എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 16, 2010

മൂന്നാമതെത്താന്‍ കൊതിക്കുന്നവര്‍ - ചലച്ചിത്രാസ്വാദനം



ഏതൊരു മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഒന്നാം സ്ഥാനത്തിനാണ് കൊതിക്കുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്തിനു കൊതിക്കുന്ന, അതിനു വേണ്ടി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കുന്ന ഒരു കുട്ടിയുടെ മനസ്സിലെന്തായിരിക്കും? ഒന്നാം സ്ഥാനം നേടി തളര്‍ന്നു വീഴുമ്പോള്‍ തനിയ്ക്ക് മൂന്നാം സ്ഥാനമില്ലേ എന്ന് ആകാംക്ഷയോടെ അവന്‍ ചോദിക്കുന്നതിന്റെ കാരണമെന്തായിരിക്കും? ഒന്നാം സ്ഥാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങുമ്പോഴും മൂന്നാം സ്ഥാനം കിട്ടാത്തതില്‍ നിരാശനായി തലകുനിച്ചു വീട്ടിലെത്തുന്ന ഒരു ബാലന്‍! ഒന്നാം സ്ഥാനത്തിന്റെ വിലയറിയാത്ത, ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയല്ല അവന്‍. പിന്നെയുമെന്തേ അവനിങ്ങനെ? മജീദ് മജീദി എന്നയാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇറാനിയന്‍ ചലച്ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആണ് ഇത്തരമൊരു കഥ പറയുന്നത്.

അലി എന്ന ഒന്‍പതു വയസ്സുകാരന്‍ തന്റെ സഹോദരി ഏഴു വയസ്സുകാരി സാറയുടെ ചെരുപ്പ് നന്നാക്കാന്‍ കൊടുക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവ അലിയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെടുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ അലിയുടെ പിതാവ് (മുഹമ്മദ് അമീര്‍നജി) തുച്ഛവരുമാനക്കാരനും അമ്മ (ഫരസ്തെ സര്‍ബാന്ദി) രോഗിയുമാണ്. പുതിയ ചെരുപ്പ് വാങ്ങുക എന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യവും. ഈ സാഹചര്യത്തില്‍ വീട്ടിലറിയിക്കാതെ അലിയുടെ ഷൂ സാറയുമായി പങ്കു വയ്ക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സാറയുടെ ക്ളാസ്സിനു ശേഷം അലിയുടെ ക്ളാസ്സ് നടക്കുന്നത് ഈ തീരുമാനമെടുക്കാന്‍ സഹായകരമായി. പക്ഷേ ക്ളാസ്സില്‍ നന്നായി പഠിക്കുന്ന അലി സമയത്ത് ഷൂ കിട്ടാത്തതു കൊണ്ട് പതിവായി സ്ക്കൂളില്‍ താമസിച്ചു വരാന്‍ തുടങ്ങിയത് അവനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴാണ് ദീര്‍ഘദൂര ഓട്ടമല്‍സരം നടക്കുന്ന വിവരം അലി അറിഞ്ഞത്. ഒന്നാം സമ്മാനം ഹോളിഡേ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരമായിരുന്നിട്ടു കൂടി അലിയ്ക്കതില്‍ യാതൊരു താല്പര്യവും തോന്നിയില്ല. എന്നാല്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസ് ആയിരുന്നു. തന്റെ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപെടാനുള്ള അവസരമായി അലി ഇതിനെ കാണുന്നു. മൂന്നാം സ്ഥാനത്തിനായി മാത്രം മല്‍സരിക്കുന്ന അലി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് മല്‍സരമുണ്ടായപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തിയ അലിയ്ക്ക് അവന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒന്നാം സ്ഥാനമാണ് കിട്ടിയത്. പരാജിതനേപ്പോലെ സാറയുടെ മുന്നിലെത്തിയ അലി മുറിഞ്ഞ കാലുകള്‍ വെള്ളത്തിലിട്ട് ഇരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

അമീര്‍ ഫറോക്ക് ഹഷ്മിയന്‍ അവതരിപ്പിച്ച അലി, ബഹ്റെ സിദ്ദിഖിയുടെ സാറ എന്നീ കഥാപാത്രങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഷൂ നഷ്ടപ്പെടുന്ന അലിയുടേയും സാറയുടേയും ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഈ കുട്ടികള്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. വീട്ടിലെ സാഹചര്യമറിഞ്ഞ് പെരുമാറുന്ന ഈ കുട്ടികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ അന്യമായ കാഴ്ചയാണ്. ഇറാനിലെ ടഹ്റാനില്‍ വച്ച് ചിത്രീകരിച്ച ഈ ചിത്രം പേര്‍ഷ്യന്‍ ഭാഷയിലാണ് എടുത്തിട്ടുള്ളത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍, സ്റ്റണ്ടു സീനുകള്‍, പ്രണയ രംഗങ്ങള്‍, തുടങ്ങി കണ്ടു ശീലിച്ച പതിവു മസാലക്കൂട്ടുകള്‍ ഒന്നുമില്ലാത്ത, ഒരു സാധാരണ പ്രമേയത്തെ അടിസ്ഥാനമാക്കി അസാധാരണമാംവിധം എടുത്ത ഈ ചിത്രം സിനിമാസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.

children of heaven ചലച്ചിത്രം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക








കെ. എസ്. ബിജോയി,

ഗവ. വി.എച്ച്.എസ്.,

ഈസ്റ്റ് മാറാടി.

Nov 14, 2010

വീണ്ടും ചില ശിശുദിന ചിന്തകള്‍



വീണ്ടുമൊരു ശിശുദിനം കൂടി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. എല്ലാം ആഘോഷങ്ങളാകുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്കുപോലും വിലയില്ലാതാവുന്നു. മാതാവിനും പിതാവിനും പ്രകൃതിയ്ക്കുമെന്നു വേണ്ട എല്ലാറ്റിനും ദിനാഘോഷങ്ങളുള്ള ഇക്കാലത്ത് കുട്ടികളുടെ പേരില്‍ ഒരു ശിശുദിനം. മറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ ഈ ആഘോഷത്തിനും വാഗ്ധോരണികള്‍ക്കും ഒരു ദിവസത്തെ ആയുസ്സ്. കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട പരിഗണനകളേക്കുറിച്ചും നെടുനെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കും. ഇന്നു പറയുന്ന കാര്യങ്ങളെ ഒരു മജീഷ്യന്റെ കരവിരുതോടെ നാളെ നമ്മള്‍ അപ്രത്യക്ഷമാക്കും.

കുട്ടികളുടെ കുട്ടിത്തത്തെ കവര്‍ന്നെടുക്കുക എന്ന കടുത്ത അപരാധമല്ലേ മുതിര്‍ന്നവര്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. സ്വാഭാവികമായ കൂട്ടുകൂടലും നിഷ്കളങ്കമായ സംസാരവും ഇന്നു നമ്മുടെ കുട്ടികളിലുണ്ടോ?ഹോംനേഴ്സിന്റെ സംരക്ഷണത്തില്‍, ഡേ കെയറിന്റെ സുരക്ഷിതത്വത്തില്‍, മൂന്നാം വയസ്സില്‍ തന്നെ കൂച്ചുവിലങ്ങിന്റെ അടയാളങ്ങളണിയിച്ച് അറിയാത്ത ഭാഷയെ പ്രണയിക്കാനായി അവനെ അയക്കുമ്പോള്‍ മല്‍സരാധിഷ്ഠിത ലോകത്തെ ഒരു വിജയിയേയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടത്തേയുമാണ് നാം സ്വപ്നം കാണുന്നത്. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ കലോല്‍സവ കാലമല്ലേ, നൃത്ത വേദികളുടെ പിന്നാമ്പുറത്തേക്കൊന്നു ചെന്നു നോക്കൂ. ആരുടെ മല്‍സരമാണവിടെ നടക്കുന്നതെന്നറിയാം.

പ്രതീക്ഷ പോലെ തന്നെ ഉയര്‍ന്ന ഉദ്യോഗം നേടുന്ന അവന്‍ പണ്ട് തനിക്ക് കിട്ടിയതിലും മെച്ചമായ ഒരു ഡേകെയര്‍(വൃദ്ധ സദനം) അച്ഛനമ്മമാര്‍ക്കായി കരുതി വയ്ക്കുമ്പോള്‍ എന്തിനു നാം വിഷമിക്കണം? കൊടുക്കുന്നതല്ലേ തിരിച്ചു കിട്ടൂ. പലിശ കൂടിയാകുമ്പോള്‍ തകര്‍ന്നു പോകുന്നതെന്തിന്? തന്റെ ബാല്യത്തെ, കുട്ടിത്തത്തെ കവര്‍ന്നെടുത്തവരോടു ഇനി അവര്‍ പ്രതികരിക്കുക കൂടുതല്‍ കടുത്ത രീതിയിലായിരിക്കും. അതു താങ്ങാനുള്ള കരുത്ത് സര്‍വശക്തന്‍ (അവരും മല്‍സരത്തിലാണ്!) നമുക്കേകട്ടെ എന്നു മാത്രമേ ഈ ശിശുദിനത്തില്‍ പറയാനുള്ളൂ.

-ബി. കെ. എസ്.

Nov 11, 2010

വൈരുദ്ധ്യാത്മകം

ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചത് ;

മക്കളേ, നിങ്ങള്‍ നാളെയുടെ നാവുകള്‍

മൂല്യച്യുതികള്‍ക്കെതിരെ പടവാളാകേണ്ടവര്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍

വാര്‍ദ്ധക്യവേദനകള്‍ക്ക് സ്നേഹലേപനം ചെയ്യേണ്ടവര്‍

അന്ധവിശ്വാസങ്ങളെ ചവിട്ടിയുടയ്ക്കേണ്ടോര്‍

ജാതിമതഭ്രാന്തുകള്‍ക്കയിത്തം കല്പിക്കേണ്ടോര്‍

മനുഷ്യമനസ്സിലെ മതിലുകള്‍ തകര്‍ക്കേണ്ടോര്‍

ജീവിതലാളിത്യത്തെ തിരിച്ചെടുക്കേണ്ടവര്‍

സമസ്തലോകത്തിനും ക്ഷേമത്തിനായ് പ്രാര്‍ത്ഥിക്കേണ്ടോര്‍

കുട്ടിസമൂഹത്തില്‍ കണ്ടത് ;

സംഘടനകളാല്‍ ചേരിതിരിഞ്ഞ് തെറിവിളിക്കുന്ന ഗുരുഭൂതന്മാര്‍

പാഠഭാഗങ്ങള്‍ ബാക്കിയായി സേവനം ചെയ്യുന്നവര്‍

പഠിക്കലും പഠിപ്പിക്കലും പത്രത്താളുകളില്‍ നിറയ്ക്കുന്നവര്‍

മക്കളുടെ ജാതകം നോക്കാന്‍ രഹസ്യമായി ജ്യോത്സ്യനെ തേടുന്നവര്‍

സന്താനമൊന്നെങ്കിലും ഇരുനിലവീടിനായ് പരക്കം പായുന്നവര്‍

മക്കളെ പൊന്നില്‍ കുളിപ്പിക്കുന്നവര്‍

അന്യമതസ്ഥനെ പ്രണയിച്ച പുത്രിയെ

മനംമാറ്റാന്‍ കൂടോത്രം ചെയ്യുന്നവര്‍

സര്‍ട്ടിഫിക്കറ്റില്‍ ജാതിക്കോളം നോക്കി

ഉന്നതബന്ധമുറപ്പിക്കുന്നവര്‍

രക്ഷിതാവിന്‍ മടിശ്ശീല നോക്കി

പ്രണയം സന്നിവേശിപ്പിക്കുന്നവര്‍

കുട്ടിപഠിച്ചത്

ദപസ്തംഭം മഹാശ്ചര്യം

നമുക്കും കിട്ടണം പണം


Nov 8, 2010

പണയം - കവിത



"ഴയ രണ്ടുരുപ്പടികളുണ്ട്
പണയം വെയ്ക്കാന്‍
പഴയതിനെല്ലാം
നല്ല വിലകിട്ടുന്ന
കാലമാണല്ലോ !

ന്ന്
തനി തങ്കം
മറ്റത് മിന്നുന്നില്ലെങ്കിലും
പൊന്നാണ്.
ങ്കവും പൊന്നും
ഉരച്ചാല്‍ പളപളാ മിന്നും
ഉരയ്ക്കാനാളില്ലാഞ്ഞല്ലേ
പണയം ?
ണയത്തിന്
പണമൊന്നും തിരികെ വേണ്ട
പലിശയടയ്ക്കാ ത്തതിന്
നോട്ടീസും വേണ്ട
കൃത്യമൊന്നാം തീയതി
പലിശ ഡോളറായ് തരാം.
ഭാഗ്യമുണ്ടെങ്കില്‍
ഉരുപ്പടി രണ്ടും
ഒരുമിച്ച് തിരിച്ചെടുക്കാം
അല്ലെങ്കില്‍ ഓരോന്നായ്
വിധിപോലെ .
ണയമെടുക്കുന്നന്ന്
പത്രക്കാരും ചാനലുകളും വരും
നാലുകോളം വാര്‍ത്ത
ന്യൂസവര്‍
ഔദ്യോഗിക വെടി .
നിങ്ങളുടെ പണയപ്പുരയും
നാലാളറിയും
ന്നിനും കുറവുവരുത്തരുത്
ഡോളര്‍ ചാക്കുമായി
ഞാന്‍ പറന്നെത്തും .
ഞ്ചയനത്തിന്
വോഡ്കയില്‍ മുങ്ങിക്കുളിച്ച്
സ്റ്റാര്‍ ഹോട്ടലില്‍ തര്‍പ്പണം .
അന്ന്
മറ്റന്തേവാസികളുമായി
വരണം
മറക്കരുത് .
മയമുണ്ടാവില്ല
അല്ലെങ്കില്‍
പതിനാറടിയന്തിരവും
നമുക്ക്
ഗ്രാന്റാക്കാമായിരുന്നു ''.








എം. അജീഷ്‌

ജി.എച്ച്.എസ്.എസ്.തിരുവാലി

Nov 7, 2010

ഓര്‍മ്മയ്ക്കായ് ഒരു ജന്മദിനം - ഓര്‍മ്മക്കുറിപ്പ്


ങ്ങനെയിതാ എനിക്കും ഒരു ജന്മദിനമുണ്ടായി. അതേ അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ആദ്യമായി എന്റെ ജന്മദിനം ലോകരറിഞ്ഞു. അല്ല ഞാനറിഞ്ഞു. ഞാനതിലലിഞ്ഞു. ജില്‍സി എന്ന പതിനൊന്നാം ക്ലാസ്സുകാരിയായിരുന്നു അതിനു നിമിത്തമായത്. ഒന്നും പ്രതീക്ഷിച്ചല്ല ബേബി ബേക്കറിയില്‍ നിന്നും രണ്ടു കേക്കുകള്‍ വാങ്ങിയത്. ഹോസ്റ്റലിലെ ഒരു പതിവ്. അതുമുടക്കണ്ട. കുട്ടികള്‍ക്കൊരു സന്തോഷവും. അത്താഴമൂണിനു ശേഷമാണ് ഉല്ലാസമണിക്കൂര്‍. ആദ്യത്തെ കേക്ക് മഠത്തിലമ്മയ്ക്ക്. രണ്ടാമത്തേത് മഠത്തിലെ മക്കള്‍ക്ക്. കേക്കുമായി ഉല്ലാസമുറിയിലെത്തിയപ്പോള്‍ മദറിന് തലേന്നാളിലെ സ്വന്തം ഫീസ്റ്റിന്റെ ഓര്‍മ്മ. "ഞാനും ടീച്ചറും ജ്യേഷ്ഠാനുജത്തിമാര്‍. ഞാനിന്നലെ. ടീച്ചര്‍ ഇന്ന്". ഉല്ലാസത്തിനുത്സവമേകാന്‍ ജിയോമരിയാമ്മ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മധുരം വിളമ്പി. ആയുരാരോഗ്യസൗഖ്യമരുളുന്ന സുന്ദരഗാനം സായിപ്പിന്റെ ഭാഷയില്‍ അലടിച്ചു. തൂവാലയില്‍ പൊതിഞ്ഞ കൊന്തയുമായി വന്ന് മറിയത്തിന് 'മറിയ'ത്തെ മദര്‍ തന്നെ സമ്മാനിച്ചു.
പ്പോഴേയ്ക്കുമിതാ പുതുവയസ്സിലേയ്ക്കാനയിക്കാന്‍ അന്തേവാസികളുടെ അംഗരക്ഷക മേഴ്സി സിസ്റ്ററെത്തി. കണ്ണിപൊത്തി കണികാണും മുറിയിലേയ്ക്ക് എന്നെ എതിരേറ്റുകൊണ്ടുപോകാന്‍ തുനിഞ്ഞ മോളി മിസ്സിന്റെ ശ്രമം പൊക്കക്കുറവിനാല്‍ തടസ്സപ്പെട്ടപ്പോള്‍ ആ ജോലി ജില്‍സി ഏറ്റെടുത്തു. അകത്തുകടന്നതും അമിട്ടുപൊട്ടും പോലെ ബലൂണുകള്‍ പൊട്ടി. പൂത്തിരി ഉയര്‍ന്നു താഴും പോലെ വര്‍ണ്ണക്കടലാസുകള്‍ പാറിപ്പറന്ന് താഴ്ന്നിറങ്ങി തറയില്‍ മൊസൈക്കുപാകി. പാട്ടും കൊട്ടും തിരുതകൃതി. നായികയുടെ തിരിയണയ്ക്കലും കേക്കുമുറിക്കലും കാണികള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ആരാദ്യം തരും എന്ന മട്ടില്‍ അന്തേവാസികളുടെ മധുരം തീറ്റിക്കലിന്റെ മത്സരത്തിനിടയില്‍ ജന്മദിനക്കാരിക്ക് ശ്വാസം കഴിക്കാന്‍ പോലും സമയം കിട്ടാതെ വാതുറക്കേണ്ടി വന്നതുകൊണ്ട് മതിയെന്നു പറയാന്‍ കഴിഞ്ഞില്ല. എന്നാല്‍ പങ്കാളികളെല്ലാം ആശയടക്കമുള്ളവരായിരുന്നതിനാല്‍ കേക്കിന്റെ ബാക്കി കഷണങ്ങള്‍ക്ക് പാത്രത്തിലല്പം വിശ്രമം തരപ്പെട്ടു.