെ രണ്ടായി മുറിച്ചപോലുള്ള ചട്ടികള്. ഇതില്‍ പലവര്‍ണ്ണത്തിലുള്ള പൂക്കളാണ്. ഇവിടെയുള്ള വിളക്കുകാലുകള്‍ പോലും ചാരുതയുള്ള ആര്‍ട്ട് വര്‍ക്കുകളാണ്. അതിന്റെ രണ്ടുവശത്തും പൂക്കുടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അതില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങുന്ന വള്ളികള്‍. വള്ളിച്ചെടികളില്‍ നിന്നും വിരിയുന്നത് ചുവന്ന പൂക്കള്‍. പൂക്കളുടെ വിന്യാസങ്ങള്‍ പോലും ഏതോ ഗ്രാന്റ് ഡിസൈനര്‍ തിരഞ്ഞെടുത്തതുപോലുണ്ട്. ഇളംനിറങ്ങള്‍ ആദ്യവും അകലുന്തോറും കടുംനിറങ്ങളും.

Jun 22, 2012

അ....അച്ഛന്‍ - ലേഖനം



ഒരു പിതൃദിനം കൂടി കഴിഞ്ഞിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ സത്താര്‍ മാഷ് ചില പിതൃദിന ചിന്തകള്‍ നമ്മോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നിലമ്പൂര്‍ ഗവ. മാനവേദന്‍ ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ്. ഇപ്പോള്‍ ലീവില്‍ സൗദിയിലുള്ള വളരെ പ്രശസ്തമായ ഒരു വിദ്യാലയത്തില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പിതൃദിനത്തില്‍ സൗദിയില്‍ പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസി'ല്‍ അദ്ദേഹം എഴുതിയ ലേഖനം വിദ്യാരംഗം വായനക്കാര്‍ക്കായി അയച്ചുതന്നതാണ്. താഴെയുള്ള ഇമേജില്‍ ക്ലിക്കുചെയ്താല്‍ ലേഖനം വായിക്കാന്‍ കഴിയും.

 

Oct 2, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം രണ്ട്



മതവും കോര്‍പ്പറേറ്റുകളും
അപ്പോള്‍ യുദ്ധം നാമൊക്കെ വിശ്വസിക്കുന്നതുപോലെ ആര്‍ക്കും ഉപകാരമില്ലാത്ത ഒരു കളിയല്ല. ഒരു അഞ്ഞൂറു കൊല്ലത്തെ യുദ്ധം മാത്രം പരിശോധിച്ചാലറിയാം ലോകത്ത് നിലവില്‍ നിന്ന എല്ലാ ഗ്രാമീണ വ്യവസ്ഥിതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ട് യുദ്ധം യുദ്ധക്കൊതിയന്മാരുടെ നാഗരികത വളര്‍ത്തി. പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ലോകജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ യുദ്ധം തകര്‍ത്തു. യുദ്ധക്കൊതിയന്മാരുടെ സംസ്കാരം അടിച്ചേല്‍പ്പിച്ചു. മതം യുദ്ധത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി. യുദ്ധം നടന്ന രാഷ്ട്രങ്ങളിലെല്ലാം യുദ്ധ‌ത്തിന്റെ കൂടെ മതവും ചേര്‍ന്ന് യുദ്ധത്തില്‍ അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. ക്രിസ്തുമ‌തം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയത് 500 കൊല്ലത്തെ കോളനിവാഴ്ചക്കാരുടെ യുദ്ധം കൊണ്ടുകൂടിയായിരുന്നുവല്ലോ. ഗസ്നിയും ഗോറിയും പടയോട്ടം നടത്തി ക്ഷേത്രങ്ങള്‍കൊള്ളയടിക്കുക മാത്രമായിരുന്നില്ല ചെയ്തത്, അവര്‍ ഭീകരത സൃഷ്ടിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തി അവരുടെ മതം വലുതാക്കി. എത്രയെത്ര ക്രൂരതകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
പിഴുതെറിയപ്പെടുന്ന ജനത, സംസ്കാരങ്ങള്‍
19 നൂറ്റാണ്ടില് ബിട്ടീഷ് സാമ്പ്രാജ്യത്വം ലോകത്തിലെ മൂന്നിലൊന്ന് ജനതയെ കൈവശപ്പെടുത്തി അടിമകളാക്കിയതാക്കിയത് നമ്മള്‍ക്കറിയാം. വ്യവസായ വിപ്ലവത്തിന്റെ സാമ്പത്തിക മസിലുകള് ഉപയോഗിച്ച് ശക്തിയില്ലാത്ത രാഷ്ടങ്ങളെ അവര് കീഴടക്കി. യൂറോപ്പിലെ മറ്റു രാഷ്ടങ്ങളും അവരെക്കൊണ്ട് കഴിയുന്നതുപോലെ ഇത് തുടര്‍ന്നു.
സാമ്പ്രാജ്യത്വ നിര്‍മ്മാണ ഘട്ടത്തില്‍ വൈകിയെത്തിയ, 100 കൊല്ലം മുമ്പ് നടന്ന സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിലൂടെ ആധിപത്യമുറപ്പിച്ച അമേരിക്ക സാമ്പ്രാജ്യത്വ വേല തുടര്‍ന്നു. കരീബിയന്‍ കടലുകളില്‍ അവര്‍ കപ്പലോടിച്ചു, സ്വന്തം തടാകം പോലെ. പസഫിക് ദീപസമൂഹങ്ങള്‍ കീഴടക്കി.‍സ്പാനിയാഡുകള്‍ കയ്യടക്കിവച്ചിരുന്ന രാഷ്ടമായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഭാരതത്തെപ്പോലെ അതിമഹത്തായ സംസ്കാരമുള്ള, മായന്‍ സംസ്കാരമുള്ള, രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. പോപ്പിന്റെ അനുവാദത്തോടെ സ്പാനിയാഡുകള്‍ അവരെ അടിമകളാക്കി. ഇന്ന് അവര്‍ക്ക് അവരുടെ പൂര്‍വ്വമത‌മറിയില്ല. എല്ലാവരും പോപ്പിന്റെ മതക്കാരാണ്. അവരുടെ ഭാഷയറിയില്ല, അവര്‍ സംസാരിക്കുന്നത് കോളനിവാഴ്ച‌ക്കാരുടെ ഭാഷയാണ്, സ്പാനിഷ്. ഞാന്‍ ഇവരുടെയെല്ലാം കൂടെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കുവാന്‍ എനിക്ക് കഴിയുന്നു.

Sep 26, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്



അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം നമ്മുടെ ബ്ലോഗില് വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.
ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.
മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.

Sep 3, 2011

ലേഖനം




കോട്ടയം എം. ടി. എസ്. എച്ച്. എസ്. എസ്സിലെ സൂരജ് എസ്. വിനോദ് തയ്യാറാക്കിയ ലേഖനമാണിത്. ബി. ശ്രീരാജിന്റെ ഇറോം ശര്‍മ്മിള പതിറ്റാണ്ടു നീണ്ട പോരാട്ടം എന്ന കൃതിയെ മുന്‍നിര്‍ത്തി ഇറോം ശര്‍മ്മിളയുടെ സാമൂഹ്യ പ്രസക്തി വിശകലനം ചെയ്യുന്നു ഈ ലേഖനം.

Jun 21, 2011

മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല! - ലേഖനം



കേരളത്തിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായിരിക്കണം എന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത് 2011 മേയ് 6ന് ആയിരുന്നു. ഈ ഉത്തരവുണ്ടായതു മേയ് മാസത്തിലായത് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ അതു നടപ്പിലാക്കുവാന്‍ സഹായകമായി. മന്ത്രിസഭാമാറ്റത്തിനിടയില്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുവാനുള്ള ശ്രമം എവിടെയൊക്കെയോ ഉണ്ടായത്രെ. ഡോ. സുകുമാര്‍ അഴീക്കോട്, പ്രൊഫ. ഒഎന്‍വി കുറുപ്പ് എന്നിവരുടെ സമയോചിത ഇടപെടലും ഈ ആവശ്യത്തിനുവേണ്ടി സമരരംഗത്തുള്ളവരുടെ പ്രതിഷേധവും മാധ്യമങ്ങളുടെ ജാഗ്രതയും മൂലം അട്ടിമറി ശ്രമങ്ങള്‍ക്കു പരാജയം ഉണ്ടായി. മലയാളത്തിന് 'ഒന്നാംഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ഏതാനുമാളുകള്‍ എത്രയോ വര്‍ഷം മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന ഈ നടപടിയെ വൈകിച്ചുപോരുന്നു.
മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനപ്രകാരം പീരിയഡ് ക്രമീകരണം ഡിപിഐ തയ്യാറാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിക്കഴിഞ്ഞു. എങ്കിലും ഉത്തരവിന്റെ കരടില്‍ 'ഒന്നാംഭാഷ’ എന്ന പ്രയോഗം ഉപേക്ഷിച്ച് 'നിര്‍ബന്ധിത ഭാഷ’ എന്നാക്കി മാറ്റിയത് മലയാളം ഒന്നാംഭാഷയാക്കുന്നതിനോട് എതിര്‍പ്പുള്ള ചിലരുടെ ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നു പറയപ്പെടുന്നു. മലയാളത്തിന് 'ഒന്നാം ഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ വൈകാരികമായ എതിര്‍പ്പുള്ള ഏതാനുമാളുകളാണ്, വര്‍ഷങ്ങള്‍ക്കു മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന തീരുമാനത്തിന് തടസ്സമായത് എന്നു വേണം അനുമാനിക്കുവാന്‍.

May 16, 2011

ഒരു പൂരക്കാഴ്ച


അങ്ങനെ പൂരം കഴിഞ്ഞു. പാറമ്മേക്കാവും തിരുവമ്പാടീം ഒപ്പത്തിനൊപ്പം. ആരു ജയിച്ചൂന്നും തോറ്റൂന്നും പറയാമ്പറ്റാത്ത ആ കൊട്ടിക്കലാശം കേമായീട്ടോ. പ്രായം ശ്ശി ആയെങ്കിലും തലേടുപ്പുള്ള ആ കൊമ്പന്റെ സാന്നിദ്ധ്യം പൂരത്തിനു കൊഴുപ്പേകീന്നു മറുപക്ഷക്കാരെങ്കിലും സമ്മതിച്ചതു നന്നായി. കൊടമാറ്റം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പുതിയ പൂരക്കമ്മറ്റീടെ ഭരണം തൊടങ്ങാം.
മ്മടെ ന്ററസ്റ്റ് വിദ്യാഭ്യാസത്തിലായോണ്ടാ ഞഞ്ഞാപിഞ്ഞാ അതേക്കുറിച്ച് പറേണത്. കഴിഞ്ഞ പൂരക്കമ്മറ്റി എന്തൊക്കെപ്പറഞ്ഞാലും കൊറേക്കാശിവിടെ എറക്കീട്ടോ. പുസ്തകോം പാഠ്യപദ്ധതീം ഒക്കെ മാറ്റി. എന്തൂട്ടാ ഫലം? പിള്ളാരൊക്കെ ജീവനും കൊണ്ടോട്ടാ പണം പിരിക്കണ പള്ളൂടത്തിലോട്ട്. പത്താം ക്ളാസ്സ് റിസള്‍ട്ടാണേ നൂറേലെത്താറായി.

May 9, 2011

അമ്മയ്ക്കൊരുദിനം

കാനഡ ഭൂഗോളത്തിന്റെ മറുവശത്താകയാല്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം വൈകിയാണ് അവിടെ മാതൃദിനം എത്തുക


അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.
ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.
സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ. ഈ കാര്യങ്ങളും ഇതുപോലുള്ള പല കാര്യങ്ങളുമോര്‍ത്ത് പണ്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ടും ഈ സങ്കടങ്ങള്‍ മാറിയില്ല‌. എനിക്കു കിട്ടിയ‌ പെണ്ണോ, അമ്മ‌യില്ലാതെ വ‌ള‌ര്‍ന്ന‌ ഒരു സ്ത്രീയും.

May 5, 2011

ആടുജീവിതം എന്റെ ജീവിതം - ലേഖനം


പ്രിയ സുഹൃത്തുക്കളേ

പത്താംതരത്തിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി ഏവരും കണ്ടുകാണുമല്ലോ. അടിസ്ഥാനപാഠാവലിയുടെ അവസാനയൂണിറ്റായ അലയും മലയും കടന്നവര്‍ എന്നഭാഗത്ത് ബന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരദ്ധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. നമുക്കിടയില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ ഈ നോവല്‍.

കഥയിലെ ജീവിച്ചിരിക്കുന്ന നായകനുമായി അടുത്തയിടെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗ് ടീം സംസാരിക്കുകയുണ്ടായി. സൗദിയില്‍ വച്ച് താനനുഭവിച്ചതെല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളായിരുന്നു എന്നുവിശ്വസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അറബാബിന്റെ 'മസറ'യില്‍ നിന്നുള്ള രക്ഷപെടലും നാട്ടിലേയ്ക്കുള്ള മടക്കവും തന്റെ രണ്ടാം ജന്മമായി നജീബ് കരുതുന്നു. ആരുടെയൊക്കെയോ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ തിരിച്ചു വരവെന്നും ആടുജീവിതത്തില്‍ നിന്നുള്ള തിരിച്ചുവരവ് താന്‍ പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ളകാലം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കാനാണ് താനിഷ്ടപ്പെടുന്നത്. ബന്യാമിനെ കാണാനിടയായതും അദ്ദേഹം തന്റെ കഥ ഇത്രവലിയ നോവലാക്കിയതും മറ്റൊരു ദൈവനിയോഗമായി നജീബ് കരുതുന്നു. ആര്‍ക്കോവണ്ടി വിധി കരുതിവച്ചിരുന്ന ദുരിതജീവിതം അനുഭവിച്ചുതീര്‍ക്കേണ്ടിവന്നതിനോടുള്ള അമര്‍ഷമോ വിധിയോടുള്ള പകയോ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ഉടന്‍തന്നെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നതാണ്.

Nov 30, 2010

അറിയേണ്ടതല്ലേ സ്വദേശാഭിമാനിയെ?

 

ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളിലൊന്നാണല്ലോ മാധ്യമങ്ങള്‍. ജനാധിപത്യം നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നതാണല്ലോ ഇതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യവും അങ്ങനെ തന്നെയായിരിക്കാനാഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറെയുണ്ട്.
മലയാളിയുടെ ആധുനിക അവബോധ രൂപീകരണത്തെ സ്വാധീനിച്ച പല ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് പത്രപ്രവര്‍ത്തനം. രാവിലെ എഴുന്നേറ്റാല്‍ നമ്മേ കാത്തിരിക്കുന്ന കാക്കത്തൊള്ളായിരം പത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഉള്ളത്ര സ്ഥാനം മറ്റെങ്ങും കാണില്ല. ആദ്യകാലപത്രങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു. എന്നാല്‍ ഇന്നത് വിവിധ തലത്തില്‍, നിലവാരത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനത്തിന്റെ വേദിയാണ്. അധികാര കേന്ദ്രങ്ങളെ നേര്‍വഴിയ്ക്ക് നടത്തുന്നതിനും വേണ്ടിവന്നാല്‍ ചെവിയ്ക്ക് പിടിച്ച് തിരുത്തിക്കുന്നതിനും പത്രങ്ങള്‍ക്ക് സാധിക്കുന്നു. പൊതുസമൂഹത്തിനു മുമ്പില്‍ ശരിതെറ്റുകളെ വിശകലനം ചെയ്യാനുള്ള അവസരം പത്രങ്ങള്‍ക്ക് വേണ്ടുവോളം ലഭിക്കുന്നതുകൊണ്ടാണത്.

Nov 24, 2010

ലക്ഷത്തിന്റെ നിറവില്‍..



മ്മുടെ വിദ്യാരംഗം ബ്ലോഗ് ലക്ഷം പേരുടെ സന്ദര്‍ശനം കൊണ്ടു തിളങ്ങിയ ദിനമാണിന്ന്. അക്കാദമിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ ബ്ലോഗില്‍ ഒട്ടേറെപ്പേര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ നമുക്കായത്. ഇത് സന്തോഷത്തോടൊപ്പം ഭാരിച്ച ഉത്തരവാദിത്തവുമാണെന്നു ഞങ്ങള്‍ക്കറിയാം. കൂടുതല്‍ അക്കാദമിക സഹായങ്ങള്‍ ഞങ്ങളാല്‍ കഴിയുംവിധം നല്‍കാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നാല്‍ കഴിവുള്ള ഒട്ടേറെ വ്യക്തികള്‍ കാണികളായി പുറത്തു നില്‍ക്കുന്നതായി ഞങ്ങള്‍ക്കറിയാം. അവര്‍ കൂടി നമ്മോടു കണ്ണി ചേര്‍ന്നാല്‍ ഈ ചങ്ങല കൂടുതല്‍ ദൃഢമാകും. ഫലമോ അതിശയിപ്പിക്കുന്നതും.

റ്റൊരു പ്രധാനകാര്യം സൂചിപ്പിക്കാനുള്ളത് ബ്ളോഗ് സന്ദര്‍ശകരോടാണ്. നിങ്ങളുടെ ക്രിയാത്മക പ്രതികരണങ്ങളാണ് നമ്മുടെ ഓരോ പോസ്റ്റുകളുടേയും വിലയിരുത്തലിനു സഹായിക്കുന്നത്. തുടര്‍ന്നുള്ള പ്രയാണത്തിനുള്ള ഇന്ധനവും അതുതന്നെ. പ്രതികരണങ്ങള്‍ പക്ഷേ ഇപ്പോള്‍ വേണ്ടത്രയില്ലതന്നെ. സജീവ ചര്‍ച്ചയ്ക്കു വിധേയമാകേണ്ട പാഠഭാഗങ്ങള്‍ അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചാവിധേയമാകുന്നില്ല. അതു നമുക്ക് പരിഹരിക്കേണ്ടതുണ്ട്. ബ്ളോഗ് സന്ദര്‍ശിച്ചാല്‍ മനസ്സില്‍ തോന്നുന്ന അഭിപ്രായം, അത് എന്തുമാകട്ടെ, അയക്കുകയാണെങ്കില്‍ അതീ പ്രശ്നത്തിനു പരിഹാരമാകും. സര്‍ഗ്ഗാത്മക രചനകള്‍ നടത്തുന്നവര്‍ അവരുടെ അക്കാദമിക പ്രാഗത്ഭ്യം കൂടി ഞങ്ങള്‍ക്കു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ക്രിക്കറ്റു ഭാഷയില്‍ പറഞ്ഞാല്‍, ലക്ഷം ക്ളബ്ബില്‍ അംഗത്വം നേടിയ നമ്മുടെ ബ്ളോഗിനെ അങ്ങനെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് ഒത്തൊരുമിച്ചു നയിക്കാം.

-ബി.കെ.എസ്