എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 13, 2013

വനജ്യോത്സ്ന - കവിത



നിന്റെ മുറ്റത്തു നില്‍ക്കുന്ന തേന്മാവിന്‍ ചോട്ടിലായ്
ഞാനാം വനജ്യോത്സ്നയെ ചേര്‍ത്തുവയ്ക്കൂ
ചുറ്റിപ്പിണരുവാനല്ലൊന്നിച്ചൊരേ മുറ്റത്തു
മറ്റെല്ലാം മറന്നൊന്നു നില്‍ക്കുവാന്‍ മാത്രം.

ഒന്നിച്ചു നിന്നൊരിളം നിലാവിന്‍ കുളിര്‍മയും
നിശയുടെ സംഗീതവും കാറ്റിന്‍ തലോടലും
പിന്നെയുമെത്രയോ ഋതുഭേദ പകര്‍ച്ചയും
ഒരേ താളത്തിലീണത്തിലേറ്റു വാങ്ങാം.

ജാലകം തുറന്നു നീ പണ്ടു തന്നൊരാ സ്വപ്നങ്ങള്‍
വാതിലും തുറന്നിന്നും കാത്തിരിക്കുന്നുവോ.....
അന്നു തൊട്ടിന്നോളം നാം പകരേണ്ട രാഗങ്ങള്‍
പൂക്കളും പൂമ്പാറ്റയും പങ്കിടട്ടെ.....

ആര്‍ദ്രമീ നിറമുള്ള നിനവുകള്‍
ഉണ്മയായ് ഉയിരായ് നിറയുമ്പോള്‍
ചാറ്റല്‍മഴയുടെ പുഞ്ചിരിതിളക്കമായ്
ചുറ്റുമൊരായിരം വാക്കായ് നീ നിന്നു പെയ്യുന്നു.

മോഹമില്ലിനിയാ മാറില്‍ തലചായ്ക്കാന്‍
ഒട്ടുമേയില്ല മോഹഭംഗങ്ങളും എങ്കിലും;
ഒരു ‌‌ചെറു വിരല്‍ സ്പര്‍ശത്തിനുള്ളൊരാശകള്‍
ഒരു കാറ്റില്‍ തലോടലായ് വന്നണഞ്ഞെങ്കിലോ.....

ഒന്നിച്ചൊന്നുമറിയാത്തപോല്‍ എല്ലാമറിഞ്ഞ്
ഒരു ഗൂഢസ്മിതത്തില്‍ ചേര്‍ന്നു നില്‍ക്കാം.
മണ്ണിനടിയിലാം ആഴത്തിലാം വേരുകള്‍
ശിവപാര്‍വതീകേളികളാടട്ടെ നിത്യവും.

ലിമ വി. കെ.
എസ്.എം.എച്ച്.എസ്.മേരികുളം

Feb 25, 2013

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഉത്തരങ്ങള്‍ - ആതിര രാജു




എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ  വിജയകരമായി പൂര്‍ത്തിയായി. എല്ലാ അദ്ധ്യാപകരും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തി കുട്ടികള്‍ക്ക് നല്കിയും കഴിഞ്ഞു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എത്ര പരിശ്രമിച്ചാലും മലയാളം ഒന്നാം പേപ്പറിന് ആരും മുഴുവന്‍ മാര്‍ക്ക് വാങ്ങരുത് എന്നൊരുദ്ദേശ്യം ചോദ്യകര്‍ത്താക്കള്‍ക്കുള്ളതുപോലെയാണ് ചോദ്യങ്ങളുടെ പോക്ക്. പാഠപുസ്തത്തിലോ കൈപ്പുസ്തകത്തിലോ സൂചിപ്പിക്കാത്ത വ്യാകരണഭാഗങ്ങള്‍ അവ വ്യാകരണമല്ല എന്ന മട്ടില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഡിണ്ഡിമകല്പന്മാര്‍, കലാവിമര്‍ശനം, നിഷ്കണ്ടകം, നല്ലമ്മ ഈ വാക്കുകളൊക്കെ പാഠപുസ്തകത്തിലുള്ളതു തന്നെ. ഇതിലും 'പഷ്ട്' വാക്കുകള്‍ മുണ്ടശ്ശേരിമാഷിന്റെയും കുട്ടിക്കൃഷ്ണ മാരാരുടേയും ലേഖനത്തില്‍ കാണുകയും ചെയ്യും. പക്ഷേ ഭാഷയുടെ പ്രയോഗവശം മാത്രം പരിശീലിച്ച് ഒമ്പതാം തരം വരെ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ പത്താം തരത്തില്‍ കടന്നാല്‍ ഭാഷയുടെ വൈജ്ഞാനിക തലത്തില്‍ മഹാപാണ്ഡിത്യം നേടണം എന്ന് വാശിപിടിക്കേണ്ടതുണ്ടോ?
മോഡല്‍ പരീക്ഷ കുട്ടികള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് അറിയാനായി ഒരു ഉത്തരക്കടലാസുകൂടി പോസ്റ്റുചെയ്യുകയാണ്. തലയോലപ്പറമ്പ് ഏ. ജെ. ജോണ്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ആതിര രാജുവാണ് ഈ ഉത്തരങ്ങള്‍ എഴുതിയത്. ഉത്തരങ്ങള്‍ വിദ്യാരംഗത്തിനായി അയച്ചുതന്നത് ഷംലടീച്ചറാണ്.

Feb 9, 2013

പ്രതിമ




പ്രതിമ

ഓണത്തിരക്കാണ്, മഴയാണ്, നഗരത്തി -
നോളങ്ങളില്‍ മുങ്ങി, പൊങ്ങിയുമങ്ങനെ
ഞാനൊഴുകീടവേ, നാലുവഴികളും
സംഗമിച്ചീടും ദിശയിലായങ്ങനെ
ഊന്നു വടികളില്‍ ദേഹഭാരം താങ്ങി
നില്‍ക്കുന്ന മട്ടില്‍ പ്രതിമയൊന്നിങ്ങനെ....
(ഇത്രയുംനാളീ പറവകള്‍ കാഷ്ഠിച്ച്
വൃത്തികേടാക്കിയ രൂപമിന്നെങ്ങനെ
കാല പരിണതിയേറെക്കടന്നിട്ടു-
മുജ്ജ്വലിക്കുന്നൂ രവിതുല്യമിങ്ങനെ ! )
      
         ഞാനറിയുന്നൂ, മനുഷ്യജന്മത്തിന്റെ
പൂര്‍ണ്ണതയാണ് ഭവാനെന്നൊരുണ്മയെ
ആര്‍ഷ പാരമ്പര്യ ദീപ്തിയില്‍ ജീവിതം
സമ്പന്നമാക്കിയ കേവലമാനവം
ഏതധികാരക്കസേരയും കുമ്പിടും
താത പരിവേഷമാര്‍ന്ന ജന്മത്തിനെ

             ഏതു കൃതഘ്നത നിന്‍ വിരിമാറിലേ-
ക്കായിരം ലോഹ കണങ്ങളെറിഞ്ഞാലും
ഭൗതിക ദേഹപരിമിതി ഭേദിച്ച
ദേഹിയീ നാടിന്‍ സിരാപടലങ്ങളില്‍
കര്‍മ്മ ചൈതന്യമായ് സംക്രമിക്കും, നൂറു -
നൂറായിരം പുതുപൂക്കള്‍ വിടര്‍ന്നിടും.

           ഇന്നീ പ്രതിമ തുടച്ചു മിനുക്കുവാന്‍
ഞങ്ങള്‍ മറന്നാലും, കാലം മറക്കാതെ
മേഘങ്ങളാം നൂറു നീര്‍ക്കുടമേന്തിവ -
ന്നെങ്ങും കഴുകിത്തുടയ്ക്കയാണെപ്പൊഴും.
                                             - ബാലകൃഷ്ണന്‍ മൊകേരി


Feb 5, 2013

ഓര്‍മ്മകള്‍ മായുന്നു - കവിത


വഴിതെറ്റി, കണ്ണുകള്‍ പാതിരാപ്പാടത്ത്
പഴനെല്ല് കൊയ്യും കിനാവ്‌ കണ്ടു
കരയുന്നു പിന്നെ ചിരിക്കുന്നു വീണ്ടുമെന്‍
കദനങ്ങള്‍ പായാരം പങ്കിടുന്നു.

ചിതറിത്തിമിര്‍ത്തെത്തും മോഹനീര്‍ച്ചാര്‍ത്തെന്നെ
എതിരിട്ടുചൊല്ലി ഒഴുകില്ല ഞാന്‍
മനസ്സിന്റെ തീരത്ത്‌ ചാഞ്ഞുനില്‍ക്കും
സ്നേഹമരവും പറഞ്ഞിനി പൂക്കില്ല ഞാന്‍.

മറവികള്‍ ഓര്‍മയുടെ മതിലുംകടന്നെത്തി
കരിപൂണ്ട മൂലയില്‍ കാത്തുനിന്നു
അവയെന്റെ കരളിന്റെ കരളില്‍ കഠാരയുടെ
തെളിമുന കൊണ്ടുപടം വരച്ചു.

കണ്ണീരുറഞ്ഞു ഹിമാമാലയായി മാറുന്നു
ഉരുക്കിയൊഴുക്കുവാന്‍ സൂര്യനില്ല
പഴമയുടെ പലകയിലമരുന്നിരിക്കുന്നു
തെളിയാത്ത ചിത്രങ്ങള്‍ ചിന്തപോലെ.

മനസ്സിന്റെ കോണിന്നിരുട്ടത്തു ചാരിനി-
ന്നൊരു വീണ മീട്ടുന്നപശ്രുതികള്‍
ചിതലുകള്‍ തിന്നുതീര്‍ത്തോടുവില്‍ എറിഞ്ഞു
പൊന്‍ മണികള്‍ അലുക്കിട്ട എന്‍ ചിലങ്ക.

മിഴിനീരൊഴിച്ചു ഞാന്‍ സൂക്ഷിച്ച ചിപ്പികളില്‍
മിഴിതുറന്നില്ല തൂമുത്തുമണി
ഓര്‍മ്മയുടെ ചിത്രങ്ങളൊട്ടിച്ച പുസ്തകത്തി-
ന്നാഴങ്ങളില്‍ മയില്‍‌പ്പീലി ചത്തു.

കനിവേതുമില്ലാതെ കനല്‍ക്കൂന ചിതറിച്ചു
മുകളില്‍ തിളങ്ങുന്ന മീനസൂര്യന്‍
കരളിന്നഗാധതയില്‍ അലറുന്ന സാഗരത്തി--
ന്നരികില്‍ തളര്‍ന്നു ഞാന്‍ വീഴുമെന്നോ...

മറവികള്‍ മരണമില്ലാതമരത്വമാര്‍ന്നതില്‍
അലിയുന്നമരുന്നു നിത്യതയില്‍
മറവികള്‍ മരണമില്ലാതമരത്വമാര്‍ന്നതില്‍
അലിയുന്നമരുന്നു നിത്യതയില്‍.


അനിതാ ശരത്
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം

Jan 21, 2013

ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി




'ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി'
മലാല യൂസഫ് സായ് - ഒരു പാക്കിസ്ഥാനി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതക്കുറിപ്പുകള്‍
-ഡോ. ഷംല യു.


കുഞ്ഞിന്റെ തലയോട്ടിക്ക്
ബലം നല്‍കുന്നത്
കാലമാണ്
ഒരു ചെറുപാത്രം
ഒറ്റയടിക്ക് തകര്‍ക്കാം
ഒറ്റ നിമിഷത്തില്‍
വര്‍ഷങ്ങളൊന്നോടെ
അപ്രത്യക്ഷമാകുന്നു.
സ്ഫോടനങ്ങള്‍ക്കിടയില്‍
ശബ്ദവും കരച്ചിലും
കേള്‍ക്കില്ല.
നിങ്ങളുടെ ആകാശത്തിന്
തീപിടിച്ചിരിക്കുന്നു.
നിങ്ങളുടെ പേര്
വെട്ടിക്കളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കുട്ടികള്‍
വലിയ വിലകൊടുത്ത്
ജീവിക്കുന്നു.
നിങ്ങള്‍ കാണാത്ത
മുഖങ്ങളും കണ്ണുകളും
പരിഗണിക്കുക
പൂര്‍ണ്ണനാശം
ഈ വാക്കുകളില്‍
ഭൂമിയുടെ വിടവ്
പിളരുന്നു.
പ്രതിവാദം - ലിസ സുബൈര്‍ മജാജ്
(വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്, മുറിവുകളുടെ പെണ്ണിന്- ഫലസ്തീന്‍ ഇറാഖ് പെണ്‍കവിതകള്‍, 2006, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം)
നീതിക്കും അവകാശത്തിനും മാനുഷികതയ്ക്കുമായി ശബ്ദമുയര്‍ത്തുന്ന മലാല യൂസഫ് സായ് എന്ന പെണ്‍കുട്ടി അവളുടെ സഹനസമരങ്ങളിലൂടെ ഇന്ന് ലോകത്തിന്റെതന്നെ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മതത്തില്‍ നിന്നും വ്യതിചലിക്കുന്ന മതപൗരോഹിത്യത്തിനെതിരെ അക്ഷരങ്ങള്‍കൊണ്ടു പോരാടുന്ന മലാല ഇന്ന് പീഡിതരുടെ പ്രതീകമായി വളര്‍ന്നുകഴിഞ്ഞു. നിഷേധിക്കപ്പെടുന്ന സ്ത്രീവിദ്യാഭ്യാസത്തിനെതിരെ, തീവ്രവാദത്തിനെതിരെ വാക്കുകള്‍കൊണ്ടു പോരാടിയ മലാലയെ സ്ക്കൂള്‍ബസ് തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയാണ് താലിബാന്‍ ചെയ്തത്. പതിനൊന്നു വയസുമുതല്‍ ബിബിസിയ്ക്കായി തുടങ്ങിയ ബ്ലോഗെഴുത്തില്‍ താലിബാന്‍ ഭരണത്തിനുകീഴില്‍ തങ്ങളനുഭവിക്കുന്ന യാതനകള്‍ അവള്‍ കോറിയിട്ടു.
'ഞങ്ങള്‍ മലാലമാരാണ് ' എന്ന പേരില്‍ പ്രശസ്ത ഹോളിവുഡ് താരവും ഓസ്കാര്‍ അവാര്‍ഡുജേതാവും സാമൂഹികപ്രവര്‍ത്തകയുമായ ആഞ്ജലീന ജൂലിയുടെ ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ധീരമായ ഒരു വ്യക്തിത്വത്തിന്റെ ശബ്ദം സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമടക്കം എണ്ണമറ്റ ജനത ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് മലാല. "ക്ലാസ്സ്മുറികള്‍ തൊട്ട് അടുക്കളവരെ ലോകത്തുള്ള എല്ലാ സ്ഥലങ്ങളിലും അമ്മമാരും അച്ഛന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലാലയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്" എന്നിങ്ങനെ ആഞ്ജലീന ജൂലി തന്റെ മുഖവുര അവസാനിപ്പിക്കുന്നു.